തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള ചെലവും പാചകത്തൊഴിലാളികളുടെ വേതനവും അനുവദിക്കാത്തതിനെ തുടർന്ന് പ്രഥമാദ്ധ്യാപകർ വീണ്ടും പ്രതിസന്ധിയിൽ. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ തുകയാണ് ലഭിക്കാനുള്ളത്. സംസ്ഥാന വിഹിതമായ 70 കോടിയും കേന്ദ്ര വിഹിതമായ 40 കോടിയും ഉൾപ്പെടെ 110 കോടിയാണ് കിട്ടേണ്ടത്
പാചകത്തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം1000 രൂപ കുറച്ചാണ് അനുവദിച്ചത്. മാർച്ചിലെ വേതനം അനുവദിച്ചിട്ടുമില്ല. അതോടെ, ഈസ്റ്റർ, വിഷു, റംസാൻ ആഘോഷവേളയിൽ പാചകത്തൊഴിലാളികളുടെ കുടുംബങ്ങളും പ്രതിസന്ധിയിലായി.
2016ലെ നിരക്കിലാണ് ഇപ്പോഴും സ്കൂൾ ഉച്ചഭക്ഷണത്തിന് തുക അനുവദിക്കുന്നത്. കേന്ദ്ര വിഹിതത്തിൽ വർദ്ധന വരുത്തിയെങ്കിലും സ്‌കൂളുകൾക്ക് ലഭ്യമാക്കിയിട്ടില്ലെന്ന് അദ്ധ്യാപകർ പറയുന്നു.പ്രഥമാദ്ധ്യാപകർ കോടതിയിൽ നൽകിയ ഹർജിയെത്തുടർന്ന്
മുട്ടയ്ക്കും പാലിനും പ്രത്യേകം തുക അനുവദിക്കണമെന്ന് കോടതി വാക്കാൽ നിർദ്ദേശിച്ചിരുന്നതുമാണ്.
തുക അനുവദിക്കാത്തതിൽ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) പ്രതിഷേധിച്ചു. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |