ഡെ.കമ്മിഷണർ തസ്തിക സൃഷ്ടിച്ച് എസ്.പിക്ക് നിയമനം
ശമ്പളസ്കെയിൽ 78,800 - 2,09,200
തിരുവനന്തപുരം: പ്രതിപക്ഷ പ്രവർത്തകരുടെ കരിങ്കൊടി കാട്ടലും പ്രതിഷേധവും തുടരുന്നതിനിടെ, മുഖ്യമന്ത്രിയടക്കം വി.ഐ.പികൾക്ക് പഴുതടച്ച സുരക്ഷയൊരുക്കാൻ പൊലീസിൽ ഡെപ്യൂട്ടി കമ്മിഷണർ (വി.ഐ.പി സെക്യൂരിറ്രി) എന്ന പുതിയ തസ്തിക സൃഷ്ടിച്ച് എസ്.പി റാങ്കിൽ ഐ.പി.എസ് ഉദ്യോഗസ്ഥനെ നിയമിച്ചു. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേർന്ന് ഓഫീസും അനുവദിക്കും. സായുധ ബറ്റാലിയൻ ആസ്ഥാനത്തെ കമാൻഡന്റ് ജി. ജയ്ദേവിനെയാണ് വി.ഐ.പി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മിഷണറാക്കിയത്. കമാൻഡന്റിന്റെ പൂർണ അധികചുമതലയും ജയ്ദേവ് വഹിക്കും. പദവിയും ചുമതലകളും പൊലീസ് ആസ്ഥാനത്തെ അസി. ഇൻസ്പെക്ടർ ജനറലിന്റേതിന് തുല്യമാക്കി.ശമ്പളസ്കെയിൽ 78,800 - 2,09,200.
വി.ഐ.പി സുരക്ഷയിൽ കേരളം മുഴുവൻ അധികാരപരിധിയുണ്ടാവും. ഇന്റലിജൻസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവർത്തിക്കേണ്ടത്. മുഖ്യമന്ത്രിയുടെ യാത്രകളിലെയും ഓഫീസിലെയും ക്ലിഫ്ഹൗസിലെയും മറ്ര് താമസസ്ഥലങ്ങളിലെയുമടക്കം സുരക്ഷാ ഏകോപനവും മേൽനോട്ടവും എസ്.പിക്കായിരിക്കും.
ഒരുവർഷ കാലയളവിലേക്കാണ് എക്സ് കേഡർ തസ്തിക സൃഷ്ടിച്ചത്. ഇസഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് സായുധ ബറ്റാലിയനുകൾ, ലോക്കൽ പൊലീസ്, എസ്.ഐ.എസ്.എഫ്, ദ്രുതകർമ്മസേന വിഭാഗങ്ങളിലെ അഞ്ഞൂറോളം പൊലീസുകാരാണ് ഇപ്പോഴുള്ളത്. ഇവരുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത് പുതിയ ഡെപ്യൂട്ടി കമ്മിഷണറായിരിക്കും.
മുഖ്യമന്ത്രിയുടെ സുരക്ഷാവിഭാഗങ്ങൾ തമ്മിൽ ഏകോപനമില്ലെന്ന് ഡി.ജി.പി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ക്ലിഫ് ഹൗസിന്റെ സുരക്ഷാകാര്യങ്ങൾ വിലയിരുത്താൻ സെക്യൂരിറ്റി ഡി.ഐ.ജിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിക്കണമെന്ന ശുപാർശയും ആഭ്യന്തരവകുപ്പ് അംഗീകരിച്ചു.
മറ്റ് നിയമനങ്ങൾ
കോസ്റ്റൽ പൊലീസിൽ എ.ഡി.ജി.പിയുടെ എക്സ് കേഡർ തസ്തിക സൃഷ്ടിച്ച് സഞ്ജീബ് കുമാർ പട്ജോഷിയെ നിയമിച്ചു. നിലവിൽ സിവിൽ സപ്ലൈസ് കോർപറേഷൻ സി.എം.ഡിയാണ്. പുരാവസ്തു തട്ടിപ്പുകാരനുമായുള്ള ബന്ധത്തെ തുടർന്ന് സസ്പെൻ ഷനിലായശേഷം തിരിച്ചെ ടുത്ത ഐ .ജി ഗുഗുലോത്ത് ലക്ഷ്മണി നെ പരിശീലന വിഭാഗത്തിൽ ഐ.ജിയായി നിയമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |