കൊച്ചി: വായ്‌പാ കുടിശികയെത്തുടർന്ന് ഇന്ത്യയിൽ ആദ്യമായി ജപ്‌തി ചെയ്യപ്പെട്ട സീപ്ളെയിൻ, ലേലത്തിൽ സ്വന്തമാക്കാൻ ഒടുവിൽ ആളെത്തി. കൊച്ചി ആസ്ഥാനമായ സീബേർഡ് കമ്പനിയുടെ 'കോഡിയാക് 100' സീപ്ളെയിനിന്റെ ലേലമാണ് നാലാംദൗത്യത്തിൽ വിജയിച്ചത്. ഈമാസം 12ന് നടന്ന ലേലത്തിൽ ഒരു അമേരിക്കൻ പൗരനാണ് സ്വന്തമാക്കിയത്. 2015ൽ അമേരിക്കൻ വിമാനനിർമ്മാണക്കമ്പനിയായ ക്വസ്‌റ്റിൽ നിന്ന് 15 കോടി രൂപയ്ക്ക് സീപ്ളെയിൻ വാങ്ങിയ കൊച്ചി കമ്പനി ഫെഡറൽ ബാങ്കിൽ നിന്ന് 4.15 കോടി ഇതിനായി വായ്‌പ എടുത്തിരുന്നു. തിരിച്ചടവ് മുങ്ങിയതോടെ പലിശയും പിഴപ്പലിശയും സഹിതം ആറുകോടിയിലധികം ബാദ്ധ്യതയായി.
തുടർന്ന് ബാങ്ക് ചെന്നൈയിലെ നാഷണൽ കമ്പനി ലാ ട്രൈബ്യൂണലിനെ സമീപിച്ച് കണ്ടുകെട്ടൽ നടപടിക്ക് തുടക്കമിട്ടു. ട്രൈബ്യൂണൽ നിയമിച്ച ലിക്വിഡേറ്ററാണ് വിമാനം ഏറ്റെടുത്ത് ലേലത്തിന് വച്ചത്. 2020ൽ മൂന്നുതവണ ലേലത്തിന് വച്ചെങ്കിലും ആരുംവന്നില്ല. ഈമാസം നടന്ന ലേലത്തിൽ ഒരു അമേരിക്കൻ പൗരനെ കൂടാതെ ഗുജറാത്ത് കമ്പനിയും പങ്കെടുത്തിരുന്നു. മൂന്നുകോടി അടിസ്ഥാന വിലയ്ക്കായിരുന്നു ലേലം തുടങ്ങിയത്. ലേലം കൊണ്ട അമേരിക്കൻ പൗരൻ ആദ്യഘട്ടമെന്ന നിലയിൽ 40,000 ഡോളർ (ഏകദേശം 30 ലക്ഷം രൂപ) കെട്ടിവച്ചു. ബാക്കിത്തുക ഒരു മാസത്തിനകം അടയ്ക്കണം. തുടർന്ന്, വിമാനം വിട്ടുനൽകും.
പറക്കാവുന്ന അവസ്ഥയിലല്ല
സീപ്ളെയിൻ നിലവിൽ കൊച്ചി വിമാനത്താവളത്തിലാണുള്ളത്. അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചശേഷം വിമാനം ഒരിക്കൽ ശ്രീലങ്കയിലേക്ക് പറന്നതല്ലാതെ പിന്നീട് ആകാശം കണ്ടിട്ടില്ല. നിലവിൽ, പറക്കാവുന്ന സ്ഥിതിയിലല്ല. എൻജിൻ പരിഷ്‌കരിക്കണം. ടയറുകൾ മാറണം. സോഫ്‌റ്റ്‌വെയറിലും മാറ്റംവേണം. ഇതിനുള്ള ചെലവുകഴിച്ചുള്ള തുകയ്ക്കായിരുന്നു ലേലം. ലക്ഷദ്വീപ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. ലൈസൻസിന് 2015ൽ ഡി.ജി.സി.എയെ (ഡയറക്‌ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ) സമീപിച്ചെങ്കിലും ലഭിച്ചില്ല. വൻ എയർലൈൻ കമ്പനികൾ സ്ഥാപിക്കുന്നതിന് സമാനമായ മാനദണ്ഡങ്ങൾ ഡി.ജി.സി.എ മുന്നോട്ടുവച്ചെന്നും ചട്ടങ്ങളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ലെന്നും കമ്പനി ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |