കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയെന്ന് ഷാജ് കിരൺ. ശബ്ദം തന്റേതുതന്നെ. ഒരുമാസംമുമ്പ് എച്ച്.ആർ.ഡി.എസിൽ പോയപ്പോൾ പറഞ്ഞതും പല സമയങ്ങളിലായി സംസാരിച്ചതുമെല്ലാം ചേർത്തതാണിത്. ശബ്ദരേഖ പരിശോധനയ്ക്ക് അയക്കണം. ഇതിന്റെ പൂർണരൂപം തന്റെ സുഹൃത്തിന്റെ ഫോണിലുണ്ട്. അത് വീണ്ടെടുത്ത് ഇന്ന് രാവിലെ ഏഴിനുമുമ്പ് പുറത്തുവിടുമെന്നും ഷാജ് കിരൺ മാദ്ധ്യമങ്ങളോട് പറഞ്ഞു.
എനിക്ക് ഒളിച്ചുവയ്ക്കാൻ ഒന്നുമില്ല. മുഖ്യമന്ത്രിയെ പരിചയമില്ല. അദ്ദേഹത്തിനുവേണ്ടി സ്വപ്‌നയോട് സംസാരിച്ചിട്ടില്ല. മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഫണ്ട് കടത്തിയെന്ന് പറഞ്ഞിട്ടില്ല. എഫ്.സി.ആർ.എ (ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്) സംബന്ധിച്ച വിവരങ്ങളാണ് സ്വപ്‌നയോട് സംസാരിച്ചത്. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള ശബ്ദരേഖ മറ്റൊരു സന്ദർഭവുമായി ബന്ധപ്പെട്ട് പറഞ്ഞതാണ്. അത് ഓൺലൈൻ മാദ്ധ്യമങ്ങളിൽവന്ന വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു.
എച്ച്.ആർ.ഡി.എസ് ബിലീവേഴ്‌സ് ചർച്ചിൽനിന്ന് എഫ്.സി.ആർ.എ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2016ൽ ബിലീവേഴ്‌സിന്റെ എഫ്.സി.ആർ.എ പോയിരുന്നെന്നും പിന്നെ എങ്ങിനെ പണംവാങ്ങി നൽകാനാകുമെന്നെല്ലാം വ്യക്തമാക്കിയതാണ്. ഈ സന്ദർഭത്തിലാണ് ഓൺലൈൻ മാദ്ധ്യമങ്ങൾ മുഖ്യമന്ത്രിയേയും സി.പി.എം സംസ്ഥാന സെക്രട്ടറിയേയുംകുറിച്ച് പ്രസിദ്ധീകരിച്ച സംഭവങ്ങൾ പരാമർശിച്ചത്. ശിവശങ്കറിനെ ജീവിതത്തിൽ ഒരിക്കൽപ്പോലും കണ്ടിട്ടില്ല. എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ ഒരുതവണ മാത്രമേ വിളിച്ചിട്ടുള്ളു. അത് സരിത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടകാര്യം അറിയാനായിരുന്നു. തന്റെ ഫോൺ കൈമാറുന്നകാര്യം സ്വപ്ന അവരുടെ ഫോണാണെന്ന് തെറ്റിദ്ധരിച്ചതാണ്.തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് നാലുദിവസം മുമ്പ് സ്വപ്ന അഭിഭാഷകനുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂൺ നാലിന് ഒരു സർപ്രൈസുണ്ടെന്ന് പറഞ്ഞിരുന്നു. ഫോബ്സ് മാഗസിന്റെ കാര്യം സുഹൃത്താണ് പറഞ്ഞതെന്നും ഷാജ് കിരൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |