ന്യൂഡൽഹി: അതിവേഗ റെയിൽ പദ്ധതിയെ പിന്തുണച്ച ശശി തരൂർ എം.പിക്കെതിരെ കോൺഗ്രസ് എം.പിമാരായ രാജ് മോഹൻ ഉണ്ണിത്താനും കൊടിക്കുന്നിൽ സുരേഷും. എന്നാൽ ശശി തരൂർ പാർട്ടി നയത്തിന് പുറത്തേക്ക് പോകില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി പറഞ്ഞു. പദ്ധതിയെ അദ്ദേഹം പിന്തുണച്ചില്ലെന്നും ഇപ്പോൾ നടക്കുന്നത് മാദ്ധ്യമങ്ങൾ ഉണ്ടാക്കുന്ന അനാവശ്യ വിവാദമാണെന്നും അദ്ദേഹം പറഞ്ഞു.
കെ. റെയിലിനെതിരെ പ്രധാനമന്ത്രിക്കും റെയിൽവെ മന്ത്രിക്കും നൽകുന്ന നിവേദനം താൻ കണ്ടില്ലെന്ന ശശി തരൂരിന്റെ അഭിപ്രായം ശരിയല്ലെന്ന് കെടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. നിവേദനത്തിൽ ഒപ്പ് വാങ്ങാനായി താനാണ് അദ്ദേഹത്തെ സമീപിച്ചത്. നിവേദനം വായിച്ച് നോക്കാൻ അദ്ദേഹം തയ്യാറായില്ല. താൻ അതിനെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. കെ. റെയിലിനെതിരെ നിലപാട് സ്വീകരിച്ചത് യു.ഡി.എഫിലും കെ.പി.സി.സിയിലും ചർച്ച ചെയ്തതിന് ശേഷമാണ്. അദ്ദേഹം വിശ്വപൗരനാണ്. എപ്പോഴും പല കാര്യങ്ങളിലും വ്യത്യസ്തമായ അഭിപ്രായം പറയുന്നയാളാണ്. നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ച് വികസന പ്രവർത്തനങ്ങളൊക്കെ വിലയിരുത്തി വ്യക്തമായ കാഴ്ചപ്പാടുള്ളയാളാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.
ശശി തരൂർ കോൺഗ്രസിനകത്താണ് നിൽക്കുന്നതെങ്കിൽ നിലപാട് മാറ്റണമെന്ന് രാജ് മോഹൻ എം.പി പറഞ്ഞു. പൊന്ന് കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ ചാഞ്ഞാൽ വെട്ടണം. പാർട്ടിക്ക് പുറത്ത് പോകാനാണ് അദ്ദേഹം തീരുമാനിക്കുന്നതെങ്കിൽ ഒന്നും പറയാനില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |