ആലപ്പുഴ: കൊവിഡിൽ ശ്വാസംമുട്ടി ഉറക്കം നഷ്ടപ്പെട്ടൊരു രാത്രിയാണ് ഷീബ ജോഷിയെന്ന (43) വീട്ടമ്മയെ ചിത്രകാരിയാക്കിയത്. മാനസിക സമ്മർദ്ദം കുറയ്‌ക്കാൻ, പെയിന്റിംഗ് തൊഴിലാളിയായ ഭർത്താവ് ജോഷിയുടെ ബ്രഷ് കൈയിലെടുത്ത ഷീബയ്‌ക്ക് അതിപ്പോൾ താഴെവയ്‌ക്കാൻ നേരമില്ല ! ക്ഷേത്രങ്ങളിലും സ്‌കൂളുകളിലും, വീടുകളിലും അങ്കണവാടികളിലും ഓടിനടന്ന് ചിത്രങ്ങൾ വരയ്‌ക്കുന്നു. തരക്കേടില്ലാത്ത വരുമാനവും കിട്ടുന്നു. ചതുരശ്ര അടിക്ക് 40 രൂപ.
കഞ്ഞിക്കുഴി ചെറുവാരണം ലക്ഷ്‌മി നിവാസിൽ ഷീബ ജോഷിയുടെ 'തലവര' മാറ്റിയത് 2021 ജൂണിലെ ഒരു രാത്രിയാണ്. ശ്വാസംമുട്ടി നെഞ്ചു പൊട്ടുമെന്ന് തോന്നിയ
നിമിഷങ്ങൾ. ബ്രഷെടുത്ത് എമൽഷൻ പെയിന്റിൽ മുക്കി. ഊണ് മുറിയിലെ ചുവരിൽ ബ്രഷ് ചലിച്ചു. പൂക്കൾ വിടർന്ന ചെടി ത്രിമാനചിത്രമായി. രോഗം കുറഞ്ഞപ്പോൾ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തു. അത് കുടുംബശ്രീ എ.ഡി.എസ് ഗ്രൂപ്പ് വഴി പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. കൊവിഡ് നെഗറ്റീവായി വീട് അണുനശീകരണം നടത്തിയ ദിവസം ചിത്രകാരിക്ക് ആദരവുമായി പഞ്ചായത്ത് അധികൃതർ വീട്ടിലെത്തി.
സ്‌കൂൾ കാലത്ത് പെൻസിൽ ഡ്രോയിംഗ് ചെയ്യുമായിരുന്ന ഷീബ ചിത്രരചനയിൽ പരിശീലനമൊന്നും നേടിയിരുന്നില്ല. ഉള്ളിൽ ഉറങ്ങിക്കിടന്ന കലാവാസന രോഗത്തിന്റെ തീവ്രതയിൽ പൂവണിയുകയായിരുന്നു. ചുവരുകളാകെ അക്രിലിക് പെയിന്റിൽ ചിത്ര വിസ്‌മയങ്ങൾ വിടർന്നു. കഥകളിയും ആമ്പൽക്കുളവും പൂച്ചയും എലികളും... അടുക്കളയിൽ സ്ഥലം തീർന്നതോടെ വീടിന്റെ അകത്തളങ്ങളിലും പുറം ചുവരുകളിലും ചിത്രങ്ങൾ നിറഞ്ഞു. അതോടെ ചിത്രരചന പഠിക്കണമെന്ന് തോന്നി. കഒരു മാസമായി കലാഭവനിൽ അദ്ധ്യാപകനായ എൻ.എസ്.ബൈജു പരിശീലനം നൽകുന്നുണ്ട്. അതോടെ വര മെച്ചപ്പെട്ടെന്ന് ഷീബ പറയുന്നു.
വര ക്ഷേത്ര ചുവരുകളിലും
മയിലിന്റെ ചിത്രമാണ് ഒരുപാട് പേരെ ആകർഷിച്ചത്. ക്ഷേത്രങ്ങളിൽ ഉൾപ്പെടെ മയിലിന്റെ ചിത്രം വരയ്‌ക്കാൻ ഓർഡറുകൾ വന്നു. തിരുമല ദേവസ്വത്തിന്റെ തുറവൂർ ക്ഷേത്രത്തിൽ വരച്ചു. ആലപ്പുഴ തിരുമല ക്ഷേത്രത്തിലെ ചുവരുകളിലാണ് ഇപ്പോൾ വരയ്‌ക്കുന്നത്. പുതിയ വീടുകളുടെ അകത്തളങ്ങളിലും കൊച്ചി നഗരസഭയുടെ അങ്കണവാടികളിലും വരച്ചു. ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകളിൽ സ്ത്രീ സമത്വം എന്ന തീമിൽ വരച്ചു.
സിനിമയിലും വര
നവാഗത സംവിധായകൻ കിഷോർ ചേർത്തലയുടെ 'കുമ്മാട്ടിക്കഥ'യെന്ന സിനിമയുടെ സ്റ്റോറി ബോർഡ് വരയ്ക്കുന്നത് ഷീബയാണ്. സ്ക്രിപ്റ്റ് അനുസരിച്ച് ഓരോ രംഗവും വരയ്ക്കും. ഇന്റർവെൽ വരെ വരച്ചുകഴിഞ്ഞു. ഷൂട്ടിംഗ് തുടങ്ങി. ഭാര്യയുടെ കഴിവ് പുഷ്‌കലമാക്കിയ കൊവിഡിന് നന്ദി പറയുകയാണ് ജോഷി. സ്‌കൂളുകളിലെ വരയ്ക്ക് അമ്മയ്ക്കൊപ്പം കൂടാറുണ്ട് വിദ്യാർത്ഥികളായ മക്കൾ സ്വാതി ലക്ഷ്‌മിയും, ശ്രുതി ലക്ഷ്‌മിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |