SignIn
Kerala Kaumudi Online
Saturday, 27 April 2024 6.55 AM IST

 പെൺമക്കൾക്ക് സ്വത്ത് --- ഷുക്കൂർ വക്കീൽ മോഡൽ 'രണ്ടാം കെട്ട് ' പോംവഴിയോ?

asaf-ali

കൊച്ചി: ഷുക്കൂർ വക്കീലിന്റെ 'രണ്ടാം കെട്ട്' സ്വത്തുക്കൾ പൂർണമായും പെൺമക്കൾക്ക് ലഭിക്കാൻ നിയമപരമായി വഴിയൊരുക്കുമോ? കാസർകോട് സ്വദേശിയും നടനുമായ അഡ്വ. സി. ഷുക്കൂറും ഭാര്യ ഷീന ഷുക്കൂറും സ്പെഷ്യൽ മാര്യേജ് ആക്ട് സെക്ഷൻ 15 പ്രകാരം വിവാഹം രജിസ്റ്റർ ചെയ്‌തതു മുതൽ ഉയരുന്ന ചോദ്യമിതാണ്. പെൺമക്കൾ മാത്രമുള്ള മാതാപിതാക്കളുടെ സ്വത്തിന് അടുത്ത ബന്ധുക്കൾക്കു കൂടി അവകാശം നൽകുന്ന ശരിയത്ത് നിയമത്തിലെ വ്യവസ്ഥ മറികടക്കാനാണ് 1994ൽ വിവാഹിതരായ ഷുക്കൂറും ഷീനയും വിവാഹം രജിസ്റ്റർ ചെയ്തത്.

ഏത് ആചാര പ്രകാരം നടന്ന വിവാഹങ്ങളും ഇങ്ങനെ രജിസ്റ്റർ ചെയ്യാം. ശേഷം അനന്തരാവകാശം 1925ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരമാണ് നിർണയിക്കപ്പെടുക. അങ്ങനെ സ്വത്തുക്കൾ പൂർണമായും മക്കൾക്ക് ലഭിക്കുമെന്നും അഡ്വ. ഷുക്കൂർ വിശദീകരിക്കുന്നു.

എന്നാൽ, സ്പെഷ്യൽ മാര്യേജ് നിയമത്തിലെ സെക്ഷൻ നാലു പ്രകാരം വിവാഹം കഴിക്കുന്നവർക്കാണ് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം ബാധകമാവുകയെന്ന് മുൻ പ്രോസിക്യൂഷൻ ഡയറക്‌ടർ ജനറലും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. അസഫ് അലിയുടെ മറുവാദം ഉന്നയിക്കുന്നു. സെക്ഷൻ 21ൽ വ്യക്തമാണെന്നും രജിസ്റ്റർ ചെയ്യാത്ത വിവാഹങ്ങളിലെ കുട്ടികളെ നിയമപരമായി മക്കളായി അംഗീകരിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്യാൻ നിയമത്തിൽ അവസരം ഒരുക്കിയിട്ടുള്ളതെന്നും അസഫ് അലി അഭിപ്രായപ്പെടുന്നു.

കുട്ടികളെ നിയമപരമായി അംഗീകരിക്കുന്നത് അവർക്ക് അർഹമായ സ്വത്തുക്കൾ ലഭിക്കുന്നതടക്കമുള്ള അവകാശങ്ങൾക്കു വേണ്ടിയാണെന്നും ഈ വ്യവസ്ഥയുടെ ഉദ്ദേശ്യം തന്നെ അതാണെന്നും അഡ്വ. ഷുക്കൂർ വിശദീകരിക്കുന്നു.

ഇത്തരം കാര്യങ്ങളിൽ നിയമത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന അഭിപ്രായവും ചില നിയമവിദഗ്ദ്ധർ പങ്കു വയ്ക്കുന്നു. ഏതായാലും ഈ തർക്കം സമീപഭാവിയിൽ കോടതി കയറുമെന്നാണ് കുടുംബക്കോടതി അഭിഭാഷകർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നത്.

æ ദാനാധാരം മതിയെന്ന് വാദം

ഇസ്ളാം മതവിശ്വാസപ്രകാരം വർഷങ്ങൾക്കു മുമ്പ് വിവാഹിതരായവർക്ക് പെൺമക്കൾ മാത്രമാണുള്ളതെങ്കിൽ സ്വത്തുക്കളുടെ മുഴുവൻ അവകാശവും മക്കൾക്കു തന്നെ ലഭിക്കാൻ അവരുടെ പേരിൽ ദാനാധാരമെഴുതാൻ കഴിയും. ദമ്പതികളുടെ ജീവിതകാലത്ത് വസ്തുവിൽ നിന്ന് ആദായമെടുക്കാനും നോക്കിനടത്താനുമുള്ള അവകാശം നിലനിറുത്തിക്കൊണ്ട് ഇതു ചെയ്യാനാവുമെന്നും അഡ്വ. അസഫ് അലി വ്യക്തമാക്കുന്നു.

æ ഷുക്കൂർ വക്കീലിന്റെ മറുവാദം

ദാനാധാരം നൽകിയശേഷം സാമ്പത്തികാവശ്യത്തിനായി സ്വത്തിലൊരു ഭാഗം വിൽക്കേണ്ട സാഹചര്യമുണ്ടായാൽ എന്തു ചെയ്യും? ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാതെ സ്വത്തുക്കൾ മക്കൾക്ക് ലഭിക്കണം.

സ്പെഷ്യൽ മാര്യേജ് ആക്ട് സെക്ഷൻ നാല്

വ്യക്തികൾക്ക് ജാതിമത വിവേചനങ്ങൾക്കതീതമായി സ്വതന്ത്രമായി വിവാഹം ചെയ്യാൻ അനുമതി നൽകുന്ന സെക്ഷനാണിത്. വിവാഹം കഴിക്കാനുദ്ദേശിക്കുന്നവർ 30 ദിവസം മുമ്പ് ബന്ധപ്പെട്ട രേഖകളുമായി മാര്യേജ് ഓഫീസർക്ക് അപേക്ഷ നൽകണം. അപേക്ഷ നൽകുന്ന സ്ത്രീക്കും പുരുഷനും മറ്റു ജീവിത പങ്കാളി ഉണ്ടാകരുത്, പുരുഷന് 21 സ്ത്രീക്ക് 18 വയസും പൂർത്തിയായിരിക്കണം എന്നിങ്ങനെയുള്ള വ്യവസ്ഥകൾ ഇതിലുണ്ട്.

സ്പെഷ്യൽ മാര്യേജ് ആക്ട് സെക്ഷൻ 15

നേരത്തെ ഏത് ആചാരപ്രകാരം നടന്ന വിവാഹങ്ങളും ഈ വ്യവസ്ഥയനുസരിച്ച് രജിസ്റ്റർ ചെയ്യാം. ഇങ്ങനെ വിവാഹം രജിസ്റ്റർ ചെയ്യുന്നവർ പരസ്പരം ജീവിത പങ്കാളികളായിരിക്കണം. വേറെ ജീവിത പങ്കാളി ഉണ്ടാവരുത്, പുരുഷന് 21 സ്ത്രീക്ക് 18 വയസും പൂർത്തിയായിരിക്കണം എന്നിങ്ങനെയുള്ള വ്യവസ്ഥകൾ ഇതിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHUKKUR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.