തിരുവനന്തപുരം: പൊലീസ് സേനയിൽ ട്രാൻസ്ജെൻഡേഴ്സിനെ നിയമിക്കാനുള്ള നീക്കം ചരിത്രപരമായ മാറ്റത്തിന് വഴിയൊരുക്കുമെന്ന് ട്രാൻസ്ജെൻഡർ ശ്യാമ എസ്. പ്രഭ പറഞ്ഞു. സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നീക്കം ഉണ്ടായതിൽ വളരെ സന്തോഷമുണ്ട്. മാന്യമായ തൊഴിൽ ലഭിക്കുന്നതിലൂടെ ഉയരുന്നത് സാമൂഹികമായ അന്തസ്സാണ്. വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ തങ്ങൾക്ക് പ്രാതിനിദ്ധ്യം വളരെ കുറവായിരിക്കെ ഇത്തരം നീക്കങ്ങൾ ആ കുറവ് പരിഹരിക്കും. എല്ലാ വകുപ്പുകളിലും പ്രാതിനിദ്ധ്യം വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. അനുകൂല നിലപാടുണ്ടായാൽ അത് ട്രാൻസ്ജെൻഡേഴ്സിനെതിരെ പിന്തിരിപ്പൻ ആശയവുമായി എത്തുന്നവർക്കുള്ള മറുപടി കൂടിയാകും. ട്രാൻസ്ജെൻഡേഴ്സിനു നേരെയുള്ള പൊലീസ് അതിക്രമങ്ങൾ കൂടുന്ന ഇക്കാലത്ത് സേനയിൽ നിന്ന് ഇത്തരമൊരു നീക്കമുണ്ടായത് തങ്ങൾക്ക് ഉപകാരപ്രദമാകും.
സേനയിലേക്ക് പരിഗണിക്കുമ്പോൾ തന്നെ സെലക്ട് ചെയ്യപ്പെടുന്നതിനുള്ള മാനദണ്ഡങ്ങളിൽ ചില പരിഗണനകൾ വേണമെന്ന അഭിപ്രായമുണ്ട്. പ്രായപരിധിയിൽ തന്നെയാണ് ആദ്യം മാറ്റം വരുത്തേണ്ടത്. ട്രാൻസ്ജെൻഡേഴ്സിൽ പലരും പ്രായപരിധി കടന്നവരാണെന്നതിന്റെ പേരിൽ മാത്രം അവർക്ക് കിട്ടുന്ന ഒരു മികച്ച അവസരം നഷ്ടമാകാൻ പാടില്ല. കായിക-ശാരീരിക ക്ഷമതാ പരിശോധന സംബന്ധിച്ചും പ്രത്യേക മാനദണ്ഡം വേണം. നടപടികൾ കുറച്ചുകൂടി വേഗത്തിലാക്കിയാൽ മാത്രമേ ഉദ്ദേശിച്ച ഫലം കിട്ടുകയുള്ളൂ.
(ശ്യാമ ക്വിയറിഥം സെക്രട്ടറിയും സാമൂഹ്യനീതി വകുപ്പിന്റെ ട്രാൻസ്ജെൻഡർ സെല്ലിന്റെ സ്റ്റേറ്റ് പ്രോജക്ട് ഓഫീസറുമാണ്.)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |