ന്യൂഡൽഹി : മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെട്ട ഇ.ഡി. കേസ് ഉത്തർപ്രദേശിലെ ലക്‌നൗവിൽ നിന്ന് കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യത്തെ സുപ്രീംകോടതിയിൽ ശക്തമായി എതിർത്ത് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്.
പ്രതി കെ.എ. റൗഫ് ഷെരിഫിന്റെ ഹർജി പരിഗണിക്കവേയാണ് ഇ.ഡി. നിലപാട് അറിയിച്ചത്. ഉത്തർപ്രദേശിലെ ഇ.ഡി. സംഘമാണ് കേസ് കൈകാര്യം ചെയ്‌തത്. അന്വേഷണഘട്ടത്തിൽ ഉന്നയിക്കാത്ത ആവശ്യമാണിത്. വിചാരണ തുടങ്ങിയെന്നും ഇ.ഡി.അറിയിച്ചു.
കേസെടുത്തത് കേരളത്തിലാണെന്നും കുറ്റകൃത്യം നടന്നത് കണ്ണൂരിലാണെന്നാണ് ആരോപണമെന്നും റൗഫ് ഷെരിഫിന്റെ അഭിഭാഷകൻ അറിയിച്ചു. വിശദമായ വാദം കേൾക്കാൻ ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യന്റെ ബെഞ്ച് അടുത്ത തിങ്കളാഴ്‌ചത്തേക്ക് മാറ്റി.
വിദേശ ഫണ്ടിംഗ്, കളളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് കാപ്പനും കെ.എ. റൗഫ് ഷെരിഫും ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ ഇ.ഡി. ചുമത്തിയിരിക്കുന്നത്. പ്രതികൾ 1.36 കോടി രൂപയുടെ ദുരൂഹ ഇടപാടുകൾ നടത്തിയെന്നാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |