കൊല്ലം: സിൽവർലൈൻ കല്ലിടാനുള്ള നീക്കത്തിനെതിരെ തഴുത്തലയിൽ ഡിസംബർ 20ന് മണ്ണെണ്ണ ശരീരത്തിലൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയ ദമ്പതികൾ ഇന്നലെ പാചക വാതക സിലിണ്ടർ തുറന്നുവിട്ട് ഉദ്യോഗസ്ഥിരെ വീണ്ടും മുൾമുനയിൽ നിറുത്തി. തഴുത്തല വഞ്ചിമുക്ക് രേവതിയിൽ അജയകുമാറും ഭാര്യ സുധയുമാണ് വീടിന് മുന്നിൽ സിലിണ്ടർ തുറന്നു വിട്ടത്. അജയകുമാറിന്റെ സഹോദരൻ ജയകുമാർ നേരത്തേ ശരീരത്തിൽ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.
കൊട്ടിയം കണ്ണനല്ലൂർ റോഡിനോട് ചേർന്നുള്ള അജയകുമാറിന്റെ ഭൂമി മുതൽ കല്ലിടൽ പുനരാരംഭിക്കാനാണ് ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ എത്തിയത്. അഞ്ച് സ്റ്റേഷനുകളിൽ നിന്നുള്ള വൻ പൊലീസ് സംഘവും സ്ഥലത്തെത്തി. ഇതോടെ നാട്ടുകാർ വഴിയടച്ച് സമരം ആരംഭിച്ചു. കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരും പിന്തുണയുമായെത്തി. പതിനൊന്നോടെ റവന്യൂ, സിൽവർലൈൻ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ഇതിനിടെയാണ് അജയകുമാറും സുധയും ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടത്. സ്ഥലത്തെത്തിയ പി.സി. വിഷ്ണുനാഥ് എം.എൽ.എ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബി.ജെ.പി പ്രവർത്തകർ റോഡിൽ കഞ്ഞിവച്ച് സമരം നടത്തി.
മണിക്കൂറുകൾ കാത്തുനിന്നിട്ടും ഫലം കാണാതായതോടെ കിലോ മീറ്ററുകൾ അപ്പുറം തഴുത്തല വൈദ്യശാല ജംഗ്ഷന് സമീപം വയൽ പ്രദേശത്ത് രഹസ്യമായി കല്ലിടാൻ ഉദ്യോഗസ്ഥർ ശ്രമിച്ചു. അവിടെ ലോറി തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചു. കൂടുതൽ പേർ എത്തിയതോടെ ഉദ്യോഗസ്ഥർ കല്ലിടൽ നിറുത്തിവച്ച് മടങ്ങി.
കൊല്ലം ജില്ലയിൽ പത്ത് വില്ലേജുകളിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതിൽ മൂന്ന് വില്ലേജുകളിൽ കല്ലിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |