തിരുവനന്തപുരം: സിൽവർ ലൈനിന് അനുമതിയും കേന്ദ്ര വിഹിതവും തേടി മുഖ്യമന്ത്രി പിണറായിവിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. പാർലമെന്റിൽ രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ചീഫ്സെക്രട്ടറി വി.പി.ജോയിയും പങ്കെടുക്കും.
കേരളത്തിന്റെ വികസനത്തിന് നാഴികക്കല്ലാവുന്നതും സാമ്പത്തിക വളർച്ചയ്ക്കും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും വഴിയൊരുക്കുന്നതുമായ പദ്ധതിക്ക് പ്രധാനമന്ത്രി ഇടപെട്ട് അനുമതി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും. ഓഹരിയുടമകൾക്ക് 13.55ശതമാനം ലാഭവിഹിതം ലഭിക്കുന്നതിനാൽ ലാഭകരമായ പദ്ധതിയാണെന്നും ധരിപ്പിക്കും. . 63,941കോടി ചെലവുള്ള പദ്ധതിക്ക് കേന്ദ്രാനുമതിക്ക് പുറമെ 2150കോടിയുടെ ഓഹരി വിഹിതവും 975 കോടി മൂല്യമുള്ള 185 ഹെക്ടർ റെയിൽവേ ഭൂമിയുമാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.
വിദേശ വായ്പാ ബാദ്ധ്യത ഏറ്റെടുത്തതിന് പുറമേ, ഭൂമിയേറ്റെടുക്കലിനുള്ള 13,700 കോടി ചെലവ് പൂർണമായി സംസ്ഥാനം വഹിക്കും. നഗര വികസനം കൂടിയാവുമ്പോൾ മുടക്കുമുതലിന്റെ 16ശതമാനം പ്രതിവർഷം തിരിച്ചുകിട്ടും. വൈകിയാൽ പ്രതിവർഷം 3500 കോടിയുടെ അധികച്ചെലവുണ്ടാവും. അന്തിമാനുമതി തേടിയുള്ള അപേക്ഷ റെയിൽവേ ബോർഡിന്റെ പരിഗണനയിലാണിപ്പോൾ. തത്വത്തിലുള്ള അനുമതി ലഭിച്ചിട്ടുണ്ട്.
പി.എം ഗതിശക്തയിൽ
ഉൾപ്പെടുത്തണം
അടിസ്ഥാനസൗകര്യ, ഗതാഗത പദ്ധതികൾക്കായുള്ള കേന്ദ്രമിഷനായ പി.എം-ഗതിശക്തിയിൽ സിൽവർലൈനിനെ ഉൾപ്പെടുത്താനും സംസ്ഥാനം ആവശ്യപ്പെടും. ഗതിശക്തിയിലുൾപ്പെടുത്തിയാൽ സിൽവർലൈനിന് കൂടുതൽ കേന്ദ്രവിഹിതവും എളുപ്പത്തിൽ വിദേശവായ്പകളും ലഭ്യമാവും.ഭൂമിയേറ്റെടുക്കാൻ 2000 കോടി കിഫ്ബിയിൽ നിന്ന് അനുവദിക്കും. 3000കോടി ഹഡ്കോ വായ്പയും .ശേഷിക്കുന്ന തുക ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ വായ്പ നൽകും. ഇതിനെല്ലാം കേന്ദ്രാനുമതി
വേണം.
പ്രധാനമന്ത്രി
റിപ്പോർട്ട് തേടി
സിൽവർലൈനിനെതിരായ പ്രക്ഷോഭങ്ങളെയും, അതിന്റെ കാരണങ്ങളെയും
കുറിച്ച് പ്രധാനമന്ത്രി റെയിൽവേ മന്ത്രാലയത്തിൽ നിന്ന് റിപ്പോർട്ട് തേടി. അലൈൻമെന്റിൽ എത്രദൂരം വയലുകളിലൂടെയാണെന്നും പരിസ്ഥിതി നാശത്തെക്കുറിച്ചും വിശദീകരണം തേടിയെന്നാണ് സൂചന. ഏറ്റെടുക്കുന്ന ഭൂമിയുടെ വിവരങ്ങൾ റെയിൽവേ മന്ത്രാലയം ചീഫ്സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂരിൽ
പഠനം തുടങ്ങി
കല്ലിടൽ 60% പൂർത്തിയായ കണ്ണൂരിൽ സാമൂഹ്യാഘാതപഠനം ആരംഭിച്ചതായി കെ-റെയിൽ അറിയിച്ചു. 100 ദിവസത്തിനകം പൂർത്തിയാക്കും. 529.45കിമീ പാതയിൽ 33%ദൂരത്തിലാണ് ഇതുവരെ കല്ലിട്ടത്.
നേടിയെടുക്കേണ്ട
അനുമതികൾ
□റെയിൽവേയുടെ അനുമതിയാണ് ആദ്യത്തേത്. നീതിആയോഗ്, ധനകാര്യമന്ത്രാലയം എന്നിവയുടെയും അനുമതി നേടണം
□സാമ്പത്തിക കാര്യങ്ങൾക്കുള്ള കേന്ദ്ര കാബിനറ്റ് കമ്മിറ്റിയുടെ അനുമതി നേടിയ ശേഷം പദ്ധതിരേഖ പ്രധാനമന്ത്രിക്ക് സമർപ്പിക്കണം. കേന്ദ്രമന്ത്രിസഭാ യോഗം
പരിഗണിക്കണം
□ കേന്ദ്ര മന്ത്രിസഭയുടെ അന്തിമാനുമതി ലഭിച്ചാൽ വിദേശ വായ്പയ്ക്ക് അപേക്ഷിക്കാനാവും. ഭൂമിയേറ്റെടുക്കലിന് അന്തിമ വിജ്ഞാപനമിറക്കാം.
പദ്ധതി പുനഃപരിശോധിക്കണം: വി. മുരളീധരൻ
ന്യൂഡൽഹി: പാരിസ്ഥിതിക പ്രശ്നങ്ങളും ജനങ്ങളുടെ പ്രതിഷേധങ്ങളും അവഗണിച്ച് നടപ്പിലാക്കുന്ന
കെ-റെയിൽ പദ്ധതി പുനഃപരിശോധിക്കണമെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടു. 'വന്ദേ ഭാരത്" അതിവേഗ ട്രെയിനുകൾ കേരളത്തിൽ അനുവദിക്കണമെന്നും രാജ്യസഭയിൽ റെയിൽവേ മന്ത്രാലയവുമായി ബന്ധപ്പെട്ട ചർച്ചയിൽ അദ്ദേഹം പറഞ്ഞു.
നിലവിലുള്ള ട്രാക്കുകൾ നവീകരിച്ച് വന്ദേഭാരത് ട്രെയിനുകൾ ഒാടിച്ചാൽ കെ-റെയിലിനെക്കാൾ വേഗത്തിൽ ലക്ഷ്യത്തിലെത്താം. സാമൂഹികാഘാത പഠനത്തിന്റെ പേരിൽ സ്വകാര്യഭൂമിയിൽ അതിക്രമിച്ച് കയറി കല്ലുകൾ സ്ഥാപിക്കുകയാണ്. പൊലീസിനെക്കൊണ്ട് ജനങ്ങളെ അടിച്ചമർത്തുന്നു. പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയപ്പോൾ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്ര അനുമതി ലഭിക്കാത്ത പദ്ധതിക്ക് അനാവശ്യ തിടുക്കം കാട്ടുകയാണെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി.
ഇന്ന് യു.ഡി.എഫ് പ്രതിഷേധം
ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്താനിരിക്കെ യു.ഡി.എഫ് എംപിമാർ ഇന്ന് കെ-റെയിൽ വിഷയത്തിൽ പാർലമെന്റിന് മുന്നിൽ പ്രതിഷേധിക്കും. പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിലായിരിക്കും പ്രതിഷേധം. ഇന്നലെ ടി.എൻ. പ്രതാപൻ കെ-റെയിൽ വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു.
മന്ത്രി സജി ചെറിയാന്റെ വീട് ഒഴിവാക്കി
അലൈൻമെന്റ് പുതുക്കി: തിരുവഞ്ചൂർ
കോട്ടയം : മന്ത്രി സജിചെറിയാന്റെ വീട് സംരക്ഷിക്കാൻ സിൽവർലൈൻ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആരോപിച്ചു. അലൈൻമെന്റിൽ മാറ്റമില്ലെന്നാണ് സജി ചെറിയാൻ കഴിഞ്ഞദിവസം പറഞ്ഞത്. ചെങ്ങന്നൂരിൽ മന്ത്രിയുടെ വീട് സ്ഥിതി ചെയ്യുന്ന ഭാഗം ഉൾപ്പെടെയാണ് ഒഴിവാക്കിയത്. ആർക്കാണ് ഇതിന്റെ ഗുണം ലഭിച്ചതെന്ന് മന്ത്രിയും മാറ്റം എങ്ങനെ വന്നെന്ന് കെ-റെയിൽ എം.ഡിയും വിശദമാക്കണം. മാറ്റമില്ലെന്ന് മന്ത്രി വെല്ലുവിളിക്കുന്നതിനാൽ രേഖകൾ കൂടി പുറത്തുവിടുന്നു. ചെങ്ങന്നൂരിൽ മാത്രമല്ല പലയിടത്തും മാറ്റം വരുത്തിയിട്ടുണ്ട്.
2021 ഡിസംബർ 20ന് കെ-റെയിൽ വെബ്സൈറ്റിലുണ്ടായിരുന്ന അലൈൻമെന്റാണ് മാറ്റിയത്. പഴയ മാപ്പിൽ മുളക്കുഴ പഞ്ചായത്ത് ഓഫീസിന്റെ ഇടതുവശത്തായിരുന്ന പാത പുതിയ റൂട്ട്മാപ്പിൽ വലതുവശത്താണ്. സജി ചെറിയാൻ ഇനിയും വെല്ലുവിളിച്ചാൽ കൂടുതൽ രേഖകൾ പുറത്തുവിടും. സമരം ചെയ്യുന്നവർ തീവ്രവാദികളെങ്കിൽ എന്തുകൊണ്ട് യു.എ.പി.എ ചുമത്തുന്നില്ല. ബി.ജെ.പിയുമായി ചേർന്ന് കോൺഗ്രസ് എവിടെയും സമരം നടത്തുന്നില്ല. ചങ്ങനാശ്ശേരിയെന്ന് കേട്ടയുടൻ വിമോചനസമരവുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നതും അധിക്ഷേപങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കിട്ടുന്ന പണം തിരുവഞ്ചൂരിന് തരാം: സജി ചെറിയാൻ
തിരുവനന്തപുരം: കെ-റെയിലിനായി വീട് വിട്ടുനൽകാൻ സന്തോഷമേയുള്ളൂവെന്നും വീട് സിൽവർലൈനിന് വിട്ടുനൽകിയാൽ കിട്ടുന്ന പണം തിരുവഞ്ചൂരിന് നൽകാമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
"ഞാൻ ചെങ്ങന്നൂരിൽ അലൈൻമെന്റ് മാറ്റിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞുകേട്ടു. തിരുവഞ്ചൂരിന് കാര്യവിവരമുണ്ടെന്നായിരുന്നു എന്റെ ധാരണ. കെ-റെയിലിന്റെ അലൈൻമെന്റിൽ എന്റെ വീട് വന്നാൽ പൂർണ്ണ മനസ്സോടെ വിട്ടുനൽകാം. അലൈൻമെന്റ് തീരുമാനിക്കുന്നത് ഞാനല്ല. തിരുവഞ്ചൂരിന് സാധിക്കുമെങ്കിൽ എന്റെ വീട്ടിലൂടെ അലൈൻമെന്റ് കൊണ്ടുവരാം. എന്റെ കാലശേഷം വീട് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് നൽകുമെന്ന് നേരത്തേ പറഞ്ഞതാണ്. അങ്ങനെയുള്ള എനിക്ക് കെ-റെയിലിന് വീട് വിട്ടുനൽകാൻ കൂടുതൽ സന്തോഷമേയുള്ളൂ. വീട് സിൽവർലൈനിന് വിട്ടുനൽകിയാൽ ലഭിക്കുന്ന പണം തിരുവഞ്ചൂരിന് നൽകാം. അദ്ദേഹവും കോൺഗ്രസ് നേതാക്കളും ചേർന്ന് കരുണയ്ക്ക് കൈമാറിയാൽ മതി"- സജി ചെറിയാൻ വ്യക്തമാക്കി.
സമരത്തിലൂടെ ജനമനസ്സിൽ
ഇടം പിടിക്കും: കെ. സുധാകരൻ
സ്വന്തം ലേഖകൻ
കൊച്ചി: കെ-റെയിൽ വിരുദ്ധ സമരത്തിലൂടെ ജനമനസ്സിൽ ഇടം നേടാൻ പ്രവർത്തകർ ശ്രമിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. കെ-റെയിലിനെതിരെ ആര് സമരം നടത്തിയാലും അതിൽ പങ്കുകൊണ്ട് രാഷ്ട്രീയവിജയം നേടണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അംഗത്വ പ്രചാരണത്തിന്റെ ഭാഗമായി മദ്ധ്യമേഖലാ നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി മുന്നോട്ടുകൊണ്ടുപോയാൽ കോൺഗ്രസുകാരെ അറസ്റ്റ് ചെയ്ത് പാർപ്പിക്കാൻ ജയിലറകൾ പണിതുയർത്തേണ്ടി വരും. പദ്ധതി ഒരിക്കലും നടക്കില്ലെന്നു മാത്രമല്ല, കേരളത്തെ നന്ദിഗ്രാം ആക്കിത്തീർക്കുകയും ചെയ്യും. അതോടെ പിണറായി വിജയനും പാർട്ടിയും ഇല്ലാതാകും. കമ്മ്യൂണിസ്റ്റുകാരായ സ്ത്രീകളും വീട്ടമ്മമാരും കെ-റെയിൽ വന്നതോടെ 'കൊള്ളപ്പാർട്ടിയിൽ പ്രവർത്തിക്കില്ലെന്ന്' വിളിച്ചുപറയുന്ന കാഴ്ചയാണുള്ളത്.
50 ലക്ഷം അംഗങ്ങളെ ചേർക്കണം. പ്രവർത്തനത്തിൽ പങ്കെടുക്കാത്തവർക്കെതിരെ നടപടി ഉണ്ടാകും. യോഗം എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ പങ്കെടുത്തു.
കെ-റെയിൽ സർവേക്ക്
കോഴിക്കോട്ട് ഇടവേള
കോഴിക്കോട്: ജില്ലയിൽ കെ-റെയിൽ സർവേ പുനരാരംഭിക്കാൻ ഉദ്യോഗസ്ഥരിൽ നിന്ന് നിർദ്ദേശം ലഭിച്ചില്ലെന്ന് സ്ഥലമെടുപ്പ് സ്പെഷ്യൽ തഹസിൽദാർ എൻ. ഹരീഷ് അറിയിച്ചു. കല്ലായി മേഖലയിൽ കല്ലിടാനായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഉണ്ടായ കടുത്ത എതിർപ്പിന് തുടർന്ന് ചൊവ്വാഴ്ചയാണ് സർവേ താത്കാലികമായി നിറുത്തിവച്ചത്. പൊലീസ് സംരക്ഷണത്തിൽ രണ്ടു ദിവസങ്ങളിലായി സ്ഥാപിച്ച സർവേക്കല്ലുകൾ എല്ലാം നാട്ടുകാർ പിഴുതു മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |