തിരുവനന്തപുരം: ജനങ്ങളുടെ എതിർപ്പ് മാറ്റാനുള്ള മഹാപ്രചാരണയോഗവും ഗൃഹസന്ദർശനവുമൊക്കെ സംഘടിപ്പിച്ചിട്ടും സിൽവർലൈനിനെതിരായ പ്രതിഷേധം മറികടക്കാനാവാത്തത് സർക്കാരിന് തലവേദനയാകുന്നു. കല്ലിടൽ പുനരാരംഭിച്ചപ്പോൾ തന്നെ സമരവും തീക്ഷ്ണമായി. ഇന്നലെ തലസ്ഥാന ജില്ലയിൽ പൊലീസുകാരൻ പ്രതിഷേധക്കാരനെ ബൂട്സിട്ട് ചവിട്ടി വീഴ്‌ത്തിയതോടെ സമരവും വിവാദവും കടുത്തു.
പ്രതിഷേധം രൂക്ഷമായി നിൽക്കെയാണ് കണ്ണൂരിലെ പാർട്ടി കോൺഗ്രസ് കണക്കിലെടുത്ത് സർവ്വേ തത്കാലം നിറുത്തിയത്. പാർട്ടി കോൺഗ്രസിന് തൊട്ടുമുമ്പായി നഷ്ടപരിഹാര പാക്കേജുൾപ്പെടെ വിശദീകരിച്ച് സി.പി.എം നേതാക്കൾ ഗൃഹസന്ദർശനത്തിന് ഇറങ്ങിയെങ്കിലും വേണ്ടത്ര ഏശിയില്ല. അവിടെയും പ്രതിഷേധങ്ങൾ നേരിട്ടതോടെയാണ് സർവ്വേ നിറുത്തിവച്ചത്.
പാർട്ടി കോൺഗ്രസിന് ദേശീയനേതാക്കളും സംസ്ഥാനങ്ങളിലെ പ്രതിനിധികളും എത്തുമ്പോൾ ജനകീയസമരം സൃഷ്ടിക്കുന്ന വിവാദം മോശമാകുമെന്നും വിലയിരുത്തി.
പദ്ധതിക്കനുകൂലമായ ജനവികാരം സൃഷ്ടിക്കാനും പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ പ്രചാരണമാണെന്ന് സ്ഥാപിക്കാനും വിപുലമായ പ്രചാരണത്തിന് സി.പി.എം തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്നലെ കണിയാപുരത്തിനടുത്ത് കരിച്ചാറയിൽ സർവ്വേ ഉദ്യോഗസ്ഥർക്ക് കടുത്ത പ്രതിഷേധം നേരിട്ടത്.
യു.ഡി.എഫ് പ്രവർത്തകരാണ് പ്രതിഷേധത്തിന് മുന്നിൽ നിന്നതെങ്കിലും മിക്കയിടത്തും കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങൾ അണിചേരുന്നതാണ് സർക്കാരിന് തലവേദനയാകുന്നത്.
വീണ്ടും ഗൃഹസന്ദർശനം
നഷ്ടപരിഹാരം കിട്ടുമ്പോൾ പ്രതിഷേധം തണുക്കുമെന്ന് കരുതുന്ന സി.പി.എമ്മിന്, അതിന് മുമ്പ് പ്രതിഷേധം എങ്ങനെ ശമിപ്പിക്കുമെന്നതാണ് വെല്ലുവിളി. ശബരിമല യുവതീപ്രവേശന വിധി വന്ന കാലത്തെ പ്രതിഷേധങ്ങൾക്ക് സമാനമായി ഇതിനെ കാണുന്നവരുണ്ട്. അതിനെ മറികടന്നില്ലെങ്കിൽ കെ-റെയിലിന്റെ ഭാവിനീക്കങ്ങൾ അനിശ്ചിതത്വത്തിലാകും. വരും ദിവസങ്ങളിൽ ഉന്നത നേതാക്കളടക്കം വീണ്ടും ഗൃഹസന്ദർശനം നടത്തി ജനങ്ങളെ ബോധവത്കരിക്കും. വികസന നയരേഖയും പ്രചാരണത്തിന് ഉപയോഗിക്കും.
സമരം കടുപ്പിക്കാൻ യു.ഡി.എഫ്
കല്ലുകൾ പിഴുതുള്ള പ്രക്ഷോഭം ശക്തമാക്കുമെന്നാണ് യു.ഡി.എഫിന്റെ മുന്നറിയിപ്പ്. പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകനെ പൊലീസ് ചവിട്ടിയതോടെ ജയിലിൽ കിടക്കാൻ മടിയില്ലെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്. ഇന്നലെ രണ്ട് വർഷത്തിനകം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ കെ-റെയിൽ പ്രക്ഷോഭത്തിലൂടെ ജനപിന്തുണ ശക്തിപ്പെടുത്താമെന്ന് യു.ഡി.എഫ് കരുതുന്നുണ്ട്. ബി.ജെ.പിയും ജനകീയപ്രതിഷേധങ്ങളെ മുതലെടുക്കാനാണ് നോക്കുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരൻ നേരിട്ടെത്തി വീടുകൾ കയറി നടത്തിയ പ്രചാരണം ഇതിന്റെ ഭാഗമായിരുന്നു.
ചവിട്ടിവീഴ്ത്തി കല്ലിടാമെന്ന്
കരുതേണ്ട: വി.ഡി. സതീശൻ
തിരുവനന്തപുരം : കെ-റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകരെ ചവിട്ടിയ പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ അപ്പോൾ കാണാമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ . കണിയാപുരത്ത് പൊലീസ് മർദ്ദനത്തിനിരയായ പ്രവർത്തകരെ സന്ദർശിച്ചശേഷം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടപടിയെടുക്കാൻ തെളിവിന്റെയൊന്നും ആവശ്യമില്ല. ദൃശ്യമാദ്ധ്യമങ്ങളിൽ കൃത്യമായ തെളിവുകളുണ്ട്.
ഇതുകൊണ്ടൊന്നും സിൽവർ ലൈൻ വിരുദ്ധ സമരത്തെ അടിച്ചമർത്താമെന്ന് കരുതേണ്ട. ഒരിടത്തും കല്ലിടാനനുവദിക്കില്ല. ബലം പ്രയോഗിച്ച് കല്ലിട്ടാൽ പിഴുത് മാറ്റും. കള്ളക്കേസെടുത്ത് പിന്തിരിപ്പിക്കാമെന്ന് കരുതേണ്ട. ജയിലിൽ പോകാൻ തയ്യാറായിത്തന്നെയാണ് യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും നിൽക്കുന്നത്.
പൊലീസ് കായികമായി നേരിട്ടാൽ ജനം
തെരുവിൽ കൈകാര്യം ചെയ്യും: കെ. സുധാകരൻ
തിരുവനന്തപുരം: കെ-റെയിൽ സർവേക്കല്ല് ഇടുന്നതിന്റെ മറവിലുള്ള പൊലീസിന്റെ നരനായാട്ട് അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ കായികമായി നേരിടുന്ന പൊലീസുദ്യോഗസ്ഥരെ പൊതുജനം തെരുവിൽ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാകും. പൊലീസിന്റെ ലാത്തിക്കും തോക്കിനും മുന്നിൽ പിന്തിരിഞ്ഞ പാരമ്പര്യം കോൺഗ്രസിനില്ലെന്ന് ആഭ്യന്തരമന്ത്രിയുടെ ഉത്തരവ് നടപ്പാക്കാനിറങ്ങുന്ന പൊലീസുദ്യോഗസ്ഥർ തിരിച്ചറിയുന്നതാണ് നല്ലത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |