തിരുവനന്തപുരം: ദേശീയപാതയിലെ ശരാശരിയായ 30-40 കിലോമീറ്റർ വേഗം മതിയോയെന്ന് നാം ചിന്തിക്കേണ്ടതുണ്ടെന്ന് സാങ്കേതിക സർവകലാശാലാ മുൻ വി.സി ഡോ. കുഞ്ചെറിയ പി. ഐസക് പറഞ്ഞു. ജനശതാബ്ദി, രാജധാനി ട്രെയിനുകളുടെ ശരാശരി വേഗം 60കിലോ മീറ്ററാണ്. പ്രതിവർഷം 40,000അപകടങ്ങളും 4000 മരണങ്ങളും റോഡുകളിലുണ്ടാകുന്നുണ്ട്.
1997മുതൽ തിരുവനന്തപുരം- കാസർകോട് എക്സ്‌പ്രസ് വേയ്ക്ക് ആലോചന തുടങ്ങിയതാണ്. പാത കേരളത്തെ നെടുകേ മുറിക്കുമെന്ന് ആരോപണമുയർന്നു. ഒന്നും നടന്നില്ല. അതേസമയം, മുംബയ്- അഹമ്മദാബാദ് എക്സ്‌പ്രസ് വേ 2029ൽ കമ്മിഷൻ ചെയ്യും. റോഡ്-റെയിൽ-ജലഗതാഗതം സംയോജിപ്പിച്ചുള്ള യാത്രാസംവിധാനമാണ് കേരളത്തിന് വേണ്ടത്. മികച്ച യാത്രാസൗകര്യമുണ്ടായാൽ ടൂറിസം, വിദ്യാഭ്യാസ മേഖലകളും വളരും- കുഞ്ചെറിയ പറഞ്ഞു.
ജനങ്ങളെ വിശ്വാസത്തിലെടുക്കണം: രഘുചന്ദ്രൻ നായർ
സാമൂഹികാഘാത പഠനത്തിനുള്ള സർവെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണമെന്നും പഠനത്തിന് കല്ലിടേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്സ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ പറഞ്ഞു.
എതിർപ്പുകൾ ചർച്ചയിലൂടെ പരിഹരിക്കണം. പദ്ധതി നൂറു ശതമാനം ഗുണകരമാണെന്ന് പറയുന്നില്ലെങ്കിലും ഇതൊരു തുടക്കമായി മാറണം. വികസനത്തിൽ രാഷ്ട്രീയം കലർത്തരുത്.
ഭൂമിയേറ്റെടുത്താലുടൻ ഉടമകൾക്ക് പണം നൽകണം. നഷ്ടപരിഹാരമായി നൽകുന്ന 13,000 കോടി രൂപ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഉണർവുണ്ടാക്കും.
5വർഷത്തിനിടെ റെയിൽവേ കേരളത്തിൽ ചെലവാക്കിയത് 3500കോടി മാത്രമാണ്. നിലവിലെ ട്രാക്കിലൂടെ വന്ദേഭാരത് 45 കിലോമീറ്ററിലധികം വേഗത്തിലോടിക്കാനാവില്ല. വികസനത്തിന്റെ അവസാന ബസായ സിൽവർലൈൻ പാഴാക്കരുത്. സിൽവർലൈൻ മംഗലാപുരത്തേക്ക് നീട്ടിയാൽ പദ്ധതി കൂടുതൽ ലാഭകരമാവുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ഡിവിഷൻ മുൻ അഡി. ഡി.ആർ.എമ്മും സൗത്ത് വെസ്റ്റ് റെയിൽവേയിൽ ചീഫ് പേഴ്സണൽ ഓഫീസറുമായിരുന്ന മോഹൻ മേനോൻ മോഡറേറ്ററായി. ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കെ-റെയിൽ എം.ഡി വി. അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |