ഉറപ്പു നൽകി മന്ത്രിമാരായ ബിന്ദുവും ബാലഗോപാലും
തിരുവനന്തപുരം:സർവകലാശാലാ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ സർക്കാർ കൈയൊഴിയില്ല. സർവകലാശാലകളിൽ പെൻഷൻ ഫണ്ടും പെൻഷൻ ഫണ്ട് ബോർഡും രൂപീകരിക്കാൻ ധനവകുപ്പിറക്കിയ ഉത്തരവ് റദ്ദാക്കും.
പെൻഷൻ വിതരണം സർക്കാർ തന്നെ വഹിക്കുമെന്ന് മന്ത്രി ആർ.ബിന്ദു അറിയിച്ചു. നയപരമായ തീരുമാനം വേണമെന്നും ഉത്തരവ് പുനഃപരിശോധിക്കുമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാലും പറഞ്ഞു. ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷണർമാരുടെയും സംഘടനാനേതാക്കൾക്കും മന്ത്രിമാർ ഈ ഉറപ്പുനൽകി.
ജീവനക്കാരുടെ ശമ്പളത്തിന്റെ 25ശതമാനം എല്ലാ മാസവും പത്തിനകം പെൻഷൻ ഫണ്ടിലേക്ക് മാറ്റണമെന്നും ഇതിന്റെ പത്ത് ശതമാനം സംസ്ഥാന വിഹിതമായി സർക്കാർ നൽകുന്ന ഗ്രാന്റിൽ നിന്ന് വരവുവയ്ക്കാമെന്നും ശേഷിക്കുന്ന 15ശതമാനം സർവകലാശാലകൾ തനതു ഫണ്ടിൽ നിന്ന് കണ്ടെത്തണമെന്നുമാണ് സർക്കാർ ഉത്തരവ്. ഇത് സർവകലാശാലകളെ കടക്കെണിയിലാക്കുമെന്നും സേവനങ്ങൾക്കുള്ള ഫീസുകൾ കൂട്ടേണ്ടി വരുമെന്നും ആശങ്കയുണ്ടായിരുന്നു. സർവകലാശാലകളിൽ പ്രക്ഷോഭങ്ങളും തുടങ്ങിയിരുന്നു.
പെൻഷൻ ഫണ്ടിനായി ട്രഷറി അക്കൗണ്ട് തുടങ്ങണമെന്നും ഈ തുക കൂടുതൽ പലിശ ലഭിക്കുന്ന ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ നിക്ഷേപിക്കാമെന്നും സർക്കാർ നിർദ്ദേശിച്ചിരുന്നു. പെൻഷന് പണമില്ലെങ്കിൽ ബാങ്കുകളിൽ നിന്നോ സർക്കാർ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ കുറഞ്ഞ പലിശയ്ക്ക് കടമെടുക്കാനും നിർദ്ദേശിച്ചു. സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിലെ ജീവനക്കാരുടെ പെൻഷൻ, ക്ഷാമാശ്വാസം, ക്ഷാമാശ്വാസ കുടിശിക, ഡി.സി.ആർ.ജി, അനുതാപ ബത്ത, പെൻഷൻ കമ്മ്യൂട്ടേഷൻ, ടെർമിനൽ സറണ്ടർ, കുടുംബപെൻഷൻ, പെൻഷൻ പരിഷ്‌കരണ കുടിശിക എന്നിവ പെൻഷൻ ഫണ്ടിൽ നിന്ന് നൽകാനുള്ള ഉത്തരവാണ് പിൻവലിക്കുക.
കടക്കെണി ഒഴിവായി
കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ള സർവകലാശാലകൾ, പെൻഷൻ ഫണ്ടിൽ 15ശതമാനം തനതു ഫണ്ടിൽ നിന്ന് നീക്കിവച്ചാൽ കടക്കെണിയിലാവുമായിരുന്നു.
വരുമാനം കൂട്ടാൻ ഫീസുകൾ ക്രമാതീതമായി വർദ്ധിപ്പിക്കേണ്ടി വരും. ഇത് സാധാരണക്കാർക്ക് പഠനം അപ്രാപ്യമാക്കുമായിരുന്നു.
പെൻഷൻ ഫണ്ട് നടപ്പാവുന്നതോടെ പെൻഷനും ആനുകൂല്യങ്ങളും താളം തെറ്റുമെന്നായിരുന്നു ജീവനക്കാരുടെ ആശങ്ക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |