കൊല്ലം: സംസ്ഥാനത്തെ സ്വകാര്യ ഐ.ടി.ഐകളുടെ പ്രായോഗിക പരീക്ഷാ നടത്തിപ്പ് ഏറ്റെടുക്കാൻ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആലോചന. വ്യാഴാഴ്ച ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി.ജഗതിരാജ് നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ആൻഡ് ട്രെയിനിംഗ് (എൻ.സി.വി.ഇ.ടി) ഡയറക്ടറുമായി നടത്തുന്ന ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയായേക്കും.
നിലവിൽ സർക്കാർ എൻജിനിയറിംഗ് കോളേജുകളിലെ അദ്ധ്യാപകരുടെ മേൽനോട്ടത്തിലാണ് സ്വകാര്യ ഐ.ടി.ഐ വിദ്യാർത്ഥികളുടെ പ്രായോഗിക പരീക്ഷ നടക്കുന്നത്. ഇതാണ് ഓപ്പൺ യൂണിവേഴ്സിറ്റി ഏറ്റെടുക്കുക. നിലവിൽ വിദ്യാർത്ഥികൾക്ക് എൻ.സി.വി.ഇ.ടിയുടെ സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. പുതിയ ആലോചന യാഥാർത്ഥ്യമായാൽ സ്വകാര്യ ഐ.ടി.ഐകളിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ സ്വീകാര്യതയുള്ള ഓപ്പൺ യൂണിവേഴ്സിറ്റിയുടെയും എൻ.സി.വി.ഇ.ടിയുടെയും സംയുക്ത സർട്ടിഫിക്കറ്റ് ലഭിക്കും. എന്നാൽ കോഴ്സ് നടത്തിപ്പ് ചുമതല എൻ.സി.വി.ഇ.ടിക്ക് തന്നെയായിരിക്കും.
കഴിഞ്ഞ ഏപ്രിലിൽ ഹൈദരാബാദിൽ നടന്ന രാജ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാരുടെ യോഗത്തിൽ എൻ.സി.വി.ഇ.ടി അധികൃതരാണ് സർക്കാർ ഓപ്പൺ യൂണിവേഴ്സിറ്റികളുമായി ചേർന്ന് പരീക്ഷ നടത്തിപ്പെന്ന ആശയം മുന്നോട്ടുവച്ചത്.
സംയുക്ത സർട്ടിഫിക്കറ്റിന് സ്വീകാര്യത കൂടും
ഐ.ടി.ഐ കോഴ്സിന്റെ ഭാഗമായുള്ള ചില ക്രെഡിറ്റുകൾ സർവകലാശാലകളുടെ ഡിഗ്രി കോഴ്സുകളുടെയും ഭാഗമാണ്
ഐ.ടി.ഐ കോഴ്സിന്റെ ഭാഗമായി ക്രെഡിറ്റ് നേടിയ വിദ്യാർത്ഥിക്ക് ഡിഗ്രിക്ക് ഇതേ ക്രെഡിറ്റ് പഠിക്കേണ്ട
ഓപ്പൺ യൂണിവേഴ്സിറ്റിക്ക് യു.ജി.സി അംഗീകാരമുള്ളതിനാൽ ഈ ക്രെഡിറ്റ് ഏത് സർവകലാശാലയിലും കൂട്ടിച്ചേർക്കാം
സംസ്ഥാനത്ത് സ്വകാര്യ ഐ.ടി.ഐകൾ - 286
എൻ.സി.വി.ഇ.ടി കോഴ്സുകൾ - 82
വിദ്യാർത്ഥികൾ - 40,000 (ഏകദേശം)
ഡിഗ്രി - പി.ജി കോഴ്സുകൾക്ക് പുറമേ എൻ.സി.വി.ഇ.ടി അംഗീകാരമുള്ള നൈപുണ്യ വികസന ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കാനും ആലോചനയുണ്ട്.
ഓപ്പൺ യൂണി. അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |