തിരുവനന്തപുരം:കേരളത്തിലെ ഇടത് സർക്കാരിനെ എതിർക്കുന്നവർക്ക് ഇനിയും ജനപിന്തുണ കുറയുകയേ ഉള്ളൂവെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനത്തിന്റെ രാഷ്ട്രീയമാണ് കേരള സർക്കാരിന്റേതെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. യു.ഡി.എഫ് ചില വിഷയങ്ങളുടെ പേരിൽ സർക്കാരിനെ എതിർക്കുകയാണ്. അത് ജനങ്ങളെ സ്വാധീനിക്കില്ലെന്ന് അവർ മനസിലാക്കണം.
ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നത് കേരളത്തിലാണ്. നിതി ആയോഗിന്റെ സൂചികകളിലെല്ലാം കേരളമാണ് ഒന്നാമത്. ബി.ജെ.പി ഭരിക്കുന്ന യു.പി ഏറ്റവും അവസാനമാണ്. രാജ്യത്ത് ബദൽ നയം നടപ്പാക്കുന്നത് കേരളത്തിലെ ഇടത് സർക്കാർ മാത്രമാണെന്ന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് ബോദ്ധ്യമുണ്ട്. അതുകൊണ്ടാണ് ബി.ജെ.പി നേതാക്കൾ ഈ ബദൽ സർക്കാരിനെതിരെ നിരന്തരം അസത്യപ്രചരണം നടത്തുന്നത്.
മതനിരപേക്ഷ ജനാധിപത്യം, സാമ്പത്തിക പരമാധികാരം, സാമൂഹ്യനീതി, ഫെഡറലിസം എന്നീ അടിസ്ഥാന ശിലകളെ വർഗീയ കോർപ്പറേറ്റ് സഖ്യം അട്ടിമറിക്കുന്നു. രാജ്യത്തിന്റെ വിഭവങ്ങൾ കൊള്ളയടിക്കുന്നു. ചങ്ങാത്ത മുതലാളിത്തത്തിന്റെ ഏറ്റവും ഹീനമായ രൂപമാണ് ഇന്ത്യയിൽ. ഹിൻഡെൻബെർഗ് പുറത്തുകൊണ്ടുവന്ന അദാനി കുംഭകോണത്തെ പറ്റി സംയുക്ത പാർലമെന്ററി സമിതി അന്വേഷണത്തിന് ബി.ജെ.പി തയാറാവാത്തത് അവരുടെ കൂട്ടുകെട്ടിന്റെ കള്ളത്തരങ്ങൾ വെളിപ്പെടുമെന്നതിനാലാണ്. ഭൂരിപക്ഷമുള്ള കക്ഷിയുടെ പ്രതിനിധിയാണ് സംയുക്ത പാർലമെന്ററി സമിതി അദ്ധ്യക്ഷനാവുക. എന്നിട്ടും ഭയപ്പെടുകയാണ്. യു.പി.എ കാലത്ത് ടു ജി സ്‌പെക്ട്രം അഴിമതിയിലുൾപ്പെടെ സംയുക്ത പാർലമെന്ററി സമിതി അന്വേഷണത്തിനായി പാർലമെന്റിൽ സമരം ചെയ്തവരാണ് തങ്ങൾ. മോദിയെയും ബി.ജെ.പിയെയും വിമർശിക്കുന്നവരെയെല്ലാം ദേശദ്രോഹികളായി മുദ്ര കുത്തുന്നു. 140 കോടി ജനങ്ങളുടെയും പിന്തുണ തനിക്കുണ്ടെന്ന കള്ളം പ്രചരിപ്പിക്കാൻ പ്രധാനമന്ത്രി നേതൃത്വം നൽകുന്നു. ബി.ജെ.പിക്ക് 37 ശതമാനം വോട്ട് മാത്രമാണുള്ളത്. 63 ശതമാനം ബി.ജെ.പിക്കെതിരെ വോട്ട് ചെയ്തവരാണ്. ഇന്ത്യയെന്നാൽ ഇന്ദിരയെന്നും ഇന്ദിരയെന്നാൽ ഇന്ത്യയെന്നുമുള്ള മുദ്രാവാക്യം മുമ്പ് ഡി.കെ. ബറുവ എന്ന കോൺഗ്രസ് നേതാവ് ഉയർത്തിയത് പോലെ ഇന്ത്യയെന്നാൽ മോദി - അദാനിയെന്നും മോദി-അദാനിയെന്നാൽ ഇന്ത്യയെന്നുമുള്ള മുദ്രാവാക്യം ഇന്ന് മുഴങ്ങുന്നു. കോടിക്കണക്കിന് ജനങ്ങളാണ് ഇന്ത്യ. അത് പ്രഖ്യാപിക്കാൻ മോദിസർക്കാരിനെ പുറത്താക്കണം. എതിർക്കുന്നവരെ ഇല്ലാതാക്കാൻ ഇ.ഡിയും സി.ബി.ഐയുമടക്കമുള്ള എല്ലാ ഭരണകൂട സംവിധാനങ്ങളെയും ഉപയോഗിക്കുന്നു. ബി.ജെ.പി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ ഗവർണർമാരെ ഉപയോഗിക്കുന്നു. രാജ്യത്ത് ഇ.ഡി രജിസ്റ്റർ ചെയ്ത 3500ൽപ്പരം കേസുകളിൽ ശിക്ഷിക്കപ്പെട്ടത് 23 എണ്ണം മാത്രമാണ്. എതിരാളികൾക്കെതിരെ ഇതിനെയെല്ലാം എത്രമാത്രം ദുരുപയോഗിക്കുന്നുവെന്ന് വ്യക്തമാക്കുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു.
മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |