തിരുവനന്തപുരം: സ്പിരിറ്ര് വില വർദ്ധനയെത്തുടർന്ന് നഷ്ടം ഒഴിവാക്കാൻ തങ്ങൾ ബിവറേജസ് കോർപ്പറേഷന് നൽകുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് വില കൂട്ടി നൽകണമെന്ന് ഉത്പാദകരുടെ ആവശ്യം. ഇല്ലെങ്കിൽ ഉത്പാദനം കുറച്ച്, വിതരണം നിറുത്താനും കേരളത്തിലെ ഉത്പാദകർ ആലോചിക്കുന്നു. ഒരു ലിറ്റർ സ്പിരിറ്റിന് 60ൽ നിന്ന് 76.50 രൂപയായാണ് വർദ്ധിച്ചത്. ഇതുകാരണം ചില യൂണിറ്റുകൾ ഉത്പാദനം നിറുത്തി.
സംസ്ഥാനത്ത് വിൽക്കുന്ന മദ്യത്തിന്റെ 90%വും കേരളത്തിലെതന്നെ നിർമാതാക്കളുടേതാണ്. ഒന്നര മാസത്തേക്കുള്ള മദ്യം വെയർഹൗസുകളിൽ സ്റ്റോക്കുണ്ട്. നിർമാതാക്കൾ വിതരണം നിറുത്തിയാൽ മദ്യക്ഷാമത്തിന് ഇടയാക്കും. പെട്രോളിൽ 25% എത്തനോൾ ചേർക്കണമെന്ന കേന്ദ്ര നിബന്ധന വന്നതോടെ പെട്രോളിയം കമ്പനികൾ വൻതോതിൽ സ്പിരിറ്റ് വാങ്ങാൻ തുടങ്ങിയത് ക്ഷാമത്തിനും ഇടയാക്കി. ഇ.എൻ.എ (എക്സ്ട്രാ ന്യൂട്രൽ ആൾക്കഹോൾ) ആണ് മദ്യ നിർമാണത്തിന് ഉപയോഗിക്കുന്നത്.
ബെവ്കോ ഇപ്പോൾ നൽകുന്ന വില അപര്യാപ്തമാണെന്നും കനത്ത നഷ്ടമുണ്ടാക്കുന്നുവെന്നുമാണ് നിർമാതാക്കളുടെ വാദം. ജവാൻ റം നിർമിക്കുന്ന സർക്കാർ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസും വില കൂട്ടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പരിഹരിക്കാൻ ശ്രമം
മദ്യ നിർമാതാക്കൾക്ക് നൽകുന്ന വില നേരിയ തോതിൽ കൂട്ടി പ്രശ്നം പരിഹരിക്കാൻ സർക്കാർ ആലോചിക്കുന്നു. നികുതി ഘടനയിൽ മാറ്റം വരുത്തി മദ്യശാലകളിലൂടെയുള്ള ചില്ലറ വില്പനവില കൂട്ടാതെയാകും ഇത്. അന്തിമ തീരുമാനമായിട്ടില്ല.
ഉത്പാദകരുടെ ആവശ്യം
ബെവ്കോ നൽകുന്ന വില വർദ്ധിപ്പിക്കുക
എക്സൈസ് ഡ്യൂട്ടി മുൻകൂർ
അടയ്ക്കണമെന്നത് ഒഴിവാക്കുക
ടേൺ ഓവർ ടാക്സ് (10%) കുറയ്ക്കുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |