തിരുവനന്തപുരം: കായിക താരങ്ങൾക്ക് റെയിൽവേ ഉൾപ്പെടെയുള്ള സർക്കാർ ജോലികളിൽ പ്രവേശിക്കാനും പി.എസ്.സി പോലുള്ള പരീക്ഷകളിൽ പങ്കെടുക്കാനുമുള്ള സർട്ടിഫിക്കറ്റ് ഇനി മുതൽ സർക്കാർ നേരിട്ടു നൽകുമെന്നും ഇതിന്റെ മോഡൽ തയ്യാറായെന്നും മന്ത്രി വി. അബ്ദു റഹ്മാൻ പറഞ്ഞു. വ്യാജമായി നിർമ്മിക്കാൻ കഴിയാത്ത തരത്തിലാകും ഇതിന്റെ രൂപകല്പന. കോമൺവെൽത്ത് ഗെയിംസ്, ദേശീയ ഗെയിംസ്, ഫിഡെ ലോക ചെസ് ഒളിമ്പ്യാഡ് എന്നിവയിൽ മെഡൽ നേടിയവർക്കുള്ള അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സർട്ടിഫിക്കറ്റ് വിതരണത്തിൽ ചില അസോസിയേഷനുകൾ അനധികൃതമായി ഇടപെടൽ നടത്തുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നേരിട്ട് സർട്ടിഫിക്കറ്റ് നൽകാൻ തീരുമാനിച്ചത്. പരിശീലന പരിപാടികളിൽ മുൻ കായിക താരങ്ങൾക്ക് കൂടുതൽ പരിഗണന നൽകും. അതിന്റെ ആദ്യഘട്ടമാണ് സ്കൂളുകളിലെ അഞ്ചുലക്ഷം വിദ്യാർത്ഥികളെ ഫുട്ബാൾ പരിശീലിപ്പിക്കാനായി മുൻ സന്തോഷ് ട്രോഫി താരങ്ങൾ മതിയെന്ന് തീരുമാനിച്ചത്. കാലിക്കറ്റ് സർവകലാശാല കാമ്പസിൽ സ്‌പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ജി. ആർ അനിൽ,സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടൻ,സെക്രട്ടറി സി. അനിൽ കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം എസ്. രാജീവ്, സായ് റീജണൽ ഡയറക്ടർ ഡോ. ജി. കിഷോർ,കൗൺസിൽ ജില്ലാ പ്രസിഡന്റ് എസ്.എസ്. സുധീർ,വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്,വാർഡ് കൗൺസിലർ സി. ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |