തിരുവനന്തപുരം:സുപ്രീംകോടതി നിർദ്ദേശപ്രകാരം ഐ. എസ്. ആർ. ഒ ചാരക്കേസ് അന്വേഷിക്കാൻ സി.ബി.ഐ വീണ്ടും എത്തുമ്പോൾ പൊലീസിന്റെ ഉന്നതങ്ങളിൽ നടന്നുവെന്ന് കരുതുന്ന ഗൂഢാലോചനയുടെ ചുരുൾ അഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
മാലിക്കാരികൾ വഴി ക്രയോജനിക് റോക്കറ്റ് വിദ്യ പാകിസ്ഥാനും വികാസ് എൻജിന്റെ സാങ്കേതികവിദ്യ റഷ്യയ്ക്കും കൈമാറിയെന്നാണ് കേസ്. 1994ൽ ഇന്ത്യയ്ക്ക് ക്രയോജനിക് വിദ്യ ഇല്ല. 1977ൽ ഫ്രാൻസിൽ നിന്ന് ഇന്ത്യ വികാസ് എൻജിൻ വിദ്യ നേടും മുൻപേ റഷ്യക്ക് ഇതുണ്ട്. ഇതുചൂണ്ടിക്കാട്ടിയാണ് കേരളാപൊലീസിന്റെ വിചിത്രഭാവനയാണ് ചാരക്കേസെന്ന് സുപ്രീംകോടതി വിലയിരുത്തിയത്.
ഇല്ലാത്ത ക്രയോജനിക് വിദ്യ 400കോടിക്ക് ചോർത്തിക്കൊടുത്തെന്ന് കേട്ടപാടേ കേസുമായി ഇറങ്ങിയ പൊലീസിലെ ഉന്നതരാണ് കുരുക്കിലായത്.
ഗൂഢാലോചന സംശയിക്കാൻ കാരണങ്ങളേറെ
ഐ. ബിയും പൊലീസും നമ്പിനാരായണന്റെ പേര് തന്നെക്കൊണ്ട് പറയിച്ചതാണെന്ന് മാലദ്വീപുകാരി ഫൗസിയ ഹസൻ
നമ്പിനാരായണന്റെ പേര് പേപ്പറിൽ എഴുതിക്കാണിച്ച് വായിപ്പിച്ചെന്ന് മറിയം റഷീദ
മകൾ ജിലയെ (അന്ന് 14 വയസ്) കൺമുന്നിൽ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതെന്നും ചാരവൃത്തിക്കായി മകൾ നാസിഹ 25,000 ഡോളർ തനിക്ക് തന്നെന്ന കള്ളമൊഴി രേഖപ്പെടുത്തിയെന്നുമുള്ള ഫൗസിയയുടെ മൊഴി
മകൻ നാസിഫ് തിരുവനന്തപുരത്ത് എത്തിയപ്പോൾ ഐ.ബി ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി ഭീഷണിപ്പെടുത്തിയതോടെ കേസ് പിൻവലിക്കുന്നതായി മാലദ്വീപിലെ ഇന്ത്യൻ എംബസിയിൽ എഴുതിനൽകിയെന്നും ഫൗസിയ
എല്ലാം ഒരു തോന്നലോ
മാലിക്കാർ വഴി വഴി രഹസ്യങ്ങൾ ചോർന്നതായി തനിക്ക് തോന്നലുണ്ടായെന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥന്റെ മൊഴി.
ചാരക്കേസ് കെട്ടുകഥയാണെന്നും അന്വേഷണം അവസാനിപ്പിക്കണമെന്നും ഐ.ജി ജി.ബാബുരാജ് കേസ്ഡയറിയിൽ രേഖപ്പെടുത്തി.
കെട്ടുകഥ സത്യമാക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് സിബിഐ ഡി.ഐ.ജി പി.എം.നായർ വെളിപ്പെടുത്തി
അന്വേഷിച്ചത് 8 അംഗ സംഘം
ക്രൈംബ്രാഞ്ച് ഡി.ഐ.ജി ആയിരുന്ന സിബി മാത്യൂസിന്റെ നേതൃത്വത്തിൽ എസ്. പി ജി.ബാബുരാജ്, ഡിവൈ.എസ്.പി കെ.കെ.ജോഷ്വ, സ്‌പെഷൽ ബ്രാഞ്ച് ഇൻസ്‌പെക്ടർ എസ്.വിജയൻ, ഇൻസ്‌പെക്‌ടർ എസ്.യോഗേഷ്, വഞ്ചിയൂർ എസ്.ഐ തമ്പി എസ്.ദുർഗാദത്ത്,പേരൂർക്കട സി.ഐ എ.കെവേണുഗോപാൽ, സ്‌പെഷ്യൽബ്രാഞ്ച് ഇൻസ്‌പെക്ടർ സുരേഷ്ബാബു എന്നിവരാണ് അന്വേഷിച്ചത്
ശ്രീകുമാറിന് കുരുക്ക്
നമ്പിനാരായണന്റെയും രമൺശ്രീവാസ്തവയുടെയും പേരുകൾ പറയാൻ ഐ.ബി ഉദ്യോഗസ്ഥൻ ആർ.ബി.ശ്രീകുമാർ മർദ്ദിച്ചെന്നും സിബി മാത്യൂസ്, എസ്. വിജയൻ എന്നിവർ കസ്റ്റഡിയിൽ പീഡിപ്പിച്ചെന്നും മറിയംറഷീദ വെളിപ്പെടുത്തി.
ഇരുവരുടെയും ചിത്രങ്ങൾ കാട്ടിയപ്പോൾ അറിയില്ലെന്നു പറഞ്ഞപ്പോൾ കസേരയെടുത്ത് കാലിൽ അടിച്ചു. 23വർഷങ്ങൾക്ക് ശേഷം ചാനലിൽ കണ്ടപ്പോഴാണ് അത് ശ്രീകുമാറാണെന്ന് മനസിലായത്.
റഷീദയോട് മൂന്നാമുറ പ്രയോഗിച്ചില്ലെന്നാണ് ശ്രീകുമാറിന്റെ നിലപാട്. 2002ലെ ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്ര മോദിക്കെതിരെ നീങ്ങിയതിന്റെ പ്രതികാരമാണെന്നും വിശദീകരണം.
അന്വേഷണം നേരിടുമെന്ന് എസ്.വിജയൻ
തിരുവനന്തപുരം: സി.ബി.ഐ അന്വേഷണം നേരിടാൻ തയ്യാറാണെന്ന് ചാരക്കേസിലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്ന എസ്. വിജയൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മികച്ച ഉദ്യോഗസ്ഥരാകും കേസ് അന്വേഷിക്കുന്നത്. നിയമ വിരുദ്ധമായൊന്നും അവർക്ക് അന്വേഷിക്കാനാകില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ എവിടെയാണ് ഗൂഢാലോചന ഉണ്ടായതെന്ന് തിരിച്ച് ചോദിക്കാനാകും. സി.ബി.ഐയെ താൻ ഭയക്കുന്നില്ലെന്നും അന്ന് സ്പെഷ്യൽ ബ്രാഞ്ച് സി.ഐയായിരുന്ന വിജയൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |