തിരുവനന്തപുരം : എസ്. എസ്. എൽ.സി ചോദ്യപേപ്പർ അച്ചടി അഴിമതിക്കേസിലെ സാക്ഷിയായ ചീഫ് സെക്രട്ടറി വി. പി. ജോയ് 14 ന് ഹാജരാകണമെന്ന് പ്രത്യേക സി. ബി.എെ കോടതി ജഡ്ജി കെ. സനിൽ കുമാർ നിർദ്ദേശിച്ചു.
ചോദ്യപേപ്പർ അച്ചടിക്ക് ഇല്ലാത്ത കമ്പനിക്ക് 1.33 കോടി രൂപയാണ് പരീക്ഷാഭവൻ നൽകിയത്. വി.പി.ജോയി ആയിരുന്നു പരീക്ഷാ കമ്മിഷണർ. മുൻപ് കരാർ ലഭിച്ച അച്ചടി ശാലകൾ തന്നെയാണ് ബിനാമി കമ്പനി തട്ടിക്കൂട്ടി ഉദ്യോഗസ്ഥരുടെ സഹായത്തോടെ സർക്കാരിനെ പറ്റിച്ച് പണം തട്ടിയത്.
2005-ൽ ആദ്യമായി എസ്. എസ്. എൽ.സി ചോദ്യപേപ്പർ ചോർന്നപ്പോഴാണ് ക്രെെം ബ്രാഞ്ചിൽ നിന്ന് അന്വേഷണം സി.ബി.എെക്ക് കെെമാറിയത്. 2008 ജനുവരി 28 നാണ് സി.ബി.എെ അന്വേഷണം ആരംഭിച്ചത്. 2007 ജൂൺ 11ന് സി.ബി.എെ രണ്ട് കുറ്റപത്രങ്ങൾ എറണാകുളം സി.ബി.എെ കോടതിയിൽ സമർപ്പിച്ചു. ആദ്യ കുറ്റപത്രം ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടും രണ്ടാമത്തേത് 2002, 03, 04 വർഷങ്ങളിലെ 32 പരീക്ഷകളുടെ ചോദ്യപേപ്പർ അച്ചടിയിലെ അഴിമതിയെ പറ്റിയുമായിരുന്നു. ചോദ്യ ചോർച്ചയിൽ എറണാകുളം പ്രത്യേക സി.ബി.എെ കോടതി തിരുവനന്തപുരം സ്വദേശിനികളായ ബിന്ദു വിജയൻ, സിന്ധു സുരേന്ദ്രൻ എന്നിവരെ ശിക്ഷിച്ചിരുന്നു.
ചോദ്യപേപ്പർ അച്ചടി അഴിമതി കേസിൽ പ്രസ് ഉടമകളായ രാജൻ ചാക്കോ, ഭാര്യ അന്നമ്മ ചാക്കോ, വി. സുബ്രഹ്മണ്യൻ, പരീഷാഭവൻ സെക്രട്ടറിമാരായ എസ്. രവീന്ദ്രൻ, വി. സാനു, സീനിയർ ക്ളാർക്ക് സി.പി. വിജയൻ നായർ, എൽ.ഡി ക്ലാർക്ക് അജിത് കുമാർ എന്നിവരാണ് പ്രതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |