തിരുവനന്തപുരം: താൻ പരീക്ഷാ കമ്മിഷണറായിരുന്നപ്പോൾ എസ്.എസ്. എൽ.സി ചോദ്യപേപ്പർ അച്ചടി കരാർ നൽകിയത് എല്ലാ രേഖകളും പരിശോധിച്ചായിരുന്നുവെന്ന് ചീഫ് സെക്രട്ടറി വി. പി. ജോയ് പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി കെ. സനിൽ കുമാർ മുമ്പാകെ മൊഴി നൽകി.
2000 മുതൽ 2002 ആഗസ്റ്റ് വരെയെ താൻ പരീക്ഷ കമ്മീഷണറുടെ ചുമതല വഹിച്ചിരുന്നുളളൂ. തനിക്ക് മുൻപ് കമ്മീഷണറായിരുന്ന ആളുടെ നിർദ്ദേശപ്രകാരമാണ് കൽക്കട്ട കമ്പനിയായ എച്ച്. കുണ്ടുവിന് കരാർ നൽകിയത്. തുക നിശ്ചയിക്കാനും, ചെക്ക് ഒപ്പിടാനുമുളള ഫയലുകൾ മാത്രമാണ് തന്റെ മുന്നിലെത്തിയത്. അദ്ധ്യാപകരടക്കം മൂന്ന് ലക്ഷത്തിലധികം പേർ തന്റെ കീഴിൽ ജോലി ചെയ്തിരുന്നതിനാൽ ഒരോരുത്തരും വരുത്തിയ പിഴവുകൾ പരിശോധിക്കുക അപ്രായോഗികമായിരുന്നു.25 വർഷം തുടർച്ചയായി പ്രിന്റിംഗ് ജോലികൾ നടത്തിവന്ന സ്ഥാപനത്തിന്റെ കുത്തക അവസാനിപ്പിച്ച് പ്രിന്റിംഗ് ജോലികളിൽ മത്സരം ഉറപ്പ് വരുത്തിയത് താനാണ്. കരാറിൽ മത്സരമുണ്ടായതോടെ കുറഞ്ഞ തുകയ്ക്ക് പ്രിന്റിംഗ് ജോലികൾ ചെയ്യാൻ പ്രസ്സുകൾ തയ്യാറായതായും ചീഫ് സെക്രട്ടറി അറിയിച്ചു.
2002,03,04 വർഷങ്ങളിലെ എസ്.എസ്.എൽ.സിയടക്കം വിവിധ പരീക്ഷകളുടെ ചോദ്യപേപ്പർ അച്ചടി കരാറിൽ അവിഹിതസ്വാധീനം ചെലുത്തി, ചെലവായതിലും അധികത്തുക പ്രസുടമയ്ക്കു നൽകുകയും അതിലൂടെ കമ്മിഷൻ കൈപ്പറ്റുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
2005 ലാണ് എസ്.എസ്.എൽ.സി ചോദ്യപ്പേപ്പർ ചോർന്ന വിവരം കേരളകൗമുദി പുറത്തു കൊണ്ടുവന്നത്. ആ കേസിൽ രണ്ടു പ്രതികളെ കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു. ഇതോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച പരമ്പരയിൽ അച്ചടി ഇടപാടിലെ അഴിമതിയെക്കുറിച്ച് സൂചന നൽകിയതിനെത്തുടർന്നാണ് ചോർച്ചയുടെ കാരണത്തിനു പുറമെ, അച്ചടി ഇടപാടിലെ അഴിമതിയെക്കുറിച്ചും അന്വേഷിക്കാൻ തീരുമാനിച്ചത്.കേസിൽ ഏഴു പ്രതികളാണുള്ളത്. ഇവരിൽ ഒന്നാം പ്രതിയും പ്രസ് ജനറൽ മാനേജരുമായ രാജൻ ചാക്കോ, മൂന്നാം പ്രതിയും പ്രസ് ഉടമയുമായ വി. സുബ്രഹ്മണ്യം, ഏഴാം പ്രതി പരീക്ഷാ ഭവനിലെ ക്ളാർക്കായിരുന്ന അജിത് കുമാർ എന്നിവരും സി.ബി.ഐക്കു വേണ്ടി കേസ് അന്വേഷിച്ചിരുന്ന ഉദ്യേഗസ്ഥൻ പി.കെ. ഐൻസ്റ്റീനും മരണമടഞ്ഞു. രാജൻചാക്കോയുടെ ഭാര്യ അന്നമ്മചാക്കോയാണ് രണ്ടാം പ്രതി. പരീക്ഷാഭവൻ സെക്രട്ടറിമാരായിരുന്ന രവീന്ദ്രൻ, വി. സാനു എന്നിവർ നാലും ആറും പ്രതികളും പരീക്ഷാഭവൻ സീനിയർ സൂപ്രണ്ടായിരുന്ന സി.പി. വിജയൻനായർ അഞ്ചാം പ്രതിയുമാണ്.
സി.ബി.ഐക്ക് വേണ്ടി പ്രോസിക്യൂട്ടർ അരുൺ.കെ.ആന്റണി ഹാജരായി.
ചോദ്യപേപ്പർ ചോർച്ച പുറത്തു കൊണ്ടുവന്ന കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്. രാജേഷ് ,മുൻ ഡി.പി.ഐ മാരും ഐ.എ.എസ്.ഉദ്യോഗസ്ഥരുമായിരുന്ന അജിത്കുമാർ,ലിഡാ ജേക്കബ്ബ് എന്നിവരെയും ഇതിനോടകം വിസ്തരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |