ന്യൂ ഡൽഹി : കണ്ണൂരിൽ ഏഴുനില കോടതി മന്ദിരം നിർമ്മിക്കാൻ ഊരാളുങ്കൽ സഹകരണ സൊസൈറ്റിക്ക് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്‌തു. നിർമ്മാണത്തിന് സംസ്ഥാന സർക്കാരിന്റെ ടെൻഡർ ലഭിച്ച സ്വകാര്യ കരാറുകാരൻ എ.എം. മുഹമ്മദ് അലി സമർപ്പിച്ച ഹർജിയിലാണ് നടപടി. ഊരാളുങ്കൽ സഹകരണ സൊസൈറ്റിയും സംസ്ഥാന സർക്കാരും അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ജസ്റ്റിസ് ജെ.കെ. മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
കുറഞ്ഞ തുകയ്ക്ക് ക്വട്ടേഷൻ നൽകിയ തനിക്കാണ് സർക്കാർ നിർമ്മാണകരാർ നൽകിയതെന്ന് സ്വകാര്യ കരാറുകാരൻ സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ, ഉയർന്ന തുകയ്‌ക്ക് ക്വട്ടേഷൻ നൽകിയ സഹകരണ സൊസെറ്റിക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർമാണ അനുമതി നൽകി . ടെൻഡറുകളിലെ തുകകൾ തമ്മിൽ 7.10 ശതമാനം വ്യത്യാസമാണുളളത്. തനിക്കാണ് കരാർ ലഭിക്കുന്നതെങ്കിൽ ഒരു കോടി അറുപത് ലക്ഷം രൂപ സർക്കാരിന് ലാഭിക്കാൻ കഴിയുമെന്ന് സ്വകാര്യ കരാറുകാരന്റെ അഭിഭാഷകൻ ഹാരിസ് ബീരാൻ വ്യക്തമാക്കി. തുകയിൽ ഇത്ര വ്യത്യാസമുണ്ടെങ്കിൽ ഊരാളുങ്കൽ സൊസൈറ്റിക്ക് എങ്ങനെ കരാർ നൽകാൻ കഴിയുമെന്ന് കോടതി ചോദിച്ചു. തുടർന്നാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്‌തത്. സ്വകാര്യ കരാറുകാരന്റെ ക്വട്ടേഷനാണ് ഏറ്റവും കുറഞ്ഞ തുകയ്‌ക്കുളളതെങ്കിലും, സഹകരണ സൊസൈറ്റികൾ ക്വട്ടേഷൻ സമർപ്പിച്ചിട്ടുണ്ടെങ്കിൽ അവർക്ക് സർക്കാർ നിർമ്മാണപ്രവൃത്തികളിൽ പരിഗണന നൽകണമെന്ന് 1997 നവംബറിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഏറ്റവും കുറഞ്ഞ തുകയ്ക്ക് ക്വട്ടേഷൻ നൽകിയ കരാറുകാരന്റെ തുകയേക്കാൾ പത്ത് ശതമാനം കൂടുതൽ തുകയ്‌ക്ക് സൊസൈറ്റിക്ക് കരാർ അനുവദിക്കാമെന്നും സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നു. ഇതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഊരാളുങ്കൽ സഹകരണ സൊസൈറ്റി നൽകിയ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |