തിരുവനന്തപുരം: തെരുവ് നായ്ക്കളെ കൊന്നൊടുക്കിയത് കൊണ്ട് പരിഹാരമാവില്ലെന്നും നായ്ക്കൾ പെരുകുന്നത് നിയന്ത്രിക്കാൻ ശാസ്ത്രീയമായ മാർഗ്ഗമാണ് സർക്കാർ തേടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന് ജനങ്ങളുടെ സഹായം വേണം.
തെരുവ് നായ്ക്കൾ കൂട്ടം കൂടുന്നതിന് പ്രധാന കാരണം മാലിന്യങ്ങൾ പൊതുസ്ഥലത്തു തള്ളുന്നതാണ്. മാംസമാലിന്യങ്ങൾ നിരത്തുകളിൽ നിക്ഷേപിക്കുന്നത് ശക്തമായി തടയും.
കുഞ്ഞുങ്ങളടക്കം വഴിയാത്രക്കാരെയും വാഹനയാത്രികരെയും അപകടത്തിൽപെടുത്തും വിധം തെരുവുനായ ശല്യം രൂക്ഷമായത് ഉത്കണ്ഠപ്പെടുത്തുന്നുണ്ട്. ആസൂത്രിതമായ പരിഹാര മാർഗങ്ങളാണ് നടപ്പാക്കുന്നത്. തെരുവിൽ കാണുന്ന പട്ടികളെ വിഷം കൊടുത്തു കൊന്ന് കെട്ടിത്തൂക്കുന്നത് അംഗീകരിക്കാനാവില്ല. വളർത്തു നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നതും ജനം ഉപേക്ഷിക്കണം.
ഹോട്ടലുകൾ, കല്ല്യാണമണ്ഡപങ്ങൾ, റസ്റ്റോറന്റുകൾ, മറ്റു ഭക്ഷണശാലകൾ എന്നിവയുടെ ഉടമകൾ, മാംസവ്യാപാരികൾ, വ്യാപാരിവ്യവസായി സംഘടനകൾ എന്നിവരുടെ യോഗം തദ്ദേശ സ്ഥാപനങ്ങൾ വിളിച്ച് മാലിന്യം പൊതു നിരത്തിൽ ഇടരുതെന്ന് കർശന നിർദ്ദേശം നൽകും. തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കുന്നതിന് പ്രാദേശികതലത്തിൽ ഷെൽട്ടർ ആരംഭിക്കും. ഇതിനായി ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഏകോപിപ്പിക്കും.
നൽകിയത് സർട്ടിഫൈ
ചെയ്ത വാക്സിൻ
* പേവിഷബാധയേറ്റ് ഈ വർഷം 21 മരണങ്ങളുണ്ടായി. എല്ലാ മരണങ്ങളും വിശദമായി അന്വേഷിക്കാൻ വിദഗ്ദ്ധ സമിതി
*സർട്ടിഫൈ ചെയ്ത വാക്സിനുകൾ മാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്. മുൻ വർഷങ്ങളെക്കാൾ 57 ശതമാനം അധികം ചെലവായി
* ഏപ്രിലിനു ശേഷം വളർത്തു നായ്ക്കളിൽ രണ്ട് ലക്ഷം പേവിഷ പ്രതിരോധ കുത്തിവയ്പ് നടത്തി
* ആറ് ലക്ഷം ഡോസ് വാക്സിൻ മൃഗാശുപത്രികൾക്ക് കൈമാറി. നാലു ലക്ഷം വാക്സിൻ കൂടി വിതരണം ചെയ്യും
* വളർത്തുനായ്ക്കളുടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കും. തെരുവുനായ്ക്കൾക്ക് കുത്തിവയ്പ് 20ന് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |