അടിമാലി: സ്കൂളിൽ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങിമരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ മൂന്ന് വിദ്യാർത്ഥികളാണ് മാങ്കുളത്തിന് സമീപം ആനക്കുളം വലിയപാറക്കുട്ടിയിലെ നല്ലതണ്ണിയാർ പുഴയിലെ കയത്തിലകപ്പെട്ട് മരിച്ചത്. രണ്ട് കുട്ടികളെ നാട്ടുകാരും ട്രക്കിംഗ് ജീപ്പ് ഡ്രൈവർമാരും ചേർന്ന് രക്ഷപ്പെടുത്തി. കാലടി മാണിക്കമംഗലം മടുക്കാങ്കലിൽ പരേതനായ എം.ജി. ഷിബുവിന്റെയും ഷീജയുടെയും മകൻ അർജുൻ ഷിബു (15), അയ്യമ്പുഴ കൊള്ളാട്ടുകുടി കെ.ജെ. ജോബിയുടെയും ജെസ്മിയുടെയും മകൻ ജോയൽ ജോബി (15), തുറവൂർ കൂരാൻ വീട്ടിൽ ബ്രേസി ചെറിയാന്റെയും ജിൻസിയുടെയും മകൻ റിച്ചാർഡ് ബ്രേസി (15) എന്നിവരാണ് മരിച്ചത്.
മൂന്നുപേരും ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ്. ഇന്നലെ രാവിലെയാണ് 8, 9 ക്ലാസുകളിൽ പഠിക്കുന്ന 17 പെൺകുട്ടികളും 13 ആൺകുട്ടികളും പ്രിൻസിപ്പലും മൂന്ന് അദ്ധ്യാപകരും ഉൾപ്പെടെ 33 അംഗസംഘം വിനോദ സഞ്ചാരത്തിനായെത്തിയത്. തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ മൂന്ന് ട്രക്കിംഗ് ജീപ്പുകളിലായി സംഘം വലിയപാറക്കുട്ടിയിലെത്തി പുഴയിൽ ഇറങ്ങി.
കളിക്കുന്നതിനിടെ അഞ്ച് കുട്ടികൾ കയത്തിൽ അകപ്പെട്ടു. മറ്റുള്ള കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ ജീപ്പ് ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് രണ്ടുകുട്ടികളെ രക്ഷപ്പെടുത്തി. മറ്റ് മൂന്നുപേരെ വെള്ളത്തിൽ നിന്ന് കരയ്ക്കെത്തിച്ച് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ അമൽ മാത്യു, ഓസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് രക്ഷപ്പെട്ടത്. മൂന്നാർ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |