തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബിലെ ഹാൾ. നടി ശ്വേതാ മേനോന് ഡാൻസിന്റെ സ്റ്റെപ്പുകൾ പറഞ്ഞുെ കൊടുക്കുകയാണ് സുബി. ചടുല കരപദ ചലനങ്ങൾക്കൊടുവിൽ വലതു കൈ നിലത്തു കുത്തി നിവരുന്ന സ്റ്റെപ്പ് സുബി കാണിച്ചു കൊടുത്തപ്പോൾ ശ്വേതയ്ക്ക് അത്ഭുതം. 'നീ നമ്മുടെ ലേഡി മൈക്കിൾ ജാക്‌സൺ അല്ലേ' 2012ലെ ഓണാഘോഷത്തോടനുബന്ധിച്ച് കേരളകൗമുദി ഒരുക്കിയ ഓണം എക്സ്ട്രീം മെഗാഷോയുടെ റിഹേഴ്സൽ ക്യാമ്പായിരുന്നു രംഗം.
നിന്ന നിൽപ്പിൽ കോമഡി നമ്പരുകളിറക്കാൻ അസാമാന്യ കഴിവുള്ള സുബി സുരേഷ് കുട്ടിക്കാലത്തു തന്നെ ബ്രേക്ക് ഡാൻസ് കളിക്കുമായിരുന്നു. അതാണ് കോറിയോഗ്രാഫിയിൽ കഴിവു തെളിയിക്കാൻ ധൈര്യമായത്. എന്നാൽ ടി.വി പരിപാടിയായ സിനിമാലയിലൂടെ ചിരിമാലയുടെ താരമായി സുബി മാറുകയായിരുന്നു. ടിനി ടോമാണ് സിനിമാല ടീമിനെ പരിചയപ്പെടുത്തുന്നത്. അന്ന് പ്രീഡിഗ്രിക്കു പഠിക്കുയായിരുന്നു സുബി. ഒന്നു രണ്ടു പരിപാടി ചെയ്തു നിറുത്താമെന്നു കരുതിയാണ് തുടങ്ങിയതെങ്കിലും പിന്നീട് സുബി ഹാസ്യരംഗത്ത് സ്വന്തമായൊരു മേൽവിലാസമുണ്ടാക്കി. തുടർന്നു പഠിച്ചില്ല. സാമ്പത്തിക പ്രശ്‌നങ്ങൾ നേരിട്ട സുബി കുടുംബത്തിന് വേണ്ടിയാണ് കലാരംഗത്തു തുടരാൻ തീരുമാനിച്ചത്.
'കുട്ടിപ്പട്ടാളം' എന്ന ചാനൽ പരിപാടി സൂപ്പർഹിറ്റായത് സുബിയുടെ മിടുക്കു കൊണ്ടായിരുന്നു. കുസൃതിക്കുരുന്നുകളെ സീറ്റിലിരുത്തി അവരെകൊണ്ട് തമാശ പൊട്ടിക്കൽ അത്ര എളുപ്പമുള്ളതല്ല.പക്ഷെ, സുബിക്ക് മുന്നിൽ കുരുന്നുകൾ തമാശകൾ പൊട്ടിച്ചു. പ്രേക്ഷകൾ ചിരിച്ചു മറിഞ്ഞു. ചാനലുകളിലും സ്റ്റേജ് ഷോയിലും നിറഞ്ഞു നിന്ന സുബി സിനിമയിൽ കിട്ടിയ വേഷങ്ങളൊക്കെ മനോഹരമാക്കി. സുബി ഇനി ഇല്ല. ചിരി ഓർമ്മകളുടെ നൊമ്പരം
ബാക്കി..
പട്ടാളക്കാരിയാകാൻ
കൊതിച്ചു
സ്കൂളിൽ പഠിക്കുമ്പോൾ സൈന്യത്തിൽ ചേരുകയായിരുന്നു ലക്ഷ്യം.എട്ടിൽ
പഠിക്കുമ്പോൾ എൻ.സി.സിയിൽ ചേർന്നു. ഒൻപതിലെത്തിയപ്പോൾ കേരളത്തെ പ്രതിനിധീകരിച്ച് ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ഡേ പരേഡിന്റെ ഭാഗമായി. പിന്നീട് എൻ.സി.സിയുടെ ഓൾ കേരള കമാൻഡറായി . ആർമി വിംഗ് ഉള്ളതാണ് അന്നു കോളജ് പഠനത്തിനു സെന്റ് തെരേസാസിൽ ചേരാൻ കാരണം. അവിടെ നിന്നു ബി.എൽ.സിക്കു പോയി. ഷൂട്ടിംഗിൽ ഗോൾഡ് മെഡൽ കിട്ടി. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സർട്ടിഫിക്കറ്റുകളും, എ, ബി, സി ലെവൽ സർട്ടിഫിക്കറ്റുകളും നേടി.
' സിനിമാല'യിലൂടെ തിരക്കായതോടെ സുബി പട്ടാള സ്വപ്നം ഉപേക്ഷിച്ചു..സ്വന്തമായി വീടും ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും നൽകിയത് കലാരംഗമാണ്. വീടെന്ന വലിയ സ്വപ്നം ആറു വർഷം മുൻപാണ് സാദ്ധ്യമായത്. വരാപ്പുഴയ്ക്കടുത്ത് കൂനമ്മാവിലുള്ള . വീടിന്റെ പേര് 'എന്റെ വീട്' . രമേഷ് പിഷാരടിയാണ് ആ പേരു നിർദേശിച്ചത്. കൊവിഡ് കാലത്ത് പരിപാടികളില്ലാതെ വന്നപ്പോഴാണ് സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചത്. രസകരമായ വിഡിയോകൾ മാത്രമല്ല, സമൂഹ മാദ്ധ്യമങ്ങളിലൂടെ
അധിക്ഷേപിക്കുന്നവർക്കുള്ള മറുപടികളും ആ ചാനലിനെ പലരുടെയും പ്രിയപ്പെട്ടതാക്കി.
തന്റെ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന് സുബി അടുത്തിടെ ഒരു ചാനൽ പരിപാടിയിൽ പറഞ്ഞിരുന്നു. 'അറേഞ്ച് മാര്യേജിനോട് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് തന്നെ കെട്ടണമെന്നാണ് ആഗ്രഹം. അതിന് പറ്റിയ ആളെ കിട്ടാത്തത് ഒരു വിഷയമാണ്'.എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞു കൊണ്ട് ഒരാൾ എന്റെ ഒപ്പം കൂടിയിട്ടുണ്ട് ഇപ്പോൾ. പുള്ളിക്കാരൻ ഫെബ്രുവരിയിൽ വിവാഹം കഴിക്കണമെന്ന് പറഞ്ഞാണ് നടക്കുന്നത്. ഏഴു പവന്റെ താലി മാല വരെ ബുക്ക് ചെയ്തിട്ടുണ്ട്-' സുബി പറഞ്ഞു. അതേ ഫെബ്രുവരിൽ സുബിയെ മരണം കൂട്ടിക്കൊണ്ടു പോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |