കൊച്ചി: കോൺഗ്രസിനെ ദേശീയതലത്തിൽ തകർക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ഇടനിലക്കാരുടെ സാന്നിദ്ധ്യത്തിലാണ് കണ്ണൂരിൽ സി.പി.എം പാർട്ടി കോൺഗ്രസ് സംഘടിപ്പിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആരോപിച്ചു. കോൺഗ്രസ് മുക്ത ഇന്ത്യയെന്ന ബി.ജെ.പിയുടെ ലക്ഷ്യവും, പിണറായി വിജയന് ഭരണത്തുടർച്ചയും നേടാനാണ് ഇടനിലക്കാർ പ്രവർത്തിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംഘപരിവാറിനും സി.പി.എം സംസ്ഥാന ഘടകത്തിനും പിന്നിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ അന്വേഷണങ്ങൾ അട്ടിമറിച്ച ഇടനിലക്കാർ പാർട്ടി കോൺഗ്രസിലും പ്രവർത്തിച്ചത് കോൺഗ്രസിനെ തകർക്കാൻ ലക്ഷ്യമിട്ടാണ്. ദേശീയതലത്തിൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കണമെന്ന നിലപാടുള്ള സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേരള ഘടകത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി. പിണറായി വിജയന് അടിമയായി പാർട്ടി മാറുന്നത് അപകടകരവും മതേതരത്വത്തിന് വെല്ലുവിളിയുമാണ്. സംസ്ഥാനത്തെ ക്രമസമാധാന നില ഏറ്റവും വഷളായി. പൊലീസ് നിഷ്ക്രിയമായതിന് പിന്നിൽ മുഖ്യമന്ത്രിയാണ്. കർഷകർ ആത്മഹത്യ ചെയ്തിട്ടും ബാങ്കുകൾ ജപ്തി തുടരുകയാണ്.
പാർട്ടി വഞ്ചകരെ
ആവശ്യമില്ല
ഒരു വർഷമായി സി.പി.എം ചങ്ങാത്തം തുടരുന്ന പ്രൊഫ. കെ.വി. തോമസ്. പാർട്ടിയെ ഒറ്റിക്കൊടുത്തയാളാണ് അദ്ദേഹം. ഡൽഹിയിൽ സി.പി.എം ഓഫീസിലെത്തി സീതാറാം യെച്ചൂരിയെ കാണുന്നത് വിലക്കിയെങ്കിലും തുടർന്നു. യെച്ചൂരിയെ കൊച്ചിയിലെ സ്വന്തം റിസോർട്ടിലും സൽക്കരിച്ചു. പാർട്ടി കോൺഗ്രസിൽ ആരും പങ്കെടുക്കരുതെന്നത് കോൺഗ്രസിന്റെ തീരുമാനമാണ്. അത് ലംഘിച്ചാൽ പ്രവർത്തകർ വികാരപരമായി പ്രതികരിക്കും. വഞ്ചകരെ കോൺഗ്രസിന് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കെ.വി. തോമസിന് കാരണം
കാണിക്കൽ നോട്ടീസ്
ന്യൂഡൽഹി: പാർട്ടി നിർദ്ദേശം മറികടന്ന് സി.പി.എം പാർട്ടി കോൺഗ്രസിലെ
സെമിനാറിൽ പങ്കെടുത്ത കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെ.വി. തോമസിന് കോൺഗ്രസ് അച്ചടക്കസമിതി കാരണം കാണിക്കൽ നോട്ടീസ് നൽകി. അച്ചടക്ക ലംഘനം വ്യക്തമാക്കി നൽകിയ നോട്ടീസിന് ഏഴ് ദിവസത്തിനകം മറുപടി നൽകണം.
ഇതാണ് പാർട്ടി പിന്തുടരുന്ന നടപടിക്രമമെന്നും, മറുപടി ലഭിച്ച ശേഷം തുടർ നടപടികൾ തീരുമാനിക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. എ.കെ. ആന്റണി അദ്ധ്യക്ഷനായ അച്ചടക്ക സമിതി മൂന്ന് മണിക്കൂർ യോഗം ചേർന്നാണ് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനിച്ചത്. അംബികാ സോണി, ജയ് പ്രകാശ് അഗർവാൾ, ഡോ. ജി. പരമേശ്വര എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കെ.വി. തോമസിനെതിരെ അടിയന്തരമായി കർശന നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എ.ഐ.സി.സി ക്ക് പരാതി നൽകിയിരുന്നു. പാർട്ടി നിർദ്ദേശം ലംഘിച്ച് സെമിനാറിൽ പങ്കെടുക്കുകയും അതിന് ശേഷവും പാർട്ടി നേതൃത്വത്തെ വെല്ലുവിളിക്കുകയും ചെയ്യുകയാണ് കെ.വി തോമസെന്നാണ് കെ.പി.സി.സി പറയുന്നത്. കെ.വി. തോമസിന്റെ മറുപടി ലഭിച്ച ശേഷം അച്ചടക്ക സമിതി തുടർനടപടികൾ സ്വീകരിക്കാൻ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്ക് ശുപാർശ നൽകും.
നോട്ടീസിന് ഉടൻ മറുപടി :
കെ.വി. തോമസ്
□കോൺഗ്രസുകാരനായി തുടരും
തിരുവനന്തപുരം: താൻ കോൺഗ്രസുകാരനായി തുടരുമെന്നും, എ.ഐ.സി.സി നൽകിയിട്ടുള്ള കാരണം കാണിക്കൽ നോട്ടീസിന് 48 മണിക്കൂറിനുള്ളിൽ മറുപടി നൽകുമെന്നും പ്രൊഫ. കെ.വി. തോമസ്. താൻ പാർട്ടി അച്ചടക്കം ലംഘിച്ചിട്ടില്ല. നേതൃത്വം ഇതേക്കുറിച്ച് പരിശോധിക്കട്ടെ. അച്ചടക്ക സമിതി എന്ത് തീരുമാനമെടുത്താലും അതംഗീകരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിയിൽ തുടരാൻ തന്നെയാണ് തീരുമാനം. തന്നെ പുറത്താക്കണമെന്നത് ആരുടെ അജൻഡയാണ്?. കാരണം കാണിക്കൽ നോട്ടീസിന് കൊടുക്കുന്ന മറുപടിയിൽ പറയാനുള്ള എല്ലാ കാര്യങ്ങളും പറയും. 2018 മുതലുള്ള കാര്യങ്ങളുണ്ട്. പ്രധാനമന്ത്രിയെക്കുറിച്ച് താൻ പറയാത്ത കാര്യങ്ങൾ തനിക്കെതിരായി കൊണ്ടു വന്നു. ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ ഇത്തരം അറ്റാക്കുകൾ ഉണ്ടായിട്ടുണ്ട്. ഇതേക്കുറിച്ച് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനോട് താൻ പറഞ്ഞിട്ടുള്ളതാണ്. തനിക്ക് സ്ഥാനമാനങ്ങൾ വേണ്ട. താൻ പുറത്തേക്ക് പോകാൻ കാത്തിരിക്കുന്ന ചിലരുണ്ട്. ഏഴു തവണ തിരഞ്ഞെടുപ്പിൽ ജയിച്ചത് തന്റെ കുറ്റമാണോ. തന്നേക്കാൾ കൂടുതൽ തവണ ജയിച്ചവരുണ്ടല്ലോ. തന്നെക്കാൾ പ്രായമുള്ളവരുമുണ്ടല്ലോ. തന്നോട് മാത്രം എന്താണ് ഇത്ര വേർതിരിവ്.
മകളെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള നീക്കങ്ങളുണ്ടോ എന്ന ചോദ്യത്തിന്, തന്റെ മക്കൾക്ക് അങ്ങനെയൊരു താത്പര്യമില്ലെന്നായിരുന്നു തോമസിന്റെ മറുപടി. തന്റെ കുടുംബത്തിൽ ആർക്കും അതിൽ താത്പര്യമില്ല. മാദ്ധ്യമങ്ങൾ കുറച്ചു കൂടി പക്വത കാട്ടണം. മാദ്ധ്യമ രംഗത്തെ നാലാം തലമുറയെയാണ് ഇപ്പോൾ കാണുന്നതെന്നും തോമസ് പറഞ്ഞു.
പിണറായിയുടെ
അപ്രമാദിത്തം:
എം.എം. ഹസ്സൻ
തിരുവനന്തപുരം: പിണറായി വിജയന്റെ രാഷ്ട്രീയ അപ്രമാദിത്തം അടിച്ചേൽപ്പിച്ച പാർട്ടി കോൺഗ്രസാണ് കണ്ണൂരിൽ സമാപിച്ചതെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസ് വിരുദ്ധ ദേശീയ സമ്മേളനമായിട്ടാണ് പാർട്ടി കോൺഗ്രസ് സമാപിച്ചത്. ദേശീയ രാഷ്ട്രീയത്തിന്റെ ആവശ്യതകൾ ഉൾക്കൊള്ളുന്നതിന് പകരം കേരള സി.പി.എമ്മിന്റെ അന്ധമായ കോൺഗ്രസ് വിരുദ്ധതയാണ് സമ്മേളം അംഗീകരിച്ചത്.
കെ.വി. തോമസിനെതിരായ നടപടി
അച്ചടക്ക സമിതി റിപ്പോർട്ടിനു ശേഷം
ആലപ്പുഴ: കെ.വി.തോമസിനെതിരായ നടപടി അച്ചടക്ക സമിതിയുടെ റിപ്പോർട്ടിന് ശേഷമായിരിക്കുമെന്ന് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ബി.ജെ.പിയെ പരാജയപ്പെടുത്താൻ എല്ലാവരുമായി യോജിച്ചുപോകണമെന്നത് കോൺഗ്രസിന്റെ നയമാണ്.സി.പി.എം പാർട്ടി കോൺഗ്രസിന്റെ മുഖ്യ അജണ്ട കോൺഗ്രസ് വിരുദ്ധതയാണ്. മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിനെ എതിർക്കുന്നവരാണ് സിൽവർലൈനിന് വേണ്ടി സംസാരിക്കുന്നത്. സിൽവർ ലൈനിനെ ന്യായീകരിക്കാൻ വേണ്ടി മുഖ്യമന്ത്രി പാർട്ടി കോൺഗ്രസിനെ ഉപയോഗിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനത്തിൽ ചർച്ച ചെയ്യേണ്ട പല കാര്യങ്ങൾക്കും പകരം കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ കയറിപ്പിടിക്കാനാണ് ശ്രമിച്ചതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |