തിരുവനന്തപുരം:വെട്ടിക്കുഴിക്കുന്ന റോഡുകൾ ആർക്കും ഉത്തരവാദിത്വമില്ലാതെ യാത്രക്കാരുടെ ജീവൻവരെ അപഹരിക്കുന്നതരത്തിൽ അനാഥമായി കിടക്കുന്ന അവസ്ഥ ഇനി ഉണ്ടാവില്ലെന്ന ഉറപ്പുമായി സുഗമ പോർട്ടൽ എത്തി. പൈപ്പ് ഇടാനായാലും അറ്റകുറ്റപ്പണി നടത്താനായാലും റോഡ് വെട്ടിക്കുഴിക്കുന്നതിന് സുഗമ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അനുമതി വാങ്ങണം.റോഡ് പഴയപടിയാക്കുംവരെ പോർട്ടൽ നിരീക്ഷണവും ഉണ്ടാവും.
പൊതുമരാമത്ത്, തദ്ദേശവകുപ്പ്, വാട്ടർ അതോറിട്ടി എന്നിവ സംയുക്തമായാണ് നടപടികൾ സ്വീകരിക്കുന്നത്.
റോഡ് എന്നു കുഴിക്കും, എത്രകാലത്തിനകം പണി പൂർത്തിയാക്കും, റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ എപ്പോൾ പൂർത്തിയാക്കാൻ കഴിയും, റീ ടാർ ചെയ്തു പൂർത്തീകരിച്ച റോഡിന്റെ ബാദ്ധ്യതാ സമയപരിധി എത്രനാൾ.. തുടങ്ങിയ എല്ലാ വിവരങ്ങളും പോർട്ടലിൽ നൽകണം. ഇത്തരം വിവരങ്ങൾ അടങ്ങിയ ഡിസ്‌പ്ലേ ബോർഡ് റോഡിന് സമീപത്തും സ്ഥാപിക്കണം.
പൈപ്പ് പൊട്ടൽ അടക്കമുള്ള അടിയന്തര സാഹചര്യങ്ങളിൽ പ്രത്യേക അനുമതി നൽകുന്നതിനുള്ള ഓപ്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
റോഡ് പഴയപടിയാക്കാൻ വേണ്ടിവരുന്ന എസ്റ്റിമേറ്റ് അടക്കമുള്ള വിവരങ്ങളും അപ്‌ലോഡ് ചെയ്യണം. തദ്ദേശസ്ഥാപന എൻജിനീയറിംഗ് വിഭാഗത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും ചേർന്നു പരിശോധന നടത്തിയാകണം രൂപരേഖയും എസ്റ്റിമേറ്റ് തുക അടക്കമുള്ള വിവരങ്ങളും തയ്യാറാക്കാൻ. പുനർനിർമാണത്തിന് ആവശ്യമായി വരുന്ന തുകയുടെ 10 ശതമാനം ആദ്യമേ സെക്യൂരിറ്റി ഡെപ്പോസിറ്റായി കരുതണം. പൈപ്പ് പൊട്ടൽ അടക്കമുള്ള അടിയന്തര ജോലികൾക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് വേണ്ട. പുനർ നിർമിക്കുന്ന റോഡിന് ഒരു വർഷമാണ് ഡിഫക്ട് ലയബിലിറ്റി പീരിയഡായി (ഡി.എൽ.പി) കണക്കാക്കുന്നത്.
പുനർ നിർമാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട സാങ്കേതിക നിബന്ധനകളും തദ്ദേശ സ്ഥാപന സെക്രട്ടറി പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |