കോട്ടയം: സ്ത്രീധന പീഡനത്തെത്തുടർന്ന് കോട്ടയം കിടങ്ങൂർ സ്വദേശി അർച്ചന രാജ് (24) ജീവനൊടുക്കിയ സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവ് ബിനു (27) മണർകാട് സ്റ്റേഷനിൽ കീഴടങ്ങിയതിനെത്തുടർന്ന് അറസ്റ്ര് രേഖപ്പെടുത്തി. ഇന്നലെ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടർന്നാണ് മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിലായി ഒളിവിലായിരുന്ന ബിനു ശനിയാഴ്ച കീഴടങ്ങിയത്. ബിനുവിന്റെ മാതാപിതാക്കളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഭർത്തൃവീട്ടുകാർ മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന അർച്ചനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്.
കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് അർച്ചനയെ ഭർത്തൃഗൃഹത്തിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പീഡനങ്ങളെക്കുറിച്ച് അർച്ചന ഡയറിയിൽ കുറിച്ചിരുന്നു. 2020ലാണ് മണർകാട് പെരുമാനൂർക്കുളത്ത് ഓട്ടോ കൺസൾട്ടന്റായ ബിനുവും എൻജിനിയറിംഗ് ബിരുദധാരിയായ അർച്ചനയും വിവാഹിതരായത്. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞിരുന്നതെങ്കിലും നാലുമാസം കഴിഞ്ഞതോടെ സ്ഥലം വാങ്ങാൻ 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ബിനുവും മാതാപിതാക്കളും ചേർന്ന് ഉപദ്രവം തുടങ്ങിയെന്നാണ് പരാതി.
അർച്ചനയുടെ പിതാവായ രാജുവിന്റെ പേരിൽ കിടങ്ങൂരിലുള്ള 21 സെന്റ് സ്ഥലം വിറ്റ് 15 ലക്ഷം രൂപ നൽകാമെന്ന് അറിയിച്ചെങ്കിലും 25 ലക്ഷം തന്നെ വേണമെന്നാവശ്യപ്പെട്ട് നിരന്തരം സമ്മർദ്ദം ചെലുത്തി. കൊവിഡ് കാലമായതിനാൽ വസ്തുവില്പന നടക്കാതെ വന്നതോടെ പണം കൊടുക്കാൻ കഴിഞ്ഞില്ല. ഇതിന്റെ വൈരാഗ്യത്തിൽ പിതാവിന്റെ മുന്നിൽ വച്ചും പ്രസവശേഷം ആശുപത്രിയിൽ വച്ചും ഉപദ്രവിച്ചതോടെ മാസങ്ങളോളം അർച്ചന മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. 20,000 രൂപ നൽകിയതോടെയാണ് കൂട്ടിക്കൊണ്ടുപോകാൻ ബിനു തയ്യാറായത്.
തങ്ങൾ മകളെ കാണാൻ ചെല്ലുന്നത് ബിനുവിന്റെ മാതാപിതാക്കൾ വിലക്കിയിരുന്നുവെന്നും പീഡനം തുടർന്നതോടെയാണ് അർച്ചന ജീവനൊടുക്കാൻ കാരണമെന്നും രാജു പറഞ്ഞു. അർച്ചനയുടെ ഒന്നരവയസുള്ള മകൾ ബിനുവിന്റെ മാതാപിതാക്കൾക്കൊപ്പമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |