ആലത്തൂർ: ആലത്തൂർ സ്വദേശികളായ ദമ്പതികളെ പളനിയിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലത്തൂർ ബാങ്ക് റോഡ് എടാംപറമ്പിൽ സുകുമാരൻ (68), ഭാര്യ സത്യഭാമ (61) എന്നിവരെയാണ് ഫാനിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഊട്ടിയിലെ കൂനൂരുള്ള സുകുമാരന്റെ സഹോദരിയുടെ മകന്റെ വീട്ടിൽലേക്ക് ചെല്ലുമെന്നറിയിച്ച് വെള്ളിയാഴ്ച രാവിലെയാണ് ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ ഉച്ചയായിട്ടും അവിടെ എത്തിയില്ല. ഫോണിൽ വിളിച്ചപ്പോൾ പളനിയിലാണെന്നു പറയുകയും താമസിക്കുന്ന ലോഡ്ജിന്റെ ചിത്രം അയച്ചുകൊടുക്കുകയും ചെയ്തു. സംശയം തോന്നിയ ബന്ധു മറ്റു ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സത്യഭാമയുടെ സഹോദരങ്ങളായ മണികണ്ഠൻ, ഷൺമുഖൻ എന്നിവർ ലോഡ്ജിലെത്തി ഇരുവരുടേയും ചിത്രം ജീവനക്കാരെ കാണിച്ചു. ഇരുവരും താമസിച്ച മുകളിലെ മുറിയിൽ വാതിൽ തട്ടി വിളിച്ചെങ്കിലും തുറന്നില്ല. പളനി പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി വാതിൽ പൊളിച്ചാണ് അകത്തു കടന്നത്. ഫാൻ ഘടിപ്പിക്കുന്ന കൊളുത്തിൽ ഒരു സാരിയുടെ ഇരുവശത്തുമായി തൂങ്ങി മരിച്ച നിലയിലായിരുന്നു ഇരുവരും.
കടബാധ്യതയെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്നുള്ള കുറിപ്പ് മുറിയിൽ നിന്ന് പൊലീസ് കണ്ടെത്തി. പുലർച്ചെ 4 മണിയോടെ മൃതദേഹം പുറത്തെടുത്ത് പൊലീസ് നടപടികൾ പൂർത്തിയാക്കി. പലച്ചരക്ക് കട നടത്തിയിരുന്ന സുകുമാരനും ഭാര്യയും ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മക്കൾ: സുനിൽ കുമാർ (ഗൾഫ്), സുജിത്ത് കുമാർ (ഗൾഫ്), സുധീഷ്. മരുമക്കൾ: ജയശ്രീ, സുഹാസിനി, ശരണ്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |