പെരുമ്പാവൂർ: ഒക്കൽ കാരിക്കോട് എടത്തല വീട്ടിൽ ഡെന്നീസിന്റെ മകൻ എർവിനെ (16) കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി വിദ്യാജ്യോതി സ്‌കൂളിൽ പ്ളസ് വൺ വിദ്യാർത്ഥിയാണ്. മുടി വെട്ടിയ ശേഷം ശനിയാഴ്ച രാത്രി ഏഴരയോടെ കുളിക്കാൻ പോയ എർവിനെ ഒരു മണിക്കൂർ കഴിഞ്ഞും കാണാത്തതിനാൽ മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് ജനൽ കർട്ടന്റെ ചരടിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എർവിൻ നീട്ടി വളർത്തിയിരുന്ന മുടി ചെന്നൈയിലെ ജോലിസ്ഥലത്തു നിന്നെത്തിയ പിതാവ് ബാർബർ ഷോപ്പിൽ കൊണ്ടുപോയി വെട്ടിച്ചിരുന്നു. ഇതിന്റെ മനോവിഷമത്താലാണ് ആത്മഹത്യയെന്നു പറയുന്നു. മാതാവ്: ഷിജി. സഹോദരി: ഐറിൻ. താന്നിപ്പുഴ അനിതാ വിദ്യാലയം സ്‌കൂളിൽ നിന്ന് പത്താം ക്ലാസിൽ എർവിൻ എല്ലാ വിഷയത്തിനും എപ്‌ളസ് നേടിയിരുന്നു. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം വല്ലം ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |