■ നിയമനങ്ങൾ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്താൻ നിർദ്ദേശം
■ വിജ്ഞാപനമിറക്കിയ രജിസ്ട്രാർക്കെതിരെ നടപടി
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ പിൻവാതിൽവഴി നൂറ് പേരെ നിയമിക്കാനുള്ള നവംബർ എട്ടിലെ വിജ്ഞാപനം ഗവർണർ റദ്ദാക്കി.
ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ റിപ്പോർട്ട് ചെയ്യാനും എഴുത്തു പരീക്ഷയും അഭിമുഖവും നടത്തി യോഗ്യരായവരെ നിയമിക്കാനും ഗവർണർ ഉത്തരവിട്ടു. ഇവിടത്തെ പിൻവാതിൽ നിയമനമേള 'കേരളകൗമുദി'യാണ് പുറത്തു കൊണ്ടുവന്നത്.
വൈസ്ചാൻസലറുടെ അനുമതിയില്ലാതെ വിജ്ഞാപനമിറക്കിയ രജിസ്ട്രാർ ഡോ.എ.പ്രവീണിനെതിരെ നടപടിയെടുക്കാൻ വി.സി പ്രൊഫ സിസാ തോമസിനോട് നിർദ്ദേശിച്ചു.രജിസ്ട്രാർക്ക് രാജ്ഭവൻ കാരണം കാണിക്കൽ നോട്ടീസ് നൽകും.
144 അഫിലിയേറ്റഡ് കോളേജുകളിലായി ഒന്നര ലക്ഷം കുട്ടികൾ പഠിക്കുന്ന സർവകലാശാലയിൽ സ്ഥിരം ജീവനക്കാർ 57മാത്രം. 100 അസിസ്റ്റന്റ് തസ്തിക അനുവദിക്കണമെന്ന് സർവകലാശാല ആവശ്യപ്പെട്ടെങ്കിലും 25 എണ്ണമേ സർക്കാർ അനുവദിച്ചുള്ളൂ.
നേരത്തേ പിൻവാതിൽ വഴി നിയമിതരായവരിൽ സിൻഡിക്കേറ്റംഗങ്ങളുടെ അയൽക്കാർ, മുൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം, സർവകലാശാലാ എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റിന്റെ അളിയൻ, കേരള സർവകലാശാലയിലെ ഇടത് സംഘടനയുടെ നേതാവിന്റെ ഭാര്യ എന്നിവരുള്ളതായി 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.തുടർന്നാണ് അന്വേഷണത്തിന് ഗവർണർ നിർദ്ദേശിച്ചത്. തന്റെ അനുമതിയില്ലാതെയാണ് 100 പേരെക്കൂടി നിയമിക്കാൻ വിജ്ഞാപനമിറക്കിയതെന്നായിരുന്നു വി.സിയുടെ റിപ്പോർട്ട് .
പിരിച്ചു വിടില്ല
ഏഴ് വർഷമായി കരാറടിസ്ഥാനത്തിൽ തുടരുന്നവരുണ്ട്. നിയമനം നേടിയവരെ പിരിച്ചു വിടില്ല. ദൈനംദിന ജോലി രീതിയും ഹാജരുമടക്കം പരിശോധിച്ചേ കരാർ പുതുക്കൂ.സിൻഡിക്കേറ്റംഗങ്ങൾ പിൻവാതിതിലൂടെ നിയമിച്ച ഇ-ഗവേണൻസ് സപ്പോർട്ട് സ്റ്റാഫിൽ കമ്പ്യൂട്ടർ പരിജ്ഞാനമില്ലാത്ത നിരവധി പേരുണ്ട്.ഡ്രൈവിംഗിൽ വൈദഗ്ദ്ധ്യമില്ലാത്തവരെപ്പോലും ഡ്രൈവർമാരായി നിയമിച്ചിരുന്നു.പുതിയ സ്റ്റാഫ് ബസ് വൈദ്യുത പോസ്റ്റിലിടിച്ചത് ഡ്രൈവറുടെ പരിചയക്കുറവ് കാരണമാണെന്ന് വി.സിയുടെ അന്വേഷണത്തിൽ കണ്ടെത്തി .പിന്നാലെ, ഡ്രൈവർ ജോലി ഉപേക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |