തിരുവനന്തപുരം: വേനൽച്ചൂട് രൂക്ഷമായ സാഹചര്യത്തിൽ ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിച്ച് നിർജ്ജലീകരണം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ‌്‌നങ്ങൾ പ്രതിരോധിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. വിയർക്കുന്നതനുസരിച്ച് വെള്ളം കുടിക്കണം. ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പാക്കണം. തിളപ്പിച്ചാറ്റിയ വെള്ളമാണ് ഉചിതം.
യാത്രകളിൽ ഒരു കുപ്പി ശുദ്ധജലം കരുതണം. കടകളിൽ നിന്നും മറ്റും ശീതളപാനീയങ്ങൾ കുടിക്കുന്നവർ ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തണമെന്നും അല്ലെങ്കിൽ മറ്റുപല രോഗങ്ങൾക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ യഥാസമയം കണ്ടെത്തി മികച്ച ചികിത്സ ഉറപ്പുവരുത്താൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയതായും ചൂട് മൂലമുള്ള ചെറിയ ആരോഗ്യ പ്രശ്നങ്ങൾ പോലും അവഗണിക്കരുതെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഇവ ശ്രദ്ധിക്കുക
നേരിട്ടുള്ള വെയിലേൽക്കാതിരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.
കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്.
വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിൽ കുട്ടികളെ ഇരുത്തി പോകരുത്.
ക്ഷീണമോ സൂര്യാഘാതം ഏറ്റതായോ തോന്നിയാൽ തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം.
പഴങ്ങളും സാലഡുകളും കഴിക്കുക.
ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയവ ധാരാളമായി കുടിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |