തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജിൽ പാൻക്രിയാസ് ശസ്ത്രക്രിയയ്ക്കിടെ കൊടിൽ രോഗിയുടെ വയറിൽ മറന്നുവച്ച് തുന്നിക്കെട്ടിയതിൽ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരിൽ നിന്ന് തുക ഈടാക്കി പരാതിക്കാരന് നൽകാം. ഈടാക്കേണ്ട തുക ആരോഗ്യ സെക്രട്ടറിക്ക് തീരുമാനിക്കാമെന്നും കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം തുക നൽകണം. അല്ലാത്തപക്ഷം പത്ത് ശതമാനം പലിശയും നൽകണം. ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോ.പോളി ജോസഫ്, ഡോ.അർഷാദ്, ഡോ.പി.ആർ.ബിജു, നഴ്‌സുമാരായ മുഹ്‌സിന, ജിസ്‌മി വർഗീസ് എന്നിവർ കുറ്റക്കാരാണെന്ന് കമ്മിഷൻ കണ്ടെത്തി. ഇവരിൽ നിന്ന് മൂന്ന് ലക്ഷം രൂപ ഈടാക്കാനാണ് ഉത്തരവ്.
തൃശൂർ കണിമംഗലം സ്വദേശി ഓട്ടോ തൊഴിലാളിയായ ജോസഫ് പോൾ നൽകിയ പരാതിയിലാണ് നടപടി. 2020 മേയ് അഞ്ചിനാണ് ജോസഫ് പോളിന് ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യാശുപത്രിയിലെ പരിശോധനയിലാണ് ഉപകരണം വയറ്റിൽ ഉണ്ടെന്ന് മനസിലാക്കിയത്. അവിടെ നടത്തിയ ശസ്ത്രക്രിയയിൽ ഉപകരണം പുറത്തെടുത്തു. തുടർന്ന് മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു. . ഡോക്ടറുടെ അശ്രദ്ധ കാരണമാണ് ഇതു സംഭവിച്ചതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഡോക്ടർമാർക്കെതിരെ തൃശൂർ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |