തിരുവനന്തപുരം: സംസ്ഥാനത്ത് ഉപഗ്രഹ സഹായത്തോടെയുള്ള ഡിജിറ്റൽ റീ സർവേ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് തുടങ്ങും. എല്ലാ ജില്ലകളിലുമായി തെരഞ്ഞെടുത്ത 200 വില്ലേജുകളിലാവും ആദ്യം സർവേ നടത്തുക. റവന്യൂ മന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന റവന്യൂ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
1666 വില്ലേജുകളിൽ 116 വില്ലേജുകളിൽ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് ശൃംഖലയുടെ ( ജി. എൻ. എസ്.എസ് ) സഹായത്തോടെയുള്ള ആർ.ടി.കെ ( റിയൽ ടൈം കൈനമാറ്റിക്) സാങ്കേതിക വിദ്യ ഉപയോഗിച്ച് സർവേ പൂർത്തിയാക്കിയിട്ടുണ്ട്. ശേഷിക്കുന്ന 1550 എണ്ണത്തിലാണ് ഡിജിറ്റൽ സർവേ നടത്തുന്നത്.
നാല് വർഷം കൊണ്ട് എല്ലാ വില്ലേജുകളിലെയും സർവേ തീർക്കുകയാണ് ലക്ഷ്യം. നവംബർ ഒന്നിന് മുമ്പായി പ്രാരംഭ പ്രവർത്തനങ്ങൾ നടത്താൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി. സർവേയർമാരെയും ഹെൽപ്പമാരെയും കരാർ അടിസ്ഥാനത്തിൽ നിയമിക്കും. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് നിയമനത്തിന് അഭിമുഖം നടന്നുവരുന്നു.
സർവേ മാപ്പിംഗ് പൂർണമാകുന്നതോടെ വില്ലേജ്, രജിസ്‌ട്രേഷൻ, ഭൂസർവേ രേഖകൾ വിവരസാങ്കേതിക വിദ്യാ സഹായത്തോടെ സംയോജിപ്പിച്ച് ഭൂവിസ്തൃതിയുടെ ആധികാരിക രേഖ തയ്യാറാക്കും.പുഴകളും ജലാശയങ്ങളും ഉൾപ്പെടെ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങൾ നിർണയിക്കുന്നതിലൂടെ ദുരന്തനിവാരണത്തിനും സർവേ പ്രയോജനപ്പെടും. സർവേ ഒഫ് ഇന്ത്യക്കാണ് മേൽനോട്ടം.
ഡിജിറ്റൽ സർവേ
ഡ്രോൺ, കോർസ് (കണ്ടിന്യുവസ്‌ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻ),ആർ.ടി.ടി (റൗണ്ട് ട്രിപ്പ് ടൈം ) ഇ.ടി.എസ് (ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ) സംവിധാനങ്ങളാണ് ഡിജിറ്റൽ സർവേയ്‌ക്ക് ഉപയോഗിക്കുന്നത്. ഉപഗ്രഹ ശൃംഖലയുമായി ബന്ധിപ്പിച്ച 28 കോർസ് സ്റ്റേഷനുകളിൽ നിന്ന് ലഭിക്കുന്ന സിഗ്നൽ അനുസരിച്ചാണ് സ്‌കെച്ച് തയ്യാറാക്കുന്നത്.
1500 സർവേയർമാർ
3200 ഹെൽപ്പർമാർ
807 കോടി ചെലവ്
339 കോടി റീബിൽഡ് കേരള നൽകി
മലയോര , ആദിവാസി പട്ടയം
മലയോര ആദിവാസി പട്ടയവിതരണം ഊർജ്ജിതമാക്കാനും യോഗത്തിൽ തീരുമാനിച്ചു. ഇതിന് ജില്ലകളിലെ പ്രശ്നങ്ങൾ പഠിക്കാൻ കളക്ടർമാർ നടപടി സ്വീകരിക്കും. തുടർന്ന് ജില്ലകൾ തോറും ശില്പശാലകൾ സംഘടിപ്പിക്കും. വസ്തുതരംമാറ്റ അപേക്ഷകൾ തീർപ്പാക്കിയ മാതൃകയിൽ പ്രത്യേക പദ്ധതിക്ക് രൂപം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |