പാലക്കാട്: നയതന്ത്ര സ്വർണക്കടത്തു കേസ് വീണ്ടും കോളിളക്കം സൃഷ്ടിക്കവേ, മുഖ്യപ്രതി സ്വപ്ന സുരേഷ് വാർത്താസമ്മേളനത്തിനിടെ വിലപിച്ചതും അപസ്മാരം ബാധിച്ച് നിലത്തുവീണു പിടഞ്ഞതും കേരള രാഷ്ട്രീയത്തിൽ പുതിയ നൊമ്പരക്കാഴ്ചയായി.
അതേസമയം, സ്വപ്ന ഉയർത്തിയ ആരോപണത്തിനുപിന്നിലെ കൊലക്കൊമ്പൻ എത്ര വലിയവനായാലും പുറത്തുകൊണ്ടുവന്ന് നേരിടുമെന്നാണ് കോട്ടയത്തെ പൊതുപരിപാടിയിൽ ഇന്നലെ രാവിലെ മുഖ്യമന്ത്രി നൽകിയ മുന്നറിയിപ്പ്. പിന്നാലെ സ്വപ്നയുടെ അഭിഭാഷകൻ ആർ.കൃഷ്ണരാജിനെതിരെ മതനിന്ദാകേസെടുത്തു. നടപടികൾ ഏതെല്ലാം വഴിയിലൂടെ പോകുമെന്നതിന്റെ സൂചനയാണിതെന്നാണ് പൊതുനിഗമനം.
തുടർന്നാണ് വൈകുന്നേരം സ്വപ്ന മാദ്ധ്യമങ്ങൾക്കു മുന്നിലെത്തിയത്. ആരോപണങ്ങളിൽ ഉറച്ചുനിന്ന സ്വപ്ന മുഖ്യമന്ത്രിയുടെ പ്രതിനിധിയായാണ് ഷാജ് കിരൺ തന്നെ സമീപിച്ചതെന്ന സൂചന ആവർത്തിച്ചു.
കോടതിയിൽ നൽകിയ 164 രഹസ്യമൊഴിയിൽ ഉറച്ചുനിൽക്കുന്നുവെന്നും തീവ്രവാദിയെപ്പോലെ വേട്ടയാടരുതെന്നും സ്വപ്ന പറഞ്ഞു. ''അഭിഭാഷകനില്ലാത്ത അവസ്ഥയായി. എന്തുകൊണ്ടാണ് ഇങ്ങനെ ദ്രോഹിക്കുന്നത്." പൊട്ടിക്കരഞ്ഞുകൊണ്ട് സ്വപ്ന ചോദിച്ചു.
ഒരു ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിലാണ് തന്റെ അഭിഭാഷകൻ ആർ.കൃഷ്ണരാജിനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയെ അപമാനിച്ചതിന് എന്തുകൊണ്ട് ഷാജ് കിരണിനെതിരെ കേസെടുക്കുന്നില്ല. ശബ്ദരേഖ പുറത്തുവിട്ടത് തന്നെ വിലയ്‌ക്കെടുക്കാനുള്ള ശ്രമം നടന്നുവെന്ന് തെളിയിക്കാനാണ്. ഷാജ് പറഞ്ഞതെല്ലാം ഓരോന്നായി സംഭവിക്കുകയല്ലേ. സരിത്തിനെ പൊക്കുമെന്നും അഭിഭാഷകനെതിരെ കേസെടുക്കുമെന്നും പറഞ്ഞു. അതു രണ്ടും നടന്നില്ലേ. ഷാജ് കിരൺ ചെയ്ത കാര്യങ്ങൾ തന്നെയാണ് താനും ചെയ്തത്. അയാൾക്കെതിരെ കേസെടുത്തില്ല. മുഖ്യമന്ത്രിക്കും കോടിയേരിക്കുമെതിരെ ഷാജ് പറഞ്ഞ കാര്യങ്ങളും മാനനഷ്ടക്കേസിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളാണ്. എന്നിട്ടും തന്നെ മാത്രം ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് വേട്ടയാടുകയാണ്.
ഷാജ് കിരൺ ശബ്ദരേഖയിൽ പറഞ്ഞതുപോലെയുള്ള കാര്യങ്ങളെല്ലാം നടന്നു. അങ്ങനെ സംഭവിക്കുമ്പോൾ മുഖ്യമന്ത്രിയുടെ പ്രതിനിധിയല്ല എന്ന് എങ്ങനെ വിശ്വസിക്കാതിരിക്കും. വേട്ടയാടണമെങ്കിൽ വേട്ടയാടിക്കോളൂ, പക്ഷേ, ഒപ്പമുള്ളവരേ വെറുതേ വിടണം. മാനസികമായി വലിയ പീഡനം അനുഭവിക്കുന്നുവെന്നും തന്നെ കൊന്നാൽ ഇത് മുഴുവൻ അവസാനിക്കുമെന്നും പറഞ്ഞ സ്വപ്ന,
ശരീരം വിറച്ച് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന്, സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിരോധത്തിലും പിന്നോട്ടില്ല
സ്വപ്ന വാർത്താസമ്മേളനത്തിനിടെ കുഴഞ്ഞുവീണത് സർക്കാരിനെ ശരിക്കും പ്രതിരോധത്തിലാക്കി. ഇതോടെ ഇതുവരെ വേട്ടക്കാരിയുടെ മുഖമായിരുന്ന സ്വപ്നയ്ക്ക് പൊടുന്നനെ ഇരയുടെ രൂപമായി. ഇത് സർക്കാരിന് തലവേദനയാണ്.
ഇതിനെ നേരിടാൻ പാർട്ടിയും മുന്നണിയും എന്ത് തന്ത്രമിറക്കുമെന്നാണിനി അറിയാനുള്ളത്.
ഇന്നലെ കോട്ടയത്തും കൊച്ചിയിലും പൊതുപരിപാടികളിൽ പങ്കെടുത്ത മുഖ്യമന്ത്രി ഭീഷണികളിൽ പതറുന്ന ആളല്ലെന്ന വ്യക്തമായ സന്ദേശം നൽകി. പ്രതിപക്ഷ സമരത്തെ കാര്യമാക്കുന്നില്ലെന്ന സൂചനയുണ്ടായിരുന്നു വാക്കുകളിൽ. സ്വപ്നസുരേഷുമായി ബന്ധമുള്ളവരെ തിരഞ്ഞുപിടിച്ച് കേസിൽ കുടുക്കാനുമുള്ള നടപടികളുമായി മുന്നോട്ട് തന്നെയാണ് പൊലീസ്.
എന്നാൽ, സർക്കാരിനെതിരായ നീക്കങ്ങൾ ചെറുക്കാനുള്ള പൊലീസിന്റെ അതിരുവിട്ട നടപടികൾ മുഖ്യമന്ത്രിക്കും തലവേദനയായതായാണ് നിഗമനം. ആരോപണം ഉന്നയിച്ച സ്വപ്നയുടെ സുഹൃത്ത് സരിത്തിനെ കസ്റ്റഡിയിലെടുത്ത വിജിലൻസ് നടപടി മോശം പ്രതിച്ഛായയാണ് ഉണ്ടാക്കിയത്. വിജിലൻസ് ഡയറക്ടറെ നീക്കം ചെയ്തുകൊണ്ട് ഇത്തരം നടപടികളിൽ പങ്കില്ലെന്ന് സ്ഥാപിക്കാനാണ് സർക്കാർ ശ്രമിച്ചത്.ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന മുൻമാദ്ധ്യമപ്രവർത്തകൻ ഷാജ് കിരണുമായി ബന്ധമുണ്ടെന്ന വാർത്ത പുറത്തുവന്ന സാഹചര്യത്തിൽ ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പി. വിജയ് സാക്കറെക്കെതിരെയും നടപടിയുണ്ടായേക്കും.
കലാപശ്രമമെന്ന തരത്തിൽ കേസെടുത്തത്
യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും പ്രതിഷേധങ്ങളുടെ കരുത്ത് ചോർത്താൻ സഹായിച്ചെന്നാണ് ഭരണപക്ഷം വിലയിരുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |