തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്ട് കമ്പനിയുടെ ബസ് സർവീസുകളുടെ സീറ്റ് ബുക്കിംഗ് ഇന്നലെ വൈകിട്ട് ആരംഭിച്ചു. 11 ന് വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്യുന്നതോടെ ബസ് സർവ്വീസുകൾ ആരംഭിക്കും.
സ്വകാര്യ ബസുകളെ അപേക്ഷിച്ച് സ്വിഫ്ടിൽ ടിക്കറ്റ് നിരക്ക് കുറവാണ്.
www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന ആപ്പ് വഴിയും ടിക്കറ്റുകൾ ലഭ്യമാകും. തത്ക്കാൽ ടിക്കറ്റുകളും അഡിഷണൽ സർവ്വീസ് ടിക്കറ്റുകളും ഓൺ ലൈൻ വഴി ലഭിക്കും.
സീറ്റ് ബുക്ക് ചെയ്യുന്ന ഓരോ ബസിലെയും ആദ്യത്തെ യാത്രക്കാർക്ക് മടക്ക യാത്രാ ടിക്കറ്റ് സൗജന്യമായി നൽകും. ഒപ്പം സമ്മാനവും ആദ്യ യാത്രാ സർട്ടിഫിക്കറ്റും ലഭിക്കും. റിട്ടേൺ ടിക്കറ്റ് അടുത്ത 3 മാസത്തിനകം ഉപയോഗിച്ചാൽ മതി. തിരഞ്ഞെടുത്ത റൂട്ടുകളിൽ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 30 ശതമാനം വരെ ഇളവും അനുവദിക്കും
എ.സി സ്ലീപ്പർ
നിരക്ക്
□തിരുവനന്തപുരം ബംഗളൂരു- വൈകിട്ട് 6ന്- നാഗർകോവിൽ തിരുനൽവേലി, ഡിണ്ടിഗൽ, നാമക്കൽ വഴി ₹1571.തിരികെ വൈകിട്ട് 6ന്.₹1728
□തിരുവനന്തപുരം ബംഗളൂരു- വൈകിട്ട് 5.30ന് ആലപ്പുഴ, വൈറ്റില, തൃശ്ശൂർ, കോയമ്പത്തൂർ, സേലം വഴി ₹1376 ( 30% കുറവ്). തിരികെ ₹2156 രൂപ)
□എറണാകുളം ബംഗളൂരു- രാത്രി 8ന് തൃശൂർ, കോയമ്പത്തൂർ, സേലം വഴി ₹ 988 രൂപ ( 30% കുറവ്).തിരികെ ₹ 1552
□എറണാകുളം ബംഗളൂരു- രാത്രി 9ന്, തൃശൂർ, കോയമ്പത്തൂർ, സേലം വഴി ₹ 988 ( 30% കുറവ്)
തിരികെ ₹1552
എ.സി സെമി സ്ലീപ്പർ
ബസുകൾ
□പത്തനംതിട്ട ബംഗളൂരു- വൈകിട്ട് 5.30ന് കോട്ടയം തൃശൂർ കോയമ്പത്തൂർ സേലം വഴി ₹1251.തിരികെ രാത്രി 7.30ന് ₹1376
□കോട്ടയം ബംഗളൂരു- വൈകിട്ട് 5.30 തൃശൂർ പെരിന്തൽമണ്ണ നിലമ്പൂർ ഗൂഡല്ലൂർ മൈസൂർ വഴി ₹993. തിരികെ വൈകിട്ട് 3.45 ന് ₹1093
□ കോഴിക്കോട് ബംഗളൂരു- രാവിലെ 8.30ന് സുൽത്താൻ ബത്തേരി മൈസൂർ വഴി ₹ 703 രൂപ)
ഉച്ചയ്ക്ക് ബത്തേരി വഴി ₹ 703 രൂപ).രാത്രി 7ന് മാനന്തവാടി വഴി ₹ 703 രൂപ)
തിരികെ സുൽത്താൻ ബത്തേരി വഴി, ഉച്ചയ്ക്ക് 12 ന്: ₹774 , രാത്രി 10.30 ന് ₹ 774 , രാത്രി 11.45 ന് ₹848 , മാനന്തവാടി വഴി രാത്രി8.30 ന് ₹848
□ മറ്റ് ബസുകളുടെ വിവരങ്ങൾക്ക് www.online.keralartc.com
പണിമുടക്ക് ആഘോഷിച്ച കെ.എസ്.ആർ.ടി.സിക്ക് പണി കിട്ടി
പ്ലാൻ ഫണ്ടിൽ നിന്ന്
കിട്ടേണ്ട 40 കോടി 'ഡിം"
സ്വന്തം ലേഖകൻ
തിരുവനന്തപുരം: യഥാസമയം ബില്ല് സമർപ്പിക്കാത്തതു കാരണം കെ.എസ്.ആർ.ടി.സിക്ക് പ്ലാൻ ഫണ്ടിൽ നിന്ന് ലഭിക്കേണ്ട 40.37 കോടി രൂപ നഷ്ടമായി. 99.91 കോടി രൂപയാണ് സർക്കാർ കഴിഞ്ഞ സാമ്പത്തിക വർഷം കെ.എസ്.ആർ.ടി.സിയുടെ പ്ലാൻ ഫണ്ടിന് വകയിരുത്തിയിരുന്നത്. ഇതിൽ 87.20 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തു. അതിൽ നിന്നാണ് 40.37 കോടി രൂപ നഷ്ടമായത്. ഭീമമായ കടക്കെണിയിൽ മുന്നോട്ടു പോകുന്ന കോർപ്പറേഷന് ഈ നഷ്ടം വരുത്തിവച്ചത് ചില ജീവനക്കാരുടെ ഉദാസീനമായ സമീപനമാണെന്നാണ് സൂചന. നേരത്തെ ബില്ലുകൾ സമർപ്പിക്കാത്തതാണ് വിനയായത്. സാമ്പത്തിക വർഷത്തിന്റെ അവസാനത്തിലാണ് സാധാരണ ബില്ലുകൾ നൽകുന്നത്. ഇത്തവണ മാർച്ച് 28നും 29നും പണിമുടക്കായിരുന്നു. ശേഷിച്ച രണ്ടു ദിവസംകൊണ്ട് കാര്യങ്ങൾ ഉദ്ദേശിച്ച രീതിയിൽ മുന്നോട്ടു പോയതുമില്ല. ഒരു യൂണിയൻ ഒഴികെ എല്ലാ യൂണിയനുകളും സംയുക്തമായി നടത്തിയ പണിമുടക്കായതിനാൽ ഈ നഷ്ടത്തെ മാനേജ്മെന്റ് പോലും തള്ളിപ്പറയുന്നുമില്ല. സാധാരണ പ്ലാൻ ഫണ്ടിൽ നഷ്ടമായ തുക പിന്നീട് കിട്ടാറില്ല. അഥവാ കിട്ടിയാൽ തന്നെ അടുത്ത വർഷത്തെ പ്ലാൻ ഫണ്ടിലെ തുകയിലേക്ക് ലയിപ്പിക്കുയാണ് ചെയ്യുന്നത്. ഈ സാമ്പത്തിക വർഷം 105 കോടി രൂപയാണ് പ്ലാൻ ഫണ്ടായി കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ചിരിക്കുന്നത്. ഈ വർഷം ഈ തുകയ്ക്ക് പുറമെ ആവശ്യമുള്ളപക്ഷം കഴിഞ്ഞ വർഷം ലഭിക്കാതിരുന്ന 40.37 കോടി രൂപ ഉൾപ്പെടെ ധനകാര്യ വകുപ്പിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി.
നടപടി ക്രമങ്ങൾ പാലിച്ച് 78.73 കോടി രൂപ റിലീസ് ചെയ്യുന്നതിന് വേണ്ടി ട്രഷറിയിൽ ബിൽ സമർപ്പിച്ചിരുന്നെന്നും എന്നാൽ 40.37 കോടി രൂപ ധനകാര്യ വകുപ്പ് പിൻവലിച്ചത് കാരണം 38.36 കോടി രൂപ മാത്രമേ ലഭിച്ചിരുന്നുള്ളു എന്നും അതിനാലാണ്
40.37 കോടി രൂപ ലഭിക്കാത്തതുമെന്നുമാണ് വിശദീകരണം. അതേ സമയം തുക നഷ്ടപ്പെടുത്തിയവർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് അംഗീകൃത തൊഴിലാളി സംഘടനയായ കെ.എസ്.ടി എംപ്ലോയീസ് സംഘ് രംഗത്തെത്തിയിട്ടുണ്ട്.
ജീവനക്കാരെ പിരിച്ചുവിടാൻ
അനുവദിക്കില്ല :തമ്പാനൂർ രവി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന സർക്കാർ നിലപാട് അംഗീകരിക്കില്ലെന്ന് ടി.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി. 5300 ഷെഡ്യൂളുകൾ ഓടിയിരുന്ന കെ.എസ്.ആർ.ടിസിയിൽ ഇപ്പോൾ 3400 എണ്ണമാണ് ഓടുന്നത്. 4000 ബസ് വാങ്ങുമെന്ന മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ ബഡ്ജറ്റിലെ ഉറപ്പ് നടപ്പാക്കിയില്ല. ആകെ 101 എണ്ണമാണ് വാങ്ങിയത്. 2885 ബസുകൾ കൂട്ടിയിട്ട് നശിപ്പിച്ചു. കെ.എസ്.ആർ.ടി.സിക്ക് ബഡ്ജറ്റിൽ അനുവദിച്ച തുക ഉപയോഗിച്ചു വാങ്ങിയ ബസുകൾ കെ - സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനിക്ക് നൽകുന്നു. ജീവനക്കാരെ പിരിച്ചുവിടണമെന്നു പറയുന്നവർ പുതിയ കമ്പനിയിൽ നൂറു കണക്കിന് പാർട്ടിക്കാരെ പുറം വാതിലിലൂടെ നിയമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |