ഉത്തരവിൽ ഭേദഗതി വരുത്തി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: മൂന്നിലധികം ഡിവിഷനുകളുള്ള ഹൈസ്കൂളുകളിൽ ഈ അദ്ധ്യയന വർഷം ഇംഗ്ളീഷ് അദ്ധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കാനുള്ള നീക്കത്തിൽ ഭേദഗതി വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. ഡിവിഷൻ കുറഞ്ഞതിന്റെ പേരിൽ ടീച്ചേഴ്സ് ബാങ്കിൽ ഉൾപ്പെട്ട ഇരുനൂറിലേറെ അദ്ധ്യാപകരെ നിയമിച്ച ശേഷം വരുന്ന ഒഴിവുകളിൽ മാത്രം ദിവസവേതനക്കാരെ നിയോഗിച്ചാൽ മതിയെന്നാണ് ഭേദഗതി. ഹൈസ്കൂളുകളിൽ ടീച്ചേഴ്സ് ബാങ്കിലെ അദ്ധ്യാപകരെ പരിഗണിക്കുന്നില്ലെന്ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
അഞ്ചു ഡിവിഷനെങ്കിലും ഉണ്ടെങ്കിൽ മാത്രം അദ്ധ്യാപക തസ്തിക അനുവദിക്കാവുന്ന കോർ വിഷയങ്ങളുടെ കൂട്ടത്തിലാണ് ഇംഗ്ലീഷിനെ ഉൾപ്പെടുത്തിയിരുന്നത്. ഇതുമാറ്റി ഭാഷാ വിഷയമായിത്തന്നെ പരിഗണിക്കണമെന്നും ഇംഗ്ളീഷ് പഠിച്ചവർ തന്നെ അദ്ധ്യാപകരാകണമെന്നും അതനുസരിച്ച് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഇംഗ്ലീഷിനു പ്രത്യേക അദ്ധ്യാപക തസ്തികകൾ (എച്ച്.എസ്.എ) സൃഷ്ടിക്കണമെന്നുമുള്ള ഹൈക്കോടതി ഉത്തരവ് വന്നിട്ട് വർഷം ഒന്നു കഴിഞ്ഞു. കോർ വിഷയത്തിൽ നിന്നു മാറ്റുമ്പോൾ പിരീയഡ് പുനഃക്രമീകരിക്കുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ധ്യാപക നിയമനം പൊതുവിദ്യാഭ്യാസ വകുപ്പ് നീട്ടിക്കൊണ്ടു പോവുകയായിരുന്നു.
പരാതി ഉയർന്നതോടെയാണ് അദ്ധ്യാപക നിയമനത്തെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കാനും നടപ്പ് അദ്ധ്യയന വർഷം താത്കാലികക്കാരെ നിയമിക്കാനും അധികൃതർ തീരുമാനിച്ചത്. ഇതിൽ പരാതി ഉയർന്നതിനെത്തുടർന്ന്, സംരക്ഷിത അദ്ധ്യാപകരെ നിലനിറുത്തിയ ശേഷം ബാക്കിയുള്ള സ്‌കൂളുകളിൽ താത്കാലിക അദ്ധ്യാപകരെ നിയമിക്കുന്നതിന് അനുമതി തേടി പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.
1:40 അനുപാതത്തിൽ തസ്തിക നിർണയത്തിനു ശേഷവും തസ്തിക നഷ്ടപ്പെടുന്ന 151 ഇംഗ്ലീഷ് അദ്ധ്യാപകരുണ്ടെന്നും (സർക്കാർ–13, എയ്ഡഡ്–138), അതിൽ 74 പേരെ (സർക്കാർ–12, എയ്ഡഡ്–62) നാലു ഡിവിഷൻ വരെയുള്ള സ്‌കൂളുകളിൽ നിലനിറുത്തുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |