
തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും സംഘത്തിനും കേന്ദ്രാനുമതി നിഷേധിച്ച യുഎഇ സന്ദർശനത്തിൽ നിന്ന് ചീഫ് സെക്രട്ടറിയും വിട്ടുനിൽക്കും. അബുദാബിയിൽ നടക്കുന്ന നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ചീഫ് സെക്രട്ടറി വി പി ജോയ് പിൻമാറി. പകരം മൂന്നംഗ ഉദ്യോഗസ്ഥ സംഘത്തെ അയക്കും. നോർക്ക-ടൂറിസം-ഐടി സെക്രട്ടറിമാരായിരിക്കും അബുദാബിയിലെ നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാൻ നാളെ പുറപ്പെടുക.
ഇൻവെസ്‌റ്റ്‌മെന്റ് മീറ്റിന് നേരിട്ട് പങ്കെടുക്കേണ്ടവിധം പ്രാധാന്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്രം അനുമതി നിഷേധിച്ചതോടെയാണ് യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചത്. യുഎഇയിൽ നിന്ന് കേരളമടക്കം സംസ്ഥാനങ്ങൾക്ക് നേരിട്ട് ക്ഷണം ലഭിച്ചത് കേന്ദ്രത്തെ പ്രകോപിപ്പിച്ചിരുന്നു. ഈ മാസം എട്ട് മുതൽ പത്ത് വരെ അബുദാബി ഇൻവെസ്‌റ്റ്മെന്റ് മീറ്റിനും മറ്റ് ചില ചടങ്ങുകളിൽ പങ്കെടുക്കാനുമാണ് മുഖ്യമന്ത്രി ലക്ഷ്യമിട്ടിരുന്നത്. അബുദാബി ഇൻവെസ്‌റ്റ്മെന്റ് മീറ്റിന് യുഎഇ വാണിജ്യ സഹമന്ത്രി നേരിട്ട് മുഖ്യമന്ത്രിയെ ക്ഷണിച്ച കത്തടക്കമാണ് വിദേശകാര്യ മന്ത്രാലയത്തിന് സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് സമർപ്പിച്ച ഇവ വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ നേരിട്ട് പരിശോധിച്ചു. പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് കണ്ടെത്തുകയായിരുന്നു.
മുഖ്യമന്ത്രിയ്‌ക്ക് പുറമെ മീറ്റിൽ സംസാരിക്കാൻ നേരിട്ട് ക്ഷണം ലഭിച്ച പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വ്യവസായ മന്ത്രി പി.രാജീവ്, ചീഫ് സെക്രട്ടറി എന്നിവരെല്ലാം സംഘത്തിൽ ഉൾപ്പെട്ടിരുന്നു. കേന്ദ്രം അനുമതി നിഷേധിച്ചതിന് പിന്നാലെ വിഷയം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരാൻ സർക്കാർ ശ്രമിച്ചു. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെട്ടിട്ടില്ല. മന്ത്രിതലത്തിൽ പങ്കെടുത്തില്ലെങ്കിലും ഉദ്യോഗസ്ഥർ പങ്കെടുക്കുന്നതിൽ എതിർപ്പില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. കേരളം, ഗോവ,മഹാരാഷ്‌ട്ര, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾക്കും യുഎഇ ക്ഷണം ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |