
തൃശൂർ: 10 വർഷം മുൻപ് ഹൃദയം മാറ്റിവച്ച് വാർത്തകളിൽ ഇടംപിടിച്ച ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടൻ (57) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. 2015 ജൂലായ് 24നാണ് തിരുവനന്തപുരം സ്വദേശി നീലകണ്ഠ ശർമയുടെ ഹൃദയം മാത്യു അച്ചാടൻ സ്വീകരിച്ചത്. നാവിക ഹെലികോപ്ടറിലാണ് അന്ന് ഹൃദയം എത്തിച്ചത്. ഓട്ടോഡ്രെെവറും ചുമട്ടുതൊഴിലാളിയുമായിരുന്നു മാത്യു അച്ചാടൻ.
നാൽപത്തിയേഴാം വയസിലാണ് ഹൃദയം മാറ്റിവച്ചത്. 2015 ജൂലായ് 24ന് തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പാറശാല സ്വദേശി അഡ്വ. നീലകണ്ഠ ശർമയ്ക്ക് മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ അനിവാര്യമായി ചികിത്സയിൽ കഴിഞ്ഞിരുന്ന ചാലക്കുടി സ്വദേശി മാത്യു അച്ചാടന് നീലകണ്ഠ ശർമയുടെ ഹൃദയം യോജിക്കുമെന്നും പരിശോധനയിൽ തെളിഞ്ഞു.
ഹൃദയം തിരുവനന്തപുരത്ത് നിന്ന് 210 കിലോമീറ്റർ അകലെ കൊച്ചിയിൽ അഞ്ചുമണിക്കൂറിനുള്ളിൽ എത്തിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു. റോഡ് മാർഗം പ്രായോഗികമല്ല. ആകാശ മാർഗം എത്തിക്കുന്നതിനെ കുറിച്ചായിരുന്നു പിന്നീട് ചർച്ച. വിവരം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ അറിയിച്ചു. അദ്ദേഹം ഇടപെട്ട് കൊച്ചിയിൽ നിന്ന് എയർഫോഴ്സിന്റെ എയർ ആംബുലൻസ് സജ്ജമാക്കി. ഇതിന്റെ ഫയലുകൾ പൂർത്തിയാക്കി രാത്രി 12ന് തന്നെ ഉത്തരവിറങ്ങി.
കൊച്ചിയിൽ നിന്ന് പ്രശസ്ത ഹൃദ്യോഗ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ തിരിച്ച ആംബുലൻസ് തിരുവനന്തപുരത്ത് എത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം രാത്രി ഏഴ് മണിക്ക് ഹൃദയവുമായി കൊച്ചിയിൽ ഇറങ്ങി. നേവൽ ബേസിൽ നിന്ന് ആശുപത്രിയിലേക്ക് 12 കിലോമീറ്റർ ദൂരം പിന്നിടാൻ വേണ്ടിവന്നത് 13 മിനിട്ടുകൾ മാത്രം. രാത്രി 7.45ന് തുടങ്ങിയ ശസ്ത്രക്രിയ പൂർത്തിയാകാൻ ഏഴുമണിക്കൂർ വേണ്ടിവന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |