മട്ടന്നൂർ: സമൂഹ മാദ്ധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതി കൂടിയായ ആകാശ് തില്ലങ്കേരി മട്ടന്നൂർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. ഈ കേസിലെ മറ്റു പ്രതികളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്ത് വൈകിട്ട് കോടതിയിൽ ഹാജരാക്കിയ സമയത്താണ് ആകാശ് തില്ലങ്കേരിയും കോടതിയിലെത്തി കീഴടങ്ങിയത്. ആകാശ് തില്ലങ്കേരി ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. മൂന്നുപേർക്കും കോടതി ജാമ്യം അനുവദിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകയുടെ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്.
ഷുഹൈബ് വധം:സി.ബി.ഐ
വേണ്ടെന്ന് എം.വി.ഗോവിന്ദൻ
കണ്ണൂർ: ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആഹ്വാനം വേണ്ടിടത്ത് പാർട്ടി അത് ചെയ്യും. ആകാശല്ല അത് ചെയ്യേണ്ടത്. അയാളെ നിയന്ത്രിക്കേണ്ട കാര്യമില്ല. കുറച്ച് കഴിഞ്ഞാൽ അയാൾ സ്വയം നിയന്ത്രിച്ചോളും. ക്രിമിനൽ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരെ കുറിച്ച് സംസാരിക്കാൻ താനില്ല.
ഷുഹൈബ് വധക്കേസ് വിഷയത്തിൽ ആരെങ്കിലും പറയുന്നതിനോട് പ്രതികരിക്കാനുമില്ല. ഷുഹൈബ് വധക്കേസ് യു.ഡി.എഫ് എല്ലാ കാലത്തും ആയുധമാക്കാറുണ്ട്. ആകാശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഷുഹൈബ് വധത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ല. സി.ബി.ഐ കൂട്ടിലടച്ച തത്തയാണെന്ന് കൂടുതൽ മനസിലാകുന്ന കാലമാണിത്. സി.പി.എമ്മും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും തമ്മിൽ ബന്ധമില്ല. അങ്ങനെയുണ്ടെന്ന് വരുത്താൻ ശ്രമം നടക്കുന്നുണ്ട്. അത് രാഷ്ട്രീയമാണ്.
ഷുഹൈബ്, പെരിയ കേസുകളിൽ
സർക്കാർ ചെലവിട്ടത് 2.11കോടി
തിരുവനന്തപുരം: ഷുഹൈബ്,പെരിയ ഇരട്ടക്കൊല കേസുകളിൽ സർക്കാർ ഇതുവരെ 2.11കോടി രൂപ മുടക്കിയെന്ന കണക്ക് പുറത്ത്. ഷുഹൈബ് കേസിൽ 96.34ലക്ഷവും പെരിയ കേസിൽ 1.14കോടിയും മുടക്കിയതായാണ് നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഈ കേസുകളിൽ സി.ബി.ഐ അന്വേഷണം തടയാനായിരുന്നു സുപ്രീംകോടതിയിലെ അഭിഭാഷകരെ രംഗത്തിറക്കിയത്.
ഷുഹൈബ് കേസിൽ മുടക്കിയ 96,34,261രൂപയിൽ അഭിഭാഷക ഫീസായി നൽകിയത് 86.40ലക്ഷം രൂപയാണ്. അഭിഭാഷകർക്ക് വിമാന യാത്രക്കും ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനുമായി ചെലവഴിച്ചത് 6,64,961രൂപ. ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ സർക്കാരിനായി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹാജരായത് സംസ്ഥാനത്തിന് പുറത്തു നിന്നുള്ള മുതിർന്ന അഭിഭാഷകരായിരുന്നു.
ഹൈക്കോടതിയിൽ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിക്ക് 64.40ലക്ഷവും അമരീന്ദർ സിംഗിന് 22ലക്ഷവുമാണ് നൽകിയത്. സുപ്രീംകോടതിയിൽ ഹാജരായ വിജയ് ഹൻസാരിക്കും ജയദീപ് ഗുപ്തയ്ക്കും നൽകിയത് 3.30ലക്ഷം രൂപ. പെരിയ കേസിൽ അഭിഭാഷകർക്കായി മൊത്തം ചെലവാക്കിയത് 1,14,83,132രൂപ. ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകർക്ക് 88ലക്ഷം രൂപ ഫീസ് നൽകി. 2,33,132രൂപ വിമാനയാത്രയ്ക്കും താമസത്തിനും ഭക്ഷണത്തിനുമായി നൽകി. സുപ്രീംകോടതിയിൽ ഹാജരായ മനീന്ദർ സിംഗിന് 24.5ലക്ഷം നൽകി. കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽ നാടന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |