തിരുവനന്തപുരം: ബിജെപി കൗൺസിലർ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം തിരുമല വാർഡ് കൗൺസിലർ അനിൽ കുമാറാണ് (58) ആത്മഹത്യ ചെയ്തത്. തന്റെ മരണാനന്തര ചടങ്ങിനായി അനിൽ 10,000 രൂപ മേശപ്പുറത്ത് വച്ചിരുന്നുവെന്നാണ് വിവരം. ആത്മഹത്യ കുറിപ്പിലും ഈ പണത്തെക്കുറിച്ച് പറയുന്നുണ്ട്. ആത്മഹത്യ ചെയ്ത മുറിയിലെ മേശയിലാണ് പണം വച്ചത്. ഇന്നലെ രാവിലെ എട്ടരമണിയോടെ തിരുമലയിലുള്ള അദ്ദേഹത്തിന്റെ കൗൺസിലർ ഓഫീസിലാണ് ജീവനൊടുക്കിയത്. അനിൽ കുമാർ ഭാരവാഹിയായ വലിയശാല ഫാം സൊസൈറ്റിയിൽ പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന ആരോപണവും ആത്മഹത്യാ കുറിപ്പിലുണ്ട്.
അനിൽ കുമാർ പ്രസിഡന്റായ വലിയശാല ഫാം സൊസൈറ്റിയിൽ ആറ് കോടിയിലധികം രൂപ വായ്പ നൽകിയിട്ടുണ്ട്. ചില സാമ്പത്തിക പ്രശ്നങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ഇതോടെ നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ടിരുന്നു. പണം തിരികെ കൊടുക്കാൻ സാധിക്കാതെ വന്നപ്പോൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ അനിൽ കുമാറിനെയാണ് പൊലീസ് വിളിപ്പിച്ചത്.
സാമ്പത്തിക പ്രശ്നത്തിൽ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ല. താനും തന്റെ കുടുംബമോ പണം ഇതിൽ നിന്നും എടുത്തിട്ടില്ല. ഇപ്പോൾ എല്ലാ കുറ്റവും തന്റെ പേരിലാണ്. അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു എന്നാണ് കുറിപ്പിലുള്ളത്. എന്നാൽ ഫാം സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഒരു ക്രമക്കേടും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ബിജെപി നേതാവ് വിവി രാജേഷ് പറഞ്ഞു. എന്നാൽ വായ്പ എടുത്തവർ തിരിച്ചടയ്ക്കാത്ത ചില പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |