പമ്പ: ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികൾക്ക് തിരിച്ചുനൽകണമെന്ന് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ആവശ്യം ശക്തമായി നിരാകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരും നോക്കാനില്ലാതെ നാശോൻമുഖമായപ്പോഴാണ് സർക്കാർ ഇടപെടൽ ഉണ്ടായതെന്നും ദേവസ്വം ബോർഡുകൾ രൂപീകരിച്ചതെന്നും ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
വിശ്വാസികളുടെ കൈകളിലായിരുന്നു പണ്ട് ക്ഷേത്രങ്ങൾ. നശിക്കുന്ന നില വന്നപ്പോൾ സർക്കാർ ഇടപെടണമെന്ന് സമൂഹത്തിൽ നിന്ന് ആവശ്യമുയർന്നു.അതോടെയാണ് ഒരുപാട് ക്ഷേത്രങ്ങൾ ഉദ്ധരിക്കപ്പെട്ടത്. ജീവനക്കാർക്ക് കൃത്യമായി ശമ്പളം ഉറപ്പായി.
വിശ്വാസികൾക്ക് വിട്ടുകൊടുക്കണമെന്നു പറയുന്നവർ പഴയകാല ദുരിതാവസ്ഥയിലേക്ക് ക്ഷേത്രങ്ങൾ തിരിച്ചുപോകണം എന്നാണോ ആഗ്രഹിക്കുന്നതെന്ന് വിശ്വാസികൾ തിരിച്ചു ചോദിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേവസ്വം ബോർഡിന്റെ വരുമാനം സർക്കാർ കൈക്കലാക്കുന്നെന്ന വ്യാജപ്രചാരണം ചിലർ നടത്തുന്നുണ്ട്. സർക്കാർ ഒരു പൈസപോലും എടുക്കുന്നില്ല. ദേവസ്വം ബോർഡിന് അങ്ങോട്ടു പണം നൽകുന്നുണ്ട്. അതുകൊണ്ടാണ് തുച്ഛവരുമാനമുള്ള ക്ഷേത്രങ്ങളിൽ ഇന്നും അന്തിത്തിരി തെളിയുന്നതും ജീവനക്കാർ പട്ടിണിയിലാകാത്തതും.
2019ലെ കൊവിഡ് സാഹചര്യത്തിൽ 140 കോടി രൂപയുടെ ധനസഹായമാണ് സർക്കാർ ബോർഡിനു നൽകിയത്. മരാമത്ത് പണികൾക്കായി 123 കോടി രൂപയും ലഭ്യമാക്കി.
ദേവസ്വം മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷത വഹിച്ചു. തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബു, ഐ.ടി മന്ത്രി പളനിവേൽ ത്യാഗരാജൻ, സംസ്ഥാന മന്ത്രിമാരായ വീണാജോർജ്, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ ശശീന്ദ്രൻ, സജി ചെറിയാൻ, എം.എൽഎമാരായ കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻ.എസ്. എസ് പ്രതിനിധി എം. സംഗീത് കുമാർ, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, മുതിർന്ന തന്ത്രി താഴമൺ മഠം കണ്ഠരര് മോഹനരര്, മകൻ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് , വിശ്വകർമ്മ സഭ പ്രതിനിധി കെ.എസ് മോഹനൻ, ദളിത് ഫെഡറേഷൻ പ്രതിനിധി ടി.രാമഭദ്രൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |