കൽപ്പറ്റ: വടക്കേ വയനാട്ടിലെ പുതുശേരി വെള്ളാരംകുന്നിൽ കർഷകൻ പള്ളിപ്പുറം തോമസിന്റെ മരണത്തിന് ഇടയാക്കിയ ആക്രമണം നടത്തിയ കടുവയെ മയക്കുവെടിവച്ച് പിടികൂടി. പുതുശേരിയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറ നടമ്മലിൽനിന്നാണ് 10 വയസ് തോന്നിക്കുന്ന ആൺകടുവയെ പിടിച്ചത്.
പുതുശേരിയിലും കുപ്പാടിത്തറയിലും പതിഞ്ഞ കാൽപ്പാടുകൾ പരിശോധിച്ചാണ് കടുവയെ തിരിച്ചറിഞ്ഞത്.
കടുവ ആക്രമണത്തെത്തുടർന്ന് മരിച്ച തോമസിന്റെ സംസ്‌കാരം പുതുശേരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞു നടത്താനിരിക്കെയാണ് 12.30 ഓടെ കടുവ കുടുങ്ങിയത്. സുൽത്താൻബത്തേരി കുപ്പാടി പച്ചാടിയിലെ വന്യമൃഗ അഭയകേന്ദ്രത്തിലേക്കു മാറ്റിയ കടുവ നിരീക്ഷണത്തിലാണ്.
നൂറോളം പേരടങ്ങുന്ന ആർ.ആർ.ടി സംഘമുൾപ്പെടെയുള്ള വനപാലകർ പുതുശേരിക്കടുത്ത് തെരച്ചിൽ നടത്തുന്നതിനിടെയാണ് കുപ്പാടിത്തറ നടമ്മലിൽ കേളോത്ത് മൊയ്തുവിന്റെ കൃഷിയിടത്തിൽ രാവിലെ ഒമ്പതോടെ കടുവയെ കണ്ടതായി വിവരം ലഭിച്ചത്. വൈകാതെ സൗത്ത് വയനാട് ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ മയക്കുവെടി വിദഗ്ദ്ധരടങ്ങുന്ന വനസേന കുപ്പാടിത്തറയിലെത്തി. നടമ്മലിൽ കാഞ്ഞായി ഇബ്രാഹിമിന്റെ വയലിലെ വാഴത്തോപ്പിൽ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച വനസേന പ്രദേശം വളഞ്ഞു. കടുവയ്ക്കുനേരെ രണ്ടു റൗണ്ട് മയക്കുവെടിവച്ചു. വെടികളിലൊന്ന് കാലിനേറ്റതോടെ ഓടിയ കടുവ കുറച്ചുമാറി പുള്ളോടൻ ഇബ്രാഹിമിന്റെ കാപ്പിത്തോട്ടത്തിലാണ് മയങ്ങിവീണത്. കടുവയെ വലയിലും തുടർന്ന് കൂട്ടിലുമാക്കി വാഹനത്തിൽ കയറ്റിയാണ് പച്ചാടി അഭയകേന്ദ്രത്തിലെത്തിച്ചത്. ശ്രമകരമായ ദൗത്യമാണ് വനസേന പൂർത്തിയാക്കിയതെന്ന് ഡി.എഫ്.ഒ പറഞ്ഞു. പ്രദേശത്ത് തടിച്ചുകൂടിയ ജനങ്ങളെ പൊലീസ് പണിപ്പെട്ടാണ് നിയന്ത്രിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |