മാറ്റിയത് തൃശൂർ വിജിലൻസിലേക്ക്
പോത്തൻകോട്: കുട്ടിയെ ഉപദ്രവിച്ച രണ്ടാം ഭർത്താവിനെതിരായ അദ്ധ്യാപികയുടെ പരാതിയിൽ നടപടിയെടുക്കാത്തതിന്റെ കാരണം അന്വേഷിച്ച മന്ത്രി ജി.ആർ അനിലിനോട് ഫോണിൽ കയർത്തും മോശമായും സംസാരിച്ച വട്ടപ്പാറ സി.ഐ ഗിരിലാലിനെ തൃശൂർ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയിലേക്ക് സ്ഥലംമാറ്റി. പദവിയെ ബഹുമാനിക്കാനോ മാന്യമായി പെരുമാറാനോ കൂട്ടാക്കാതെ മന്ത്രിയുടെ സംസാരവും നിർദ്ദേശങ്ങളും ചിരിച്ചുതള്ളിയും കയർത്തുമായിരുന്നു സി.ഐയുടെ സംഭാഷണം.
ഇതിന്റെ ശബ്ദരേഖ പുറത്തുവരികയും വിവാദമാകുകയും ചെയ്തതിന് പിന്നാലെയാണ് നടപടി. മന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെടുന്ന കരകുളത്തെ ഫ്ലാറ്റിൽ കഴിഞ്ഞ 17ന് നടന്ന സംഭവത്തിൽ അദ്ധ്യാപികയുടെ പരാതിയുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്ച രാത്രി മന്ത്രി സി.ഐയെ ഫോണിൽ വിളിക്കുന്നത്. തന്റെ മണ്ഡലത്തിൽ നടന്ന സംഭവമായതിനാലാണ് നേരിട്ടു വിളിക്കുന്നതെന്ന് സംസാരത്തിന്റെ തുടക്കത്തിൽ തന്നെ മന്ത്രി വ്യക്തമാക്കുന്നുണ്ട്. ഒരു സ്ത്രീ പരാതി പറഞ്ഞപ്പോൾ അത് ഗൗരവത്തോടെ കണ്ട് വിളിച്ചതാണെന്നും സൂചിപ്പിച്ചു.
എന്നാൽ, മന്ത്രിയുടെ വാക്കുകൾ സൗമ്യമായി കേൾക്കാൻ കൂട്ടാക്കാതെ ന്യായം നോക്കി ചെയ്യാമെന്നായിരുന്നു സി.ഐയുടെ ധിക്കാരം നിറഞ്ഞ മറുപടി. നാളെ അവർക്കെന്തെങ്കിലും സംഭവിച്ചാൽ എന്തുചെയ്യുമെന്ന് മന്ത്രി തിരിച്ചു ചോദിച്ചു. രണ്ടാം ഭർത്താവ് കുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയുമായി വന്ന യുവതിയോട് ന്യായം നോക്കി നടപടിയെടുക്കുമെന്ന് എങ്ങനെയാണ് പറയുന്നതെന്നും താൻ കേരളത്തിലല്ലേ ജീവിക്കുന്നതെന്നും മന്ത്രി ചോദിച്ചു.
എന്നാൽ പരാതിയിൽ പറയുന്ന രണ്ടാം ഭർത്താവിനെ വീട്ടിൽനിന്ന് തൂക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ചാൽ എന്നെ സംരക്ഷിക്കാൻ ആരുമില്ലെന്നും അതിനാൽ ന്യായം നോക്കിയേ കാര്യങ്ങളിൽ തീരുമാനമെടുക്കൂവെന്നും സി.ഐ പറഞ്ഞു. ഞാൻ ആരുടെയും പിരിവ് വാങ്ങിയല്ല ഇവിടെ ഇരിക്കുന്നതെന്ന ധാർഷ്ട്യം നിറഞ്ഞ മറുപടിയും നൽകി. നീ എന്നൊന്നും എന്നെ വിളിക്കരുത്, ആ രീതിയിൽ സംസാരിക്കരുത്, സാറിന്റെ മണ്ഡലത്തിലെ വോട്ടർ പറയുന്നതുകേട്ട് അതുപോലെ നടപടിയെടുക്കാൻ എനിക്ക് ആവില്ല. സാറിന്റെ ഏതെങ്കിലും വോട്ടർ പറയുന്നത് കേട്ട് ഞാൻ ഛർദ്ദിക്കുകയില്ലെന്നും സി.ഐ മന്ത്രിയോട് കയർത്തു.
മന്ത്രിയുടെ പരാതിയിൽ റൂറൽ എസ്.പി ഡി.ശിൽപ്പയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ഐയെ ഇന്നലെ സ്ഥലംമാറ്റി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്.
ഒടുവിൽ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: കുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിൽ ഫോൺ സംഭാഷണം വിവാദമായതിനു പിന്നാലെ അദ്ധ്യാപികയുടെ രണ്ടാംഭർത്താവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം വട്ടപ്പാറ പൊലീസ് കേസെടുത്തു. കുട്ടിയുടെ കാലിൽ ചവിട്ടി പരിക്കേൽപ്പിച്ചതിനും കരണത്തടിച്ചതിനുമാണ് കേസ്. പരാതിയുമായെത്തിയ അദ്ധ്യാപികയോട് മജിസ്ട്രേറ്റ് മുമ്പാകെ പോയി പ്രൊട്ടക്ഷൻ ഉത്തരവ് വാങ്ങാൻ പൊലീസ് നിർദ്ദേശിച്ചതും മറ്റുമാണ് വിവാദത്തിനിടയാക്കിയത്. ഭർത്താവിനെതിരെ പരാതിയും കേസുമായാൽ കുടുംബ ജീവിതം തകരില്ലേയെന്നും അദ്ദേഹത്തിന്റെ പേരിലുള്ള ഫ്ളാറ്റിൽ നിന്ന് അയാളെ എങ്ങനെ ഇറക്കിവിടുമെന്നുൾപ്പെടെയുള്ള തർക്കങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് അദ്ധ്യാപിക നീതി തേടി മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടത്. കേസെടുത്തശേഷം പ്രതിയെ തിരക്കി പൊലീസ് ഫ്ലാറ്റിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാൾക്കായി അന്വേഷണം ശക്തമാക്കിയതായി റൂറൽ എസ്.പി ഡി.ശിൽപ്പ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |