തിരുവനന്തപുരം: ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പ്രിൻസിപ്പൽ നിയമനത്തിന് 2018ലെ യു.ജി.സി റെഗുലേഷൻ പ്രകാരമുള്ള യോഗ്യത നിശ്ചയിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. നിയമന നടപടികൾ ഉടൻ തുടങ്ങും. അറുപത് കോളേജുകളിൽ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. പ്രൊഫസർമാരെയും അസോസിയേറ്റ് പ്രൊഫസർമാരെയുമാണ് പരിഗണിക്കുന്നത്. ഉത്തരവിന് 2018ജൂലായ് 18 മുതൽ മുൻകാല പ്രാബല്യമുണ്ട്.
നിയമനത്തിന് യു.ജി.സി വ്യവസ്ഥകൾ ഉൾപ്പെടുത്തി സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യാതെ സർക്കാർ ഉരുണ്ടുകളിക്കുന്നതായി 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. സീനിയോറിറ്റി മാനദണ്ഡമാക്കിയായിരുന്നു മുൻകാലങ്ങളിൽ നിയമനം. അഞ്ചു വർഷം കാലാവധിയുള്ള പ്രത്യേക തസ്തികയായി കണക്കാക്കി, യോഗ്യതകൾ പരിശോധിച്ച് അഭിമുഖം നടത്തി നിയമിക്കാനാണ് യു.ജി.സിയുടെ നിർദ്ദേശം. യു.ജി.സി നിർദ്ദേശിച്ച യോഗ്യതകൾ അംഗീകരിച്ച് സ്പെഷ്യൽ റൂളുണ്ടാക്കിയാലേ നിയമനം സാദ്ധ്യമാവൂ. 106പേരെ അഭിമുഖം നടത്തി അന്തിമപട്ടികയുണ്ടാക്കിയെങ്കിലും സ്പെഷ്യൽ റൂളില്ലാത്തതിനാൽ പി.എസ്.സിക്ക് നിയമനം നടത്താനാവില്ല. സ്പെഷ്യൽ റൂൾ ഭേദഗതിക്ക് കാലതാമസം ഉണ്ടാവും. അതുകൊണ്ടാണ് എക്സിക്യുട്ടീവ് ഉത്തരവിറക്കിയത്.
ഇതോടെ, വകുപ്പുതല സ്ഥാനക്കയറ്റ സമിതി ചേർന്ന് നിയമനത്തിന് അംഗീകാരം നൽകാം. പിന്നീട് സാധുവാക്കിയാൽ മതി. കോളീജിയറ്റ് എഡ്യൂക്കേഷൻ സർവീസ് സ്പെഷ്യൽറൂൾ ഭേദഗതി ചെയ്തുള്ള വിജ്ഞാപനം പ്രത്യേകമായി പുറപ്പെടുവിക്കുമെന്ന് അഡി.ചീഫ്സെക്രട്ടറി വി. വേണു ഇറക്കിയ ഉത്തരവിലുണ്ട്. 60 കോളേജുകളിലും പ്രിൻസിപ്പൽമാരെ നിയമിച്ചാൽ, അത്രയും അസി. പ്രൊഫസർമാരെ പി.എസ്.സി വഴി നിയമിക്കാം. റാങ്ക്ലിസ്റ്റ് നിലവിലുണ്ട്.
യോഗ്യത
#അസി. പ്രൊഫസർ നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത.
# പിഎച്ച്.ഡി നിർബന്ധം. ഗവ.കോളേജുകളിൽ 15വർഷമെങ്കിലും അദ്ധ്യാപന, ഗവേഷണ പരിചയം.
# യു.ജി.സി കെയർ ലിസ്റ്റിൽ ഉൾപ്പെട്ട ജേർണലുകളിൽ പത്ത് ലേഖനങ്ങളെങ്കിലും പ്രസിദ്ധീകരിച്ചിരിക്കണം.
# 110ൽ കുറയാത്ത റിസർച്ച് സ്കോറും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |