മൂന്നാറിലെ വീട്ടിൽ സൈറയെ മടിയിലിരുത്തി കൊഞ്ചിക്കുമ്പോഴും ആര്യയുടെ മനസ് യുക്രെയിനാണ്. തിരികെ പോകണം, പഠനം പൂർത്തിയാക്കണം. പക്ഷേ, സൈറയെ കൂടെ കൂട്ടാനാകില്ല. എങ്കിലും, ഒറ്റയ്ക്കാവില്ല സൈറ, ആര്യയുടെ അമ്മയും അച്ഛനുമായി നല്ല കൂട്ടാണ്. ഒരു വർഷം മുമ്പ് യുക്രെയിനിലെ യുദ്ധഭൂമിയിൽ നിന്ന് അരുമയായ സൈറയെയും കൂട്ടി പ്രാണരക്ഷാർത്ഥം നാട്ടിലെത്താൻ അനുഭവിച്ച കഷ്ടപാട് ഓർക്കുമ്പോൾ ആര്യയ്ക്ക് ഇന്നും നെഞ്ചു പിടയും. യുക്രെയ്‌ൻ- റഷ്യ യുദ്ധം തുടങ്ങുന്നതിന് മൂന്ന് മാസം മുമ്പാണ് കീവിലെ വെനീസ നാഷണൽ പിർഗോവ മെഡിക്കൽ സർവകലാശാലയിൽ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ ആര്യയ്ക്ക് സീനിയർ വിദ്യാർത്ഥി സൈബീരിയൻ ഹസ്‌കി ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയെ നൽകുന്നത്. യുദ്ധം ആരംഭിച്ചപ്പോൾ ആര്യയെ അലട്ടിയതു സൈറയെ കൈവിടേണ്ടിവരുമോ എന്ന ചിന്തയായിരുന്നു. രാജ്യം വിട്ടുപോകണമെന്ന് നിർദ്ദേശം വന്നതോടെ സൈറയുമായി യുക്രെയ്‌നിൽ നിന്ന് റൊമാനിയ അതിർത്തിയിലെത്തി വിമാനമാർഗം ഇന്ത്യയിലേക്ക് തിരിക്കാനാണ് തീരുമാനിച്ചത്. സൈറയെ വാഹനത്തിൽ കയറ്റി അതിർത്തിയിലേക്ക് യാത്രതിരിച്ചു. 12 കിലോ മീറ്റർ അകലെ എല്ലാവരെയും ബസിൽ നിന്ന് ഇറക്കി. തണുത്തുറഞ്ഞ പാതയിലൂടെ സൈറയെയും ചുമന്നാണ് അതിർത്തിയിലെത്തിയത്. എന്നാൽ, വളർത്തുമൃഗങ്ങളെ ഒപ്പം കൊണ്ടുപോകാനാകില്ലെന്ന് അധികൃതർ പറഞ്ഞു. സൈറയില്ലെങ്കിൽ താനുമില്ലെന്നായി ആര്യ. നായ്ക്കുട്ടിയോടുള്ള ആര്യയുടെ സ്നേഹം മനസിലാക്കിയ ഇന്ത്യൻ ഉദ്യോഗസ്ഥർ കേന്ദ്രസർക്കാരിനെ വിവരമറിയിച്ചു. ആര്യയുടെ തുടർയാത്രയ്ക്ക് സൈറ തടസമായത് അറിഞ്ഞ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഉത്തരവ് തന്നെ ഇറക്കി. യുദ്ധമുഖത്തു നിന്നു രക്ഷപ്പെട്ടു നാട്ടിലേക്കു വരുന്നവർക്ക് അവരുടെ അരുമ മൃഗങ്ങളെ കൊണ്ടുവരാൻ തടസമില്ലെന്നായിരുന്നു ഉത്തരവ്. അങ്ങനെ റൊമാനിയയിൽനിന്ന് വിമാനത്തിൽ ആര്യയും സൈറയും ഡൽഹിയിലെത്തി. ഡൽഹിയിൽ നിന്ന് ആദ്യം എയർ ഏഷ്യ വിമാനത്തിലാണു സീറ്റ് ലഭിച്ചതെങ്കിലും വളർത്തുനായയെ കൂടെ കൊണ്ടുവരാൻ അനുമതി ലഭിച്ചില്ല. അനുമതിക്കായി രണ്ടുദിവസം കേരള ഹൗസിൽ തങ്ങേണ്ടി വന്നു. തുടർന്നു സൈറയ്ക്കു പ്രത്യേകം ടിക്കറ്റെടുത്ത് എയർ ഇന്ത്യ വിമാനത്തിലാണ് ആര്യ നാട്ടിലെത്തിയത്.
തിരികെ പോകാനുള്ള ഒരുക്കത്തിൽ
മലയാളികളായ രണ്ടു സഹപാഠികൾ യുക്രെയിനിലേക്ക് തിരികെ പോയി. യുദ്ധം അവസാനിച്ചിട്ടില്ലെങ്കിലും ആര്യയുടെ സർവകലാശാല സ്ഥിതി ചെയ്യുന്ന വെനീസയിൽ ഇപ്പോൾ സമാധാന അന്തരീക്ഷമാണ്. ഇവിടെ മറ്റ് കുട്ടികൾ നേരിട്ട് ക്ലാസിൽ പങ്കെടുക്കുന്നുണ്ട്. മൂന്നാം വർഷ വിദ്യാർത്ഥിയായ ആര്യ ഇപ്പോഴും ഓൺലൈനായാണ് ക്ലാസിൽ പങ്കെടുക്കുന്നത്. പരീക്ഷയും ഓൺലൈനായാണ് എഴുതിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |