SignIn
Kerala Kaumudi Online
Thursday, 19 September 2024 12.00 PM IST

കേരള സർവകലാശാല: സംവരണം പാലിച്ച് നടത്തിയ 58 അദ്ധ്യാപക നിയമനം ശരിവച്ചു

Increase Font Size Decrease Font Size Print Page

uni

 സംവരണ നിയമ ഭേദഗതിക്കും ഹൈക്കോടതിയുടെ അംഗീകാരം

നിയമനം അസാധുവാക്കിയ സിംഗിൾ ബെഞ്ചിന്റെ വിധി റദ്ദാക്കി

കൊച്ചി: കേരള സർവകലാശാലയിലെ വിവിധ വകുപ്പുകളിലെ അദ്ധ്യാപക ഒഴിവുകൾ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസി. പ്രൊഫസർ എന്നിങ്ങനെ ഓരോ യൂണിറ്റായി കണക്കാക്കി സംവരണ തത്വം പാലിച്ച് നിയമനം നടത്തുന്നതിനുള്ള നിയമ ഭേദഗതിയും, ഇതനുസരിച്ചുള്ള നിയമന വിജ്ഞാപനവും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. ഇതോടെ, സർവകലാശാല 2017നു ശേഷം നടത്തിയ 58 അദ്ധ്യാപക നിയമനങ്ങൾക്കും അംഗീകാരമായി.

കേരള സർവകലാശാല സംവരണ നിയമ ഭേദഗതിയും, തുടർന്നുള്ള 2017ലെ നിയമന വിജ്ഞാപനവും കഴിഞ്ഞ മാർച്ച് 31 നാണ് ഹൈക്കോടതി സിംഗിൾബെഞ്ച് റദ്ദാക്കിയത്. ഈ

വിജ്ഞാപനമനുസരിച്ച് സംവരണം പാലിച്ച് നടത്തിയ 58 അദ്ധ്യാപക നിയമനങ്ങളും

അസാധുവാക്കിയിരുന്നു. വിജ്ഞാപനം ഭരണഘടനാവിരുദ്ധമാണെന്നാരോപിച്ച് ഡോ. ജി. രാധാകൃഷ്‌ണപിള്ളയും മറ്റും നൽകിയ ഹർജികളിലായിരുന്നു സിംഗിൾബെഞ്ചിന്റെ വിധി.

ഇതിനെതിരെ സർക്കാർ ഉൾപ്പെടെ നൽകിയ അപ്പീലുകൾ പരിഗണിച്ചാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സിംഗിൾബെഞ്ചിന്റെ വിധി റദ്ദാക്കുകയും ചെയ്തു. ഒരു കാറ്റഗറിയിലെ ഒഴിവുകൾ ഒറ്റ യൂണിറ്റായി പരിഗണിക്കുമ്പോൾ ചില ഡിപ്പാർട്ട്മെന്റുകളിൽ സംവരണക്കാർക്ക് മാത്രം നിയമനം ലഭിക്കുമെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, ഒഴിവുകൾ പ്രത്യേകം പരിഗണിച്ചാൽ പലപ്പോഴും സംവരണം നടപ്പാക്കാനാവില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഇതംഗീകരിച്ചായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

ഹൈക്കോടതി

പറഞ്ഞത്:

ഡിപ്പാർട്ടുമെന്റുകളിൽ ഓരോ ഒഴിവേ പലപ്പോഴും ഉണ്ടാവൂ എന്നതിനാൽ സംവരണം നടപ്പാക്കാനാവില്ല. അതിനാൽ, ഒരേ കാറ്റഗറിയിലുള്ള ഒഴിവുകൾ ഒരുമിച്ചു പരിഗണിക്കുന്നതിന് സർവകലാശാല നിയമത്തിൽ ഭേദഗതി വരുത്തി 2014 ജൂലായ് 20 ന് സർക്കാർ വിജ്ഞാപനമിറക്കിയത് ഭരണഘടനാ വിരുദ്ധമല്ല.

യു.ജി.സി റെഗുലേഷൻ സംസ്ഥാന സർക്കാർ അംഗീകരിച്ചതോടെ, അദ്ധ്യാപക നിയമനങ്ങൾക്കും പ്രൊമോഷനും പൊതുരീതിയായി. നേരിട്ടുള്ള നിയമനങ്ങളിൽ സംവരണം നടപ്പാക്കാൻ സർവകലാശാല, കോളേജ്, സ്ഥാപനം എന്നിവയെ ഒറ്റ യൂണിറ്റായി പരിഗണിക്കുന്നതിനെ കേന്ദ്ര സർക്കാരും അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർവകലാശാലകളോടും കല്പിത സർവകലാശാലകളോടും ഇത് തുടരാൻ യു.ജി.സി നിർദ്ദേശിച്ചിട്ടുമുണ്ട്. ഇതു സർക്കാരിന്റെ വാദം ബലപ്പെടുത്തുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.