ന്യൂഡൽഹി: ഒളിമ്പ്യൻ പി.ടി. ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു. ഈശ്വര നാമത്തിൽ ഹിന്ദിയിലായിരുന്നു പ്രതിജ്ഞ. സത്യപ്രതിജ്ഞയ്‌ക്കുശേഷം പാർലമെന്റിലെ ഒാഫീസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട ഉഷ കേരളത്തിൽ എയിംസ് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചു. രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവുമായും കൂടിക്കാഴ്‌ച നടത്തി.
പ്രധാനമന്ത്രിയുമായുള്ള സംസാരത്തിനിടെ തനിക്ക് ഒരു അപേക്ഷയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് എയിംസിന്റെ കാര്യം അവതരിപ്പിച്ചത്. കോഴിക്കോട് കിനാലൂരിൽ തന്റെ സ്ഥാപനമായ ഉഷാസ്‌കൂൾ സ്ഥിതി ചെയ്യുന്നതിനു സമീപമാണ് കേരളത്തിൽ എയിംസിന് സ്ഥലം നിർദ്ദേശിച്ചതെന്നും അഞ്ച് ഏക്കർ സ്ഥലം സ്‌കൂൾ വിട്ടുകൊടുത്തിട്ടുണ്ടെന്നും ഉഷ പറഞ്ഞു. വേണ്ടത് ചെയ്യാമെന്ന് ഒപ്പമുണ്ടായിരുന്ന കേന്ദ്ര മന്ത്രി വി. മുരളീധരനെ ചൂണ്ടി പ്രധാനമന്ത്രി പറഞ്ഞു. ഭർത്താവ് വി. ശ്രീനിവാസൻ, മകൻ ഉജ്ജ്വൽ, ഉഷാ സ്കൂൾ സഹസ്ഥാപകനും ജനറൽ സെക്രട്ടറിയുമായ പി.എ. അജനചന്ദ്രൻ എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രിയെ കണ്ടത്. സ്‌പോർട്‌സ് മെഡിസിൻ പഠിച്ച ഉഷയുടെ മകനെ അഭിനന്ദിച്ച പ്രധാനമന്ത്രി കുടുംബത്തിലെ എല്ലാവരും കായിക രംഗവുമായി ബന്ധമുള്ളവരാണല്ലോ എന്ന് പറഞ്ഞു. ഹിന്ദിയിൽ സത്യപ്രതിജ്ഞചെയ്തതിന് പ്രധാനമന്ത്രിയും രാജ്യസഭ ഉപാദ്ധ്യക്ഷനും അഭിനന്ദിച്ചു.
പാർലമെന്റ് നടപടികളെല്ലാം പഠിക്കണമെന്നും രാജ്യത്തിനുവേണ്ടിയും കേരളത്തിനുവേണ്ടിയും ശബ്‌ദം ഉയരണമെന്നും രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. ഉഷ സത്യപ്രതിജ്ഞ ചെയ്‌തപ്പോൾ 'ചുമതലകൾ കൃത്യമായി പാലിക്കും' എന്ന പ്രതിജ്ഞയിലെ വാചകം വെങ്കയ്യ നായിഡു എടുത്തുപറഞ്ഞ് അംഗങ്ങളെ ഒാർമ്മപ്പെടുത്തിയത് ചിരി പടർത്തി.
വികസനത്തിന് മുൻഗണന
വികസനത്തിനാണ് താൻ മുൻഗണന നൽകുകയെന്ന് സത്യപ്രതിജ്ഞയ്‌ക്കുശേഷം ഉഷ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ കായിക മേഖലയുടെ പ്രതിനിധിയായാണ് പാർലമെന്റിലെത്തിയത്. എങ്കിലും കേരളത്തിന്റെ ആവശ്യങ്ങൾക്കായി മറ്റ് എം.പിമാർക്കൊപ്പം രാഷ്ട്രീയ ഭേദമെന്യേ പ്രവർത്തിക്കും. തന്നെ വിമർശിച്ച സി.പി.എം നേതാവ് എളമരം കരീമിനെ സഭയിൽ വച്ച് കണ്ടെന്നും അദ്ദേഹം ആശംസകൾ നേർന്നുവെന്നും ഉഷ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |