
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾക്കെതിരായുള്ള ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ വിധി ഗുരുതരമായ അഴിമതി നടന്നുവെന്നതിന്റെ കണ്ടെത്തലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സി എം ആർ എൽ എന്ന കമ്പനിയ്ക്ക് യാതൊരു സേവനവും ചെയ്തുകൊടുക്കാതെ വീണാ വിജയന്റെ അക്കൗണ്ടിലേയ്ക്കും കമ്പനിയുടെ അക്കൗണ്ടിലേയ്ക്കും ഒരു കോടി 72 ലക്ഷം രൂപ കൈമാറിയിരിക്കുന്നുവെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലെന്ന് അദ്ദേഹം പറഞ്ഞു. അസംബ്ളിയുടെ റൂൾ 15ലാണ് പ്രധാനപ്പെട്ട വിഷയങ്ങൾ കൊണ്ടുവരാൻ സാധിക്കുക. എന്നാൽ ഈ ആരോപണം റൂൾ 15ൽ നിൽക്കില്ലെന്ന് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'അഴിമതി ആരോപണങ്ങൾ അങ്ങനെതന്നെ എഴുതികൊടുത്ത് ഉന്നയിക്കേണ്ടതാണ്. ഓരോ വിഷയവും അവതരിപ്പിക്കുന്നതിന് റൂൾസ് ഒഫ് പ്രൊസീജ്യറിൽ ഒരു വ്യവസ്ഥയുണ്ട്. ഇന്ന് അതായിരുന്നു നിയമസഭയിൽ അവതരിപ്പിച്ചതെങ്കിൽ അത് അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുമായിരുന്നില്ല. നിയമം അനുസരിച്ച് അവതരിപ്പിക്കാൻ പാടില്ല. സബ്‌മിഷനായി അവതരിപ്പിക്കേണ്ട വിഷയമല്ല ഇത്. അവസരം ലഭിക്കുമ്പോൾ റൂൾസ് ഒഫ് പ്രൊസീജ്യർ വച്ച് അവതരിപ്പിക്കും.
ഇന്ന് അടിയന്തര പ്രമേയം അവതരിപ്പിക്കാൻ പറ്റുമോയെന്ന് നോക്കി. റൂൾ 15 കൊടുത്തിരുന്നെങ്കിൽ അത് അപ്പോൾ തന്നെ തള്ളിക്കളയുമായിരുന്നു. അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നുവെങ്കിൽ മറ്റ് വിഷയങ്ങൾ പോലും അവതരിപ്പിക്കാൻ പറ്റാതെ മടങ്ങേണ്ടി വന്നേനെ'- വി ഡി സതീശൻ പറഞ്ഞു.
യു ഡി എഫ് നേതാക്കന്മാരുടെ പേരുകൾ മാസപ്പടി ഉത്തരവിൽ ഉൾപ്പെട്ടതിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. 'രാഷ്ട്രീയപാർട്ടികൾ വ്യവസായികളിൽ നിന്നും കച്ചവടക്കാരിൽ നിന്നും വിദേശ മലയാളികളിൽ നിന്നും സംഭാവനകൾ വാങ്ങില്ലേ? അതിലെന്താണ് തെറ്റ്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഫണ്ട് റെയിസ് ചെയ്യും. ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പണം പിരിക്കാൻ പാർട്ടി അധികാരപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ എന്നെയെയും കെ പി സി സി പ്രസിഡന്റിനെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും സംഭാവനകൾ വാങ്ങാറുണ്ട്'- പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |