
കൊച്ചി: ഐ എ എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. ഐ എ എസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ 2014ലെ കേഡർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (സിഎടി) ഉത്തരവിടുകയായിരുന്നു. ബി അശോകിനെ മാറ്റിയതുൾപ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ സിഎടി റദ്ദാക്കുകയും ചെയ്തു.
ഐ എ എസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ കേഡർ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സിഎടി വ്യക്തമാക്കി. ഐ എ എസ് ഉദ്യോഗസ്ഥരുടെ സേവന വ്യവസ്ഥകളിലും സ്ഥലംമാറ്റങ്ങളിലും രാഷ്ട്രീയ താൽപ്പര്യങ്ങൾ കടന്നുകൂടുന്നത് തടയാനാണ് ഉത്തരവെന്നാണ് സി എ ടി പറയുന്നത്. വിധി നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ പ്രധാന തസ്തികകളിൽ കാര്യമായ അഴിച്ചുപണി നടത്തേണ്ടിവരും.
എക്‌സൈസ് കമ്മീഷണർ സ്ഥാനം ഐ എ എസ് കേഡർ തസ്തികയാണെന്നും അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന നിരീക്ഷണവും ട്രിബ്യൂണൽ നടത്തി. ഇത് നിലവിലെ എക്‌സൈസ് കമ്മീഷണർ എം ആർ അജിത് കുമാറിന് കനത്ത തിരിച്ചടിയാകും. അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റേണ്ടിവരും. കില, ഐ എം ജി ഡയറക്ടർ സ്ഥാനങ്ങളും ഐ എ എസ് കേഡർ തസ്തികകളാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.കേഡർ നിയമങ്ങൾ ലംഘിച്ചുള്ള നിയമനങ്ങൾ സർക്കാരിന്റെ അധികാരപരിധിക്ക് പുറത്താണെന്ന് ട്രിബ്യൂണൽ ഓർമ്മിപ്പിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |